Saturday, January 11, 2020

മരട് - നീതി നടത്തിപ്പിലെ മാടമ്പിത്തം

















മരട് -  നീതി നടത്തിപ്പിലെ മാടമ്പിത്തം   FB, 10.1.2020
-------------------------------



മുക്കാല്‍ ലക്‌ഷം  ടണ്‍ സിമെന്‍റും  കമ്പിയും മണലും  ആയിരക്കണക്കിനു

മനുഷ്യാധ്വാന ദിനങ്ങളും   ചേര്‍‌ന്ന   326 വീടുകള്‍ ( 250-ഓളം കോടി രൂപ ) 

ഇടിച്ചുനിരത്തുകയാണു മരടില്‍ . നിയമവിരുദ്ധമായി കെട്ടിടം പണിതവരെ

ശിക്‌ഷിക്കാനുള്ള തങ്ങളുടെ ഉത്തരവിന്‍റെ  ശക്‌തി , ഈ ദരിദ്ര നാടിനെ

ബോധ്യപ്പെടുത്താന്‍  വേറൊരു വഴിയുമില്ലെന്നു ശഠിക്കുന്ന നീതിപീഠം വലിയ

മുതല്‍‌ക്കൂട്ടാണ്  ഇന്‍‌ഡ്യയ്‌ക്ക്  !  സമീപത്ത് പാവപ്പെട്ടവരുടെ  എത്രയെങ്കിലും 

വീടുകളും വിള്ളല്‍ വീണു തകരട്ടെ ;  നീതി നടത്തിപ്പിലെ മാടമ്പിത്തം 

വിജയിക്കട്ടെ !







Monday, January 6, 2020

അയ്യന്‍കാളി വീണ്ടും തമിഴില്‍












അയ്യന്‍കാളി വീണ്ടും തമിഴില്‍  

--------------------------------
18 കൊല്ലം മുന്‍‌പ് 2001-ലാണ് അയ്യന്‍കാളിയെക്കുറിച്ച് തമിഴില്‍ ആദ്യമായി ഒരു പുസ്‌തകം പുറത്തുവരുന്നത് : ' കേരളത്തിന്‍ മുതല്‍ ദളിത് പോരാളി അയ്യന്‍ കാളി ' ( തമിഴിനി , ചെന്നൈ , പേജ് 176 , വില 65 രൂപ ) . നിര്‍‌മാല്യ മണി എന്നാണു ഗ്രന്ഥകാരന്‍റെ പേര് . അദ്ദേഹത്തിന്‍റെയും ആകെ തമിഴിലെയും രണ്ടാമത്തെ അയ്യന്‍കാളിപ്പുസ്‌തകമാണ് , ഉടനെ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന ' മഹാത്‌മാ അയ്യന്‍കാളി - കേരളത്തിന്‍ മുതല്‍ ദളിത് പോരാളി ' . നാഗര്‍കോവിലിലെ‌ പ്രശസ്‌തമായ ' കാലച്ചുവട് പതിപ്പകം ' ആണു പ്രസാധകര്‍ ( പേജ് 304 , വില 350 രൂപ ) . മലയാളത്തില്‍ വന്നിട്ടുള്ള അയ്യന്‍കാളിപ്പുസ്‌തകങ്ങളും മറ്റു വിവര ഉറവിടങ്ങളും അടിസ്‌ഥാനമാക്കിയാണു താന്‍ ' ദളിത് പോരാളി ' തയ്യാറാക്കിയതെന്നു പറഞ്ഞു ഗ്രന്ഥകാരന്‍ . ആര്‍‌ട്ടിസ്‌റ്റ് ഷണ്‍‌മുഖമാണ് മനോഹരമായ മുന്‍-പിന്‍ കവര്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് . പ്രശസ്‌ത തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് അവതാരിക . ജനുവരി 9 മുതല്‍ 21 വരെ നടക്കുന്ന ചെന്നൈ അന്താരാഷ്‌ട്ര
പുസ്‌തകോ‌ല്‍‌സവത്തിലാണു പ്രകാശനം .
മുന്‍‌പേ തമിഴില്‍ പ്രശസ്‌തനാണ് , മലയാളത്തിനു പ്രിയനാണ് , നിര്‍‌മാല്യ മണി . 1991 മുതലേ മലയാളത്തിലെ പ്രശസ്‌ത കൃതികള്‍ തമിഴിലേയ്‌ക്കു തര്‍‌ജുമ ചെയ്യുന്നുണ്ട് അദ്ദേഹം . ആയിനത്തില്‍ 15 പുസ്‌തകങ്ങളുണ്ട് . ആദ്യത്തേത് നിത്യചൈതന്യ യതിയുടെ ' മനുഷ്യ പുത്രനായ യേശു ' . യതിയുടെതന്നെ ' കലയുടെ മനശ്ശാസ്ത്രം ' , സച്ചിദാനന്ദന്‍റെ ' സച്ചിദാനന്ദന്‍റെ കവിതകൾ ' , മാധവിക്കുട്ടിയുടെ ചെറുകഥാ സമാഹാരമായ ' ചന്ദന മരങ്ങൾ ' എന്നിവയും പുറത്തുവന്നത് 2001- നു മുന്‍‌പാണ് . പിന്നെ , പക്ഷിയുടെ മണം ( മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരം) , എന്‍റെ കഥ ( മാധവിക്കുട്ടിയുടെ ആത്മകഥ ) , എന്‍റെ പ്രിയപ്പെട്ട കഥകൾ ( എന്‍. എസ്. മാധവന്‍റെ ചെറുകഥാ സമാഹാരം) , എം. ടി. യുടെ രണ്ട് തിരക്കഥകൾ , ചുവന്ന ചിഹ്നങ്ങൾ ( എം. സുകുമാരന്‍റെ ചെറുകഥാ സമാഹാരം ) , തട്ടകം (കോവിലന്‍റെ നോവൽ ) , ആലാഹയുടെ പെൺമക്കൾ ( സാറാ ജോസഫിന്‍റെ നോവൽ ) , ജാപ്പാണപ്പുകയില ( കാക്കനാടന്‍റെ ചെറുകഥാ സമാഹാരം ) , ചെങ്കോലില്ലാതെ കിരീടമില്ലാതെ ( നൂറനാട് ഹനീഫയുടെ നോവൽ ) , ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ ( എം.കെ.സാനു ) , മനുഷ്യന് ഒരു ആമുഖം ( സുഭാഷ് ചന്ദ്രന്‍റെ നോവൽ ) എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടു .
' തട്ടകം ' തര്‍ജുമയുടെ പേരില്‍ ശ്രീ : നിര്‍‌മാല്യത്തിന് 2010-ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയിട്ടുണ്ട് . തമിഴകവും പല ബഹുമതികള്‍ നല്‍‌കി ഈ സം‌സ്‌കാര സംയോജകനെ ആദരിക്കുന്നുണ്ട് .
ചെറുകാടിന്‍റെ ' ജീവിതപ്പാത ' കേന്ദ്ര സാഹിത്യ അക്കാഡമിക്കു വേണ്ടി തര്‍‌ജുമ ചെയ്‌തുകൊണ്ടിരിക്കയാണ് .
1963-ല്‍ ഊട്ടിയിലാണ് നിര്‍‌മാല്യത്തിന്‍റെ ജനനം . അവിടെ കുടിയേറിയ പാലക്കാട് കുത്തന്നൂരിലെ
ചാമിയാരുടെയും ലക്‌ഷ്‌മിയുടെയും 6 മക്കളിലൊരാള്‍ .
മാതൃഭാഷ തമിഴാണെങ്കിലും ജനനംകൊണ്ടുള്ള മലയാള ബന്ധം എഴുത്തിന്‍റെ അടിത്തറയായി .
ഊട്ടിയില്‍ ബിസിനസുകാരനാണു നിര്‍‌മാല്യം . ഭാര്യ അംബിക വടക്കാഞ്ചേരിക്കാരിയാണ് . സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ സിദ്ധാര്‍ഥ് യതീഷും എഞ്ചിനീയറിങ്
വിദ്യാര്‍ഥിയായ അമൃത് കിരണുമാണു മക്കള്‍ .


FB, 5.1.2020


Thursday, January 2, 2020

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം










Cherayi Ramadas ,FB ,31 December 2019 at 22:48


ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം .
-----------------------------------------------------------------------------------
അയ്യന്‍‌കാളിയ്‌ക്ക് ആദരത്തോടെ എന്ന പുസ്‌തകത്തിന്‍റെ പരിഷ്‌കരിച്ച പതിപ്പ് സ്വന്തമായി " ഉപരോധം ബുക്‌സ് " എന്ന ബാനറില്‍ പുറത്തിറക്കിയത്
2009 -ലാണ് . ചുരുങ്ങിയത് 5 വ്യത്യസ്‌ത പുസ്‌തകങ്ങളാക്കാന്‍ വേണ്ടത്ര അന്വേഷണ - പഠനങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും , ഓരോരോ പ്രബന്ധങ്ങളാക്കി
ചുരുക്കി ഒറ്റ പുസ്‌തകമാക്കുകയായിരുന്നു ( കേരളീയ നവോത്ഥാന കാലം കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തിയത് അങ്ങനെയാണ് . അയ്യന്‍‌കാളി
പ്രസ്‌ഥാനത്തിന്‍റെ അറിയപ്പെടാത്ത ഏടുകള്‍ ഇനിയുമുണ്ടു പുസ്‌തകരൂപത്തിലാക്കാന്‍ ; സമയം കിട്ടിയാല്‍ നടക്കും ) . സ്വന്തം പുസ്‌തകം തനിച്ചുതന്നെ
പ്രസിദ്ധീകരിക്കാതെ മറ്റു വഴിയില്ല എന്ന സ്‌ഥിതി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തി . എല്ലാ ജില്ലകളിലുമായി 125 -ല്‍ പരം വിതരണക്കാരെ കണ്ടുപിടിച്ചു . ചുരുങ്ങിയ സമയത്തിനകം കോപ്പികള്‍ വിറ്റു തീര്‍‌ന്നു ( കെ. പി. വള്ളോന്‍ നിയമസഭയില്‍ , അംബേഡ്‌കറുടെ
മരണം എന്നിവയും കൂടെ പ്രസിദ്ധീകരിച്ചിരുന്നു ) .
വ്യാജ പുരോഗമനക്കാരില്‍നിന്നാണ് ദുരനുഭവങ്ങള്‍ അധികവും നേരിട്ടത് . അയച്ചുകൊടുത്ത
സാമ്പിള്‍ കോപ്പി മടക്കിയയച്ച ബുക്‌‌സ്‌റ്റാളും , കോപ്പി കൈപ്പറ്റി എന്നുപോലും വായനക്കാരെ അറിയിക്കാതെ വെറുപ്പ് എന്നോടു നേരിട്ടു പ്രകടിപ്പിച്ച
പത്ര വാരാന്തക്കാരനും ഓര്‍‌മയില്‍ വരുന്നു ( ആ വാരാന്തത്തിന്‍റെ മറ്റൊരു അധിപന്‍ , 3 കൊല്ലം കഴിഞ്ഞു ഞാന്‍ അയച്ചുകൊടുത്ത കായല്‍‌സമ്മേളന
ലേഖനം നിരസിച്ചുകൊണ്ടു ചോദിച്ചതും ഓര്‍‌മയിലുണ്ട് : " ഈ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തക്ക പ്രാധാന്യമുണ്ടോ അതിന് ? " ) എല്ലാ പ്രധാന
ലൈബ്രറികളിലും എന്‍റെ " അയ്യന്‍‌കാളി " ഉണ്ടായിരിക്കണം എന്ന ആഗ്രഹംമൂലമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്കും റെജിസ്‌റ്റേഡ് ആയി
കോപ്പി അയച്ചത് . ഏ.ഡി. കാര്‍‌ഡ് മടങ്ങിയെത്തി . പക്‌ഷെ , പിന്നീട് അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത് അവിടെയെത്തിയിട്ടില്ല എന്നാണ് . ഒടുവില്‍
വി.സി. യ്‌ക്കു വരെ പരാതി നല്‍‌കിയപ്പോഴാണ് പുസ്‌തകം കൈപ്പറ്റിയിരുന്നു എന്ന് ബന്ധപ്പെട്ടയാള്‍ സമ്മതിച്ചത് !
" അയ്യന്‍‌കാളി " യ്‌ക്ക് വളരെയുണ്ടായി പകര്‍‌ത്തിയെഴുത്തുകള്‍ , ഗ്രന്ഥകാരന്‍റെ പേരുപോലും സൂചിപ്പിക്കാതെ . എങ്കിലും സന്തോഷം , ഞാന്‍
അധ്വാനിച്ചു കണ്ടെത്തിയ വിവരങ്ങള്‍ അങ്ങനെയും വായനക്കാരിലെത്തിയല്ലോ ! ആ വ്യാജ എഴുത്തുകാരുടെ നിലവാരം ഉയരാന്‍ എളുപ്പ
വഴിയൊന്നുമില്ല . ഉയര്‍‌ന്ന തരം ഗവേഷണ രചനകള്‍ വായിക്കാന്‍ അവര്‍‌ക്ക് അവസരമുണ്ടാകണം . അന്യരുടെ രചനകളില്‍ നിന്ന് ഒരൊറ്റ വാക്ക്
കടമെടുക്കുമ്പോള്‍ പോലും ആ ഉറവിടം രേഖപ്പെടുത്തുന്ന തരം കൃതികള്‍ ( ഉദാ : - ഫിലിപ് കെ . ഹിറ്റിയുടെ History of the Arabs) വായിച്ച് മനഃ
സം‌സ്കരണം നടന്നാലേ അതുണ്ടാകൂ .
പുതിയ ആണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും നന്നായ് വരട്ടെ .