ഭാഷാ പിതാവല്ല , ഭ്രാന്താലയത്തിന്റെ രാജശില്പിയാണ് എഴുത്തച്ഛന്‍
( ചെറായി രാമദാസ് - സമകാലിക മലയാളം വാരിക , 20 . 4 . 2012 )
പ്രൊഫ. കെ . കെ . ശിവരാമന്റെ ' എഴുത്തച്ഛന്‍ - ഭ്രാന്താലയത്തിന്റെ രാജശില്പി ' എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കുറിച്ച്
പ്രൊഫ : കെ . കെ . ശിവരാമന്‍
എഴുത്തച്ഛന്‍ കേരളത്തെ പിന്നോട്ടു നടത്തി
നട്ടെല്ലുള്ള മലയാള സാഹിത്യ വിമര്‍ശം അന്യംനിന്നുപോയിട്ടില്ല എന്ന്
ഒരു വയോധികന്റെ പേന കേരളത്തെ ബോധ്യപ്പെടുത്തുന്നു..... സ്തുതിപാഠകര്‍ പൊലിപ്പിച്ചെടുത്തതാണ് എഴുത്തച്ഛന്റെ കവന പാടവവും കാവ്യ ധാര്‍മികതയും . തനിമയുള്ള മലയാള നിരൂപകര്‍ ആരും എഴുത്തച്ഛനെ പുകഴ്ത്തിയിട്ടില്ല . ഇന്‍ഡ്യയിലെ മറ്റു പ്രദേശങ്ങളില്‍ ഭക്തിപ്രസ്ഥാന കാലത്ത് ഉദിച്ചുയര്‍ന്ന കവികളുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല എഴുത്തച്ഛ നാമധാരി . ജനവിരുദ്ധ ഉദ്ബോധനങ്ങള്‍ സുരക്ഷിതമായി പ്രചരിപ്പിക്കാന്‍ ശൂദ്ര വേഷം കെട്ടിയ ബ്രാഹ്മണനാകാം ആ ആള്‍ . എഴുത്തച്ഛനെക്കാള്‍ മുന്‍പേ കണ്ണശ്ശന്മാര്‍ ഇതിഹാസ കാവ്യങ്ങള്‍ മലയാളത്തിലാക്കിയെന്നതു മറച്ചുവയ്ക്കപ്പെടുകയാണ് . മലയാളത്തിനു ക്ലാസിക്കല്‍ ഭാഷാ പദവി തേടി ഓടുന്നവര്‍ തന്നെ , നാലഞ്ചു നൂറ്റാണ്ടു മുന്‍പു മാത്രം ജീവിച്ചിരുന്നതായി പറയപ്പെടുന്ന എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായും കൊണ്ടാടുന്നു ! വാല്മീകി രാമായണത്തിന്റെ വ്യാജ എഡിഷനായ ' അധ്യാത്മ രാമായണ'മാണ് , സ്വന്തം ' സംഭാവന'കളും ചേര്‍ത്ത് , എഴുത്തച്ഛന്‍ കിളിയെക്കൊണ്ടു പാടിച്ചത് . വ്യാസഭാരതത്തിലെ നന്മകള്‍ വികലമാക്കിയാണ് ആ കിളിയെ പഠിപ്പിച്ചത് . മാത്രമല്ല , വൃത്തികെട്ട സംബന്ധ വ്യവസ്ഥ ശൂദ്രര്‍ക്കു മോക്ഷദായകമാണെന്ന് വ്യാസന്റെ കെയറോഫില്‍ നിരീക്ഷിക്കയും ചെയ്തു . അങ്ങനെ നികൃഷ്ടമായി മാറിയ ആ ജീവിത രീതിയ്ക്കെതിരെയാണ് ചന്തുമേനോന്റെ ' ഇന്ദുലേഖ ' രംഗത്ത് വന്നത് . എഴുത്തച്ഛന്‍ പ്രചരിപ്പിച്ച വർണാശ്രമധര്‍മ സിദ്ധാന്തങ്ങളെ കടപിഴുതെറിയാന്‍ വന്ന വിപ്ലവകാരിയാണ് കുഞ്ചന്‍ നമ്പ്യാര്‍ . പ്രാണന്‍ ത്യജിച്ചും ശൂദ്രന്‍ ഭൂസുരന്റെ ദുഃഖം തീര്‍ക്കണമെന്നും എഴുതിവച്ചു എഴുത്തച്ഛന്‍ . ഹിന്ദു മതത്തെ ജീവിക്കാന്‍ കൊള്ളരുതാത്തതാക്കി മതംമാറ്റങ്ങള്‍ക്കു കളമൊരുക്കിയവരില്‍ പ്രധാനി എഴുത്തച്ഛനാണ്. ഇതിഹാസ പരിഭാഷയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്ത മറിമായങ്ങളിലൂടെയും ദുര്‍ബോ ധനങ്ങളിലൂടെയും ജനങ്ങളുടെ നൈസര്‍ഗിക വാസനകളെയും മൂല്യബോധത്തെയും താറുമാറാക്കിയതിനാലാണ് പോര്‍ടുഗീസുകാര്‍ക്ക് ഇവിടെ അഴിഞ്ഞാടി ആധിപത്യം ഉറപ്പിക്കാന്‍ വേണ്ട സാഹചര്യം ഉണ്ടായത് . ഗീതയിലുള്ളതിലേറെ പ്രതിലോമപരവും ചൂഷണപരവുമായ തത്ത്വോപദേശങ്ങളാണ് എഴുത്തച്ഛന്റേത് . രസാവിഷ്കാരം , ഔചിത്യം , വര്‍ണന തുടങ്ങിയവയിലും മേന്മയോന്നുമില്ല എഴുത്തച്ഛന്‍ കൃതികള്‍ക്ക് . അവയെക്കാള്‍ പഴയ കൃതികളില്‍ പോലും ഏറെ ലളിത കോമളമായ ഭാഷ കാണാം .... ഇങ്ങനെ പഴുതറ്റ വിമര്‍ശത്തിന്റെ കൂരമ്പുകള്‍ എമ്പാടും പായുന്നു പ്രൊഫ . ശിവരാമന്റെ പേനയില്‍ നിന്ന് . അതിന്റെ പൂര്‍ണ രൂപം കാണാന്‍ പുസ്തകം വായിക്കതന്നെ വേണം . ഗ്രന്ഥകാരനും പ്രസാധകനും ( കാവാലം ബാലചന്ദ്രന്‍ ) ഒരേ മനസ്സാകുന്ന അദ്ഭുത കാഴ്ചയുമുണ്ട് ഇവിടെ .
എഴുത്തച്ഛന്‍
ഭ്രാന്താലയത്തിന്റെ
രാജശില്പി
പ്രൊഫ . കെ .കെ . ശിവരാമന്‍
ബി. ബുക്സ്
പി. കെ. മെമ്മോറിയല്‍ ഗ്രന്ഥശാല
അമ്പലപ്പുഴ - 6 8 8 5 6 1
ആലപ്പുഴ ജില്ല
മൊബൈല്‍- 9 4 9 6 3 0 2 8 4 3
വില : 1 2 5 രൂപ