Monday, January 6, 2020

അയ്യന്‍കാളി വീണ്ടും തമിഴില്‍












അയ്യന്‍കാളി വീണ്ടും തമിഴില്‍  

--------------------------------
18 കൊല്ലം മുന്‍‌പ് 2001-ലാണ് അയ്യന്‍കാളിയെക്കുറിച്ച് തമിഴില്‍ ആദ്യമായി ഒരു പുസ്‌തകം പുറത്തുവരുന്നത് : ' കേരളത്തിന്‍ മുതല്‍ ദളിത് പോരാളി അയ്യന്‍ കാളി ' ( തമിഴിനി , ചെന്നൈ , പേജ് 176 , വില 65 രൂപ ) . നിര്‍‌മാല്യ മണി എന്നാണു ഗ്രന്ഥകാരന്‍റെ പേര് . അദ്ദേഹത്തിന്‍റെയും ആകെ തമിഴിലെയും രണ്ടാമത്തെ അയ്യന്‍കാളിപ്പുസ്‌തകമാണ് , ഉടനെ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന ' മഹാത്‌മാ അയ്യന്‍കാളി - കേരളത്തിന്‍ മുതല്‍ ദളിത് പോരാളി ' . നാഗര്‍കോവിലിലെ‌ പ്രശസ്‌തമായ ' കാലച്ചുവട് പതിപ്പകം ' ആണു പ്രസാധകര്‍ ( പേജ് 304 , വില 350 രൂപ ) . മലയാളത്തില്‍ വന്നിട്ടുള്ള അയ്യന്‍കാളിപ്പുസ്‌തകങ്ങളും മറ്റു വിവര ഉറവിടങ്ങളും അടിസ്‌ഥാനമാക്കിയാണു താന്‍ ' ദളിത് പോരാളി ' തയ്യാറാക്കിയതെന്നു പറഞ്ഞു ഗ്രന്ഥകാരന്‍ . ആര്‍‌ട്ടിസ്‌റ്റ് ഷണ്‍‌മുഖമാണ് മനോഹരമായ മുന്‍-പിന്‍ കവര്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് . പ്രശസ്‌ത തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് അവതാരിക . ജനുവരി 9 മുതല്‍ 21 വരെ നടക്കുന്ന ചെന്നൈ അന്താരാഷ്‌ട്ര
പുസ്‌തകോ‌ല്‍‌സവത്തിലാണു പ്രകാശനം .
മുന്‍‌പേ തമിഴില്‍ പ്രശസ്‌തനാണ് , മലയാളത്തിനു പ്രിയനാണ് , നിര്‍‌മാല്യ മണി . 1991 മുതലേ മലയാളത്തിലെ പ്രശസ്‌ത കൃതികള്‍ തമിഴിലേയ്‌ക്കു തര്‍‌ജുമ ചെയ്യുന്നുണ്ട് അദ്ദേഹം . ആയിനത്തില്‍ 15 പുസ്‌തകങ്ങളുണ്ട് . ആദ്യത്തേത് നിത്യചൈതന്യ യതിയുടെ ' മനുഷ്യ പുത്രനായ യേശു ' . യതിയുടെതന്നെ ' കലയുടെ മനശ്ശാസ്ത്രം ' , സച്ചിദാനന്ദന്‍റെ ' സച്ചിദാനന്ദന്‍റെ കവിതകൾ ' , മാധവിക്കുട്ടിയുടെ ചെറുകഥാ സമാഹാരമായ ' ചന്ദന മരങ്ങൾ ' എന്നിവയും പുറത്തുവന്നത് 2001- നു മുന്‍‌പാണ് . പിന്നെ , പക്ഷിയുടെ മണം ( മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരം) , എന്‍റെ കഥ ( മാധവിക്കുട്ടിയുടെ ആത്മകഥ ) , എന്‍റെ പ്രിയപ്പെട്ട കഥകൾ ( എന്‍. എസ്. മാധവന്‍റെ ചെറുകഥാ സമാഹാരം) , എം. ടി. യുടെ രണ്ട് തിരക്കഥകൾ , ചുവന്ന ചിഹ്നങ്ങൾ ( എം. സുകുമാരന്‍റെ ചെറുകഥാ സമാഹാരം ) , തട്ടകം (കോവിലന്‍റെ നോവൽ ) , ആലാഹയുടെ പെൺമക്കൾ ( സാറാ ജോസഫിന്‍റെ നോവൽ ) , ജാപ്പാണപ്പുകയില ( കാക്കനാടന്‍റെ ചെറുകഥാ സമാഹാരം ) , ചെങ്കോലില്ലാതെ കിരീടമില്ലാതെ ( നൂറനാട് ഹനീഫയുടെ നോവൽ ) , ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ ( എം.കെ.സാനു ) , മനുഷ്യന് ഒരു ആമുഖം ( സുഭാഷ് ചന്ദ്രന്‍റെ നോവൽ ) എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടു .
' തട്ടകം ' തര്‍ജുമയുടെ പേരില്‍ ശ്രീ : നിര്‍‌മാല്യത്തിന് 2010-ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയിട്ടുണ്ട് . തമിഴകവും പല ബഹുമതികള്‍ നല്‍‌കി ഈ സം‌സ്‌കാര സംയോജകനെ ആദരിക്കുന്നുണ്ട് .
ചെറുകാടിന്‍റെ ' ജീവിതപ്പാത ' കേന്ദ്ര സാഹിത്യ അക്കാഡമിക്കു വേണ്ടി തര്‍‌ജുമ ചെയ്‌തുകൊണ്ടിരിക്കയാണ് .
1963-ല്‍ ഊട്ടിയിലാണ് നിര്‍‌മാല്യത്തിന്‍റെ ജനനം . അവിടെ കുടിയേറിയ പാലക്കാട് കുത്തന്നൂരിലെ
ചാമിയാരുടെയും ലക്‌ഷ്‌മിയുടെയും 6 മക്കളിലൊരാള്‍ .
മാതൃഭാഷ തമിഴാണെങ്കിലും ജനനംകൊണ്ടുള്ള മലയാള ബന്ധം എഴുത്തിന്‍റെ അടിത്തറയായി .
ഊട്ടിയില്‍ ബിസിനസുകാരനാണു നിര്‍‌മാല്യം . ഭാര്യ അംബിക വടക്കാഞ്ചേരിക്കാരിയാണ് . സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ സിദ്ധാര്‍ഥ് യതീഷും എഞ്ചിനീയറിങ്
വിദ്യാര്‍ഥിയായ അമൃത് കിരണുമാണു മക്കള്‍ .


FB, 5.1.2020


Thursday, January 2, 2020

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം










Cherayi Ramadas ,FB ,31 December 2019 at 22:48


ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം .
-----------------------------------------------------------------------------------
അയ്യന്‍‌കാളിയ്‌ക്ക് ആദരത്തോടെ എന്ന പുസ്‌തകത്തിന്‍റെ പരിഷ്‌കരിച്ച പതിപ്പ് സ്വന്തമായി " ഉപരോധം ബുക്‌സ് " എന്ന ബാനറില്‍ പുറത്തിറക്കിയത്
2009 -ലാണ് . ചുരുങ്ങിയത് 5 വ്യത്യസ്‌ത പുസ്‌തകങ്ങളാക്കാന്‍ വേണ്ടത്ര അന്വേഷണ - പഠനങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും , ഓരോരോ പ്രബന്ധങ്ങളാക്കി
ചുരുക്കി ഒറ്റ പുസ്‌തകമാക്കുകയായിരുന്നു ( കേരളീയ നവോത്ഥാന കാലം കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തിയത് അങ്ങനെയാണ് . അയ്യന്‍‌കാളി
പ്രസ്‌ഥാനത്തിന്‍റെ അറിയപ്പെടാത്ത ഏടുകള്‍ ഇനിയുമുണ്ടു പുസ്‌തകരൂപത്തിലാക്കാന്‍ ; സമയം കിട്ടിയാല്‍ നടക്കും ) . സ്വന്തം പുസ്‌തകം തനിച്ചുതന്നെ
പ്രസിദ്ധീകരിക്കാതെ മറ്റു വഴിയില്ല എന്ന സ്‌ഥിതി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തി . എല്ലാ ജില്ലകളിലുമായി 125 -ല്‍ പരം വിതരണക്കാരെ കണ്ടുപിടിച്ചു . ചുരുങ്ങിയ സമയത്തിനകം കോപ്പികള്‍ വിറ്റു തീര്‍‌ന്നു ( കെ. പി. വള്ളോന്‍ നിയമസഭയില്‍ , അംബേഡ്‌കറുടെ
മരണം എന്നിവയും കൂടെ പ്രസിദ്ധീകരിച്ചിരുന്നു ) .
വ്യാജ പുരോഗമനക്കാരില്‍നിന്നാണ് ദുരനുഭവങ്ങള്‍ അധികവും നേരിട്ടത് . അയച്ചുകൊടുത്ത
സാമ്പിള്‍ കോപ്പി മടക്കിയയച്ച ബുക്‌‌സ്‌റ്റാളും , കോപ്പി കൈപ്പറ്റി എന്നുപോലും വായനക്കാരെ അറിയിക്കാതെ വെറുപ്പ് എന്നോടു നേരിട്ടു പ്രകടിപ്പിച്ച
പത്ര വാരാന്തക്കാരനും ഓര്‍‌മയില്‍ വരുന്നു ( ആ വാരാന്തത്തിന്‍റെ മറ്റൊരു അധിപന്‍ , 3 കൊല്ലം കഴിഞ്ഞു ഞാന്‍ അയച്ചുകൊടുത്ത കായല്‍‌സമ്മേളന
ലേഖനം നിരസിച്ചുകൊണ്ടു ചോദിച്ചതും ഓര്‍‌മയിലുണ്ട് : " ഈ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തക്ക പ്രാധാന്യമുണ്ടോ അതിന് ? " ) എല്ലാ പ്രധാന
ലൈബ്രറികളിലും എന്‍റെ " അയ്യന്‍‌കാളി " ഉണ്ടായിരിക്കണം എന്ന ആഗ്രഹംമൂലമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്കും റെജിസ്‌റ്റേഡ് ആയി
കോപ്പി അയച്ചത് . ഏ.ഡി. കാര്‍‌ഡ് മടങ്ങിയെത്തി . പക്‌ഷെ , പിന്നീട് അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത് അവിടെയെത്തിയിട്ടില്ല എന്നാണ് . ഒടുവില്‍
വി.സി. യ്‌ക്കു വരെ പരാതി നല്‍‌കിയപ്പോഴാണ് പുസ്‌തകം കൈപ്പറ്റിയിരുന്നു എന്ന് ബന്ധപ്പെട്ടയാള്‍ സമ്മതിച്ചത് !
" അയ്യന്‍‌കാളി " യ്‌ക്ക് വളരെയുണ്ടായി പകര്‍‌ത്തിയെഴുത്തുകള്‍ , ഗ്രന്ഥകാരന്‍റെ പേരുപോലും സൂചിപ്പിക്കാതെ . എങ്കിലും സന്തോഷം , ഞാന്‍
അധ്വാനിച്ചു കണ്ടെത്തിയ വിവരങ്ങള്‍ അങ്ങനെയും വായനക്കാരിലെത്തിയല്ലോ ! ആ വ്യാജ എഴുത്തുകാരുടെ നിലവാരം ഉയരാന്‍ എളുപ്പ
വഴിയൊന്നുമില്ല . ഉയര്‍‌ന്ന തരം ഗവേഷണ രചനകള്‍ വായിക്കാന്‍ അവര്‍‌ക്ക് അവസരമുണ്ടാകണം . അന്യരുടെ രചനകളില്‍ നിന്ന് ഒരൊറ്റ വാക്ക്
കടമെടുക്കുമ്പോള്‍ പോലും ആ ഉറവിടം രേഖപ്പെടുത്തുന്ന തരം കൃതികള്‍ ( ഉദാ : - ഫിലിപ് കെ . ഹിറ്റിയുടെ History of the Arabs) വായിച്ച് മനഃ
സം‌സ്കരണം നടന്നാലേ അതുണ്ടാകൂ .
പുതിയ ആണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും നന്നായ് വരട്ടെ .

Sunday, December 8, 2019

ഇന്ദുലേഖ - സ്‌തുതിക്കപ്പെടേണ്ട ഗവേഷണം












































 

___________________________________________
130 കൊല്ലം മുന്‍‌പ്  ഓ. ചന്തുമേനോന്‍ എഴുതി പ്രസിദ്ധീകരിച്ച " ഇന്ദുലേഖ "  എന്ന ആദ്യ മലയാള നോവലിന്‍റെ   ആദ്യ അച്ചടിപ്പ് തന്നെ  അതേപടി  വീണ്ടും പ്രസിദ്ധീകരിച്ചിരിക്കയാണ്  മനോരമ ബുക്‌സ് . നവോത്ഥാന പ്രസ്‌ഥാനത്തിന്  ഉണര്‍‌വേകിയ  കഥാ പ്രസ്‌ഥാനത്തിലെ ഒരു നാഴികക്കല്ലാണ്  ഈ കൃതി .  പില്‍‌ക്കാലത്ത് ചില മലയാളി എഴുത്തുകാരുടെ വികലമായ ആസ്വാദന ബോധം മൂലം വെട്ടിമുറിച്ചു വികൃതമാക്കപ്പെട്ട  സാഹിത്യ ശില്‍‌പം . അതിന്‍റെ  പിറവി രൂപംതന്നെ നമുക്കു മുന്നില്‍  എത്തിയിരിക്കുന്നത്  ,  മലയാള മനോരമ  ദിനപത്രത്തിലെ ഗവേഷകനായ  ഈ. കെ.  പ്രേംകുമാറിന്‍റെ  നിരന്തര അന്വേഷണം വഴിയാണ് . പിറവി ഘട്ടത്തില്‍ തന്നെ ഇന്ദുലേഖയെ  വലുതായി തുണച്ച പത്രമാണു മനോരമ .  5 കൊല്ലമെങ്കിലും നീണ്ട  അലച്ചിന്  ഒടുവിലാണ്   ലണ്ടനിലെ  ഇന്‍ഡ്യ ഓഫിസ്  ലൈബ്രറിയില്‍നിന്ന്   മൂലരൂപം   പ്രേംകുമാര്‍  കണ്ടെത്തിയത് .     അതിന്‍റെ  ആവേശകരമായ നാള്‍‌വഴി ഈ പുസ്‌തകത്തിന്‍റെ  70  പേജിലായി  അദ്ദേഹം  കുറിച്ചിട്ടുണ്ട്  ( അതിന്‍റെ  ചുരുക്കമാണ്  നവംബര്‍ ലക്കം ഭാഷാപോഷിണിയിലുള്ളത് ) . ഇന്ദുലേഖയോടു ചേര്‍ന്നുനില്‍‌ക്കുന്ന ചരിത്രഘട്ടത്തെയും , നോവലുമായി ബന്ധപ്പെട്ടു 2019 വരെയുണ്ടായ  സംഭവങ്ങളെയും വിവരിക്കുന്ന , 15 പേജുള്ള മറ്റൊരു  നാള്‍‌വഴിയുമുണ്ട് .


          ഇന്ദുലേഖാ നിര്‍‌മിതിയില്‍  ചന്തുമേനോനു  പ്രചോദനമായെന്നു കരുതാവുന്ന പല സംഭവങ്ങളുടെയും  സൂക്‌ഷ്മ  തലങ്ങളിലൂടെ  പ്രേംകുമാറിന്‍റെ  അന്വേഷണം നീളുന്നുണ്ട് .  ഗവേഷണരംഗത്തുള്ളവര്‍‌ക്ക് , വിശേഷിച്ചു  വിദ്യാര്‍ഥികള്‍‌ക്ക്  , വഴികാട്ടിയാകാന്‍ തക്കവിധം മൂല്യവത്താണ്  ആ യത്‌നം . കുഴഞ്ഞുമറിഞ്ഞുപോയ  ഒരു ചരിത്രസംഭവ പരമ്പരയുടെ കുരുക്ക് അഴിച്ചെടുക്കുന്നതെങ്ങനെ എന്നു കാണിച്ചുതരികയാണു പ്രേംകുമാര്‍ .

        " ചുട്ടുകരിച്ച്   ഭസ്‌മം  അറബിക്കടലില്‍ കലക്കണം "  എന്ന്   ഇന്ദുലേഖയ്‌ക്കു നേരെ     ഗര്‍‌ജിച്ച യാഥാസ്‌തിതികര്‍ക്ക്   പുതിയകാലത്ത് വേറെ തരം  പിന്‍‌ഗാമികളുണ്ടായത്   പ്രേംകുമാറിന്‍റെ  ലേഖനത്തില്‍ കാണാം.  പൊള്ളയായ അവകാശവാദവുമായി വരുന്ന തര്‍‌ജുമക്കാരെയും , എട്ടും പൊട്ടും തിരിയാത്ത നിരൂപകരെയുമൊക്കെ  കൂട്ടിമുട്ടുന്നുണ്ട്  ഈ വഴിയില്‍ .   

     വ്യക്‌തിപരമായി പറഞ്ഞാല്‍ ,    തിരിച്ചുകിട്ടിയ  ഇന്ദുലേഖ  വായിക്കുന്നതിനെക്കാള്‍  ആവേശകരമാണ്  ,  നിശ്‌ചയദാര്‍ഢ്യത്തോടെ  ഒരു  ഗവേഷകന്‍  പിന്നിട്ട വഴികളുടെ  അക്‌ഷര സാക്‌ഷ്യത്തിലൂടെ കടന്നുപോകുന്നത് .    നന്ദി , പ്രേംകുമാര്‍ .

Tuesday, August 6, 2019

ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍


ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍
______________________________________________________
മനുഷ്യകുലത്തിനു വേണ്ട നന്‍‌മകളും മാതൃകാ ജീവിതങ്ങളും 

സാരോപദേശങ്ങളും മറ്റും മറ്റും മറ്റും രേഖപ്പെടുത്തിവച്ചിരിക്കുന്ന  മഹനീയ

സാഹിത്യരൂപങ്ങളാണു നമ്മുടെ ഇതിഹാസാദി ബ്രാഹ്‌മണ്യ  കൃതികള്‍

എന്നാണ് അംഗീകൃത പാഠം . എന്നാല്‍ ,  " ധര്‍‌മശാസ്‌ത്രങ്ങള്‍  "  എന്നു

വിളിക്കുന്ന ബ്രാഹ്‌മണ്യ വംശീയ നിയമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വെറും

വ്യാജ സാഹിത്യരൂപങ്ങളാണവ എന്നത്  ഒരു രഹസ്യമല്ല ഇന്ന് . ഇതിഹാസങ്ങള്‍

, പുരാണങ്ങള്‍ , കാവ്യ-നാടകങ്ങള്‍ തുടങ്ങിയവയൊക്കെ  എങ്ങനെയാണു

ബ്രാഹ്‌മണ്യ പ്രകൃതിവിരുദ്ധ നിയമങ്ങളുടെ പ്രചാരണ സാമഗ്രികളാകുന്നത് 

എന്നു തെളിയുന്ന  അതുല്യ   ഗവേഷണ ഗ്രന്ഥപരമ്പരയാണ്  HISTORY OF

DHARMASASTRA . 5  വോള്യത്തിലായി   8 പുസ്‌തകവും  6500 - ല്‍‌പരം 

പേയ്‌ജുമുള്ള , ഇതിഹാസമാനമുള്ള ഗവേഷണ രചനയാണിത് . പിന്നീടു  "

ഭാരത രത്‌ന " നല്‍കി  രാഷ്ട്രം ആദരിച്ച മഹാപണ്ഡിതനായ പാണ്ഡുരംഗ് വാമന്‍

കാണെ എന്ന മറാഠി ബ്രാഹ്‌മണനാണു ഗ്രന്ഥകാരന്‍ .  1930  മുതല്‍ 1962 

വരെയുള്ള  കൊല്ലങ്ങളിലാണ്   ഈ  8 പുസ്‌തകം  Bhandarkar Oriental

Research Institute ( Poona - 4  , Maharashtra ) പ്രസിദ്ധീകരിച്ചത്  .

ജാതി  നിയമങ്ങള്‍ക്കനുസരിച്ചു ചലിക്കുന്ന കഥാപാത്രങ്ങളും

സംഭവങ്ങളുമാണ് രാമായണ - മഹാഭാരതാദി സം‌സ്‌കൃത

ഗ്രന്ഥങ്ങളിലുള്ളതെന്ന് , കാണെയുടെ ധര്‍‌മശാസ്‌ത്ര സര്‍വെയിലൂടെ നമുക്കു

വെളിവാകുകയാണ് .  അതെ , ബ്രാഹ്‌മണ്യ   ജാതിനിയമങ്ങളുടെ ഉറവിടവും

പ്രയോഗവും വളര്‍‌ച്ചയും സംബന്ധിച്ച സവിസ്‌തര  സര്‍വെ തന്നെയാണു 

മുക്കാല്‍ നൂറ്റാണ്ടു മുന്‍‌പ്  കാണെ നടത്തുന്നത് . നമുക്കു കിട്ടുന്നതാകട്ടെ  ,

ആദ്ധ്യാത്‌മിക പ്രഭാഷകരും  മറ്റു സ്‌ഥാപിത താത്‌പര്യക്കാരും മറച്ചുവയ്ക്കുന്ന 

ജാതിവാഴ്‌ച്ച രഹസ്യങ്ങളുടെ  അതിവിപുലമായ അണിയറക്കഥകളും .

ആര്‍‌ഷസാഹിത്യവും ആര്‍‌ഷേതര കാല സാഹിത്യവും സംബന്ധിച്ച

നൂറുകണക്കിന് പഠനങ്ങളുണ്ട് ഇതില്‍ . ഇത്രത്തോളം വിലമതിക്കപ്പെടുന്ന

വേറെ വല്ല കൃതിയും ബ്രാഹ്‌മണ്യചരിത്ര രചനാ രംഗത്ത്  ഉള്ളതായി കേട്ടിട്ടില്ല

.  ആശയ സംവാദങ്ങളില്‍  ഏര്‍‌പ്പെടുന്ന പുരോഗമനവാദികള്‍ക്കു    മുന്നില്‍

തുറന്നുവച്ച അനന്തമായ വിവര ഉറവിടമാണിത് . 


Friday, July 19, 2019

സ്വദേശാഭിമാനി സിനിമയുടെ വഴിയേത് ?









സ്വദേശാഭിമാനി സിനിമയുടെ വഴിയേത് ? 
_____________________________________
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചു സിനിമ വരുന്നു എന്നു 
കേട്ടതില്‍ വലിയ സന്തോഷം . നമ്മുടെ നവോത്ഥാനകാലത്തെപ്പറ്റി 
വിശദമായി ചര്‍ച്ചചെയ്യാന്‍ അവസരം കിട്ടുമല്ലോ . ഇതുവരെയുണ്ടായ 
സ്വദേശാഭിമാനി സാഹിത്യത്തില്‍നിന്നു വ്യത്യസ്‌തമായി സത്യസന്ധമായ 
സമീപനമായിരിക്കും സിനിമയുടേത് എന്ന് ആശിക്കുന്നു .
****
ഏതു സാമൂഹികവിരുദ്ധനെയും മഹത്ത്വവത്‌കരിച്ചു സാഹിത്യ-കലാ 
രൂപങ്ങള്‍ ഉണ്ടാക്കുന്നത് ഭാരതപാരമ്പര്യത്തിന് ഇണങ്ങുന്നതാണ് . നമ്മുടെ 
പുരാണങ്ങളും ഇതിഹാസങ്ങളും മറ്റും സമ്പന്നമാണ് അക്കാര്യത്തില്‍ . 
കേരളത്തില്‍ത്തന്നെ തിരുവനന്തപുരത്തെ ഭരണകൂട ആസ്‌ഥാനമായ 
സെക്രട്ടേറിയറ്റിന്‍റെ തിരുമുറ്റത്തു സ്‌ഥാപിച്ചിരിക്കുന്നത് ആരുടെ പ്രതിമയാണ് 
_ കേരളക്കര കണ്ട ഏറ്റവും മുന്തിയ വംശഹത്യക്കാരനായ വേലുത്തമ്പി 
ദളവയുടേത് . സവര്‍ണ അധോലോകത്തിന്‍റെ ഹീന താത്‌പര്യമാണ് എല്ലാ 
രാഷ്‌ട്രീയ പാര്‍ടികളും ചേര്‍ന്നു നടത്തിക്കൊടുത്തത് . 1962-ല്‍ ആ 
കുറ്റവാളിയെക്കുറിച്ച് ഒരു സിനിമയും പുറത്തുവന്നു . തമ്പി യഥാര്‍‌ഥത്തില്‍ 
ആരായിരുന്നു എന്ന അന്വേഷണങ്ങള്‍ പുറത്തുവരുന്നത് , അടിത്തട്ടു 
സമൂഹങ്ങളുടെ ബൗദ്ധിക ഇടപെടല്‍ ഉയര്‍ന്നുവന്ന ശേഷമാണ് .
എന്നിട്ടുപോലും തമ്പിയുടെ വ്യാജ മഹത്ത്വത്തിന് ഒരു പോറലുമേറ്റിട്ടില്ല 
ഔദ്യോഗിക രംഗങ്ങളില്‍ .
****
ഇതുതന്നെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാര്യവും . 
ദിവാന്‍റെ ദുര്‍‌ഭരണത്തിനെതിരെ പത്രംകൊണ്ടു പൊരുതിയതിനാണ് അയാളെ 
1910 -ല്‍ നാടുകടത്തിയതെന്നാണ് 1955 വരെയുണ്ടായിരുന്ന 
സ്‌തുതിപാഠനങ്ങള്‍ . എന്നാല്‍ , ഈ അപപാഠത്തിന്‍‌മേല്‍ വന്നു പതിക്കാന്‍ 
പാകത്തില്‍ പി. കെ . ബാലകൃഷ്ണന്‍ ഒരു ബോംബ് ഒരുക്കിവച്ചിരുന്നു 
അക്കൊല്ലത്തെ കൗമുദി വാരിക ഓണപ്പതിപ്പില്‍ . " ഒരു വീരപുളകത്തിന്‍റെ 
പിന്നിലെ കഥ " എന്നായിരുന്നു ആ പ്രത്യാക്രമണത്തിന്‍റെ തലക്കെട്ട് . 
പിള്ളയുടെ പുരോഗമന മുഖംമൂടി പിച്ചിച്ചീന്തി ആ ലേഖനം . ഉത്തരം 
മുട്ടിപ്പോയി സ്‌തുതിപാഠകര്‍ക്ക് എന്നാണ് അന്വേഷണത്തില്‍ നിന്നു ഞാന്‍ 
മനസ്സിലാക്കുന്നത് . എങ്കിലും പിറ്റേക്കൊല്ലം പുറത്തിറങ്ങിയ ആദ്യ " 
സ്വദേശാഭിമാനി " ജീവിതചരിത്രത്തില്‍ , മുന്‍ ജുഡ്‌ജിയായ ഗ്രന്ഥകാരന്‍ 
കെ. ഭാസ്‌കര പിള്ള ഒട്ടേറെ തട്ടിപ്പുകളിലൂടെ നായകനെ നന്‍‌മ മൂര്‍ത്തിയാക്കി 
വെളുപ്പിച്ചെടുത്തു . തുടര്‍ന്നാണ് തിരുവനന്തപുരത്ത് പിള്ളയുടെ പ്രതിമ 
രാഷ്ട്രപതി അടുത്ത കൊല്ലം അനാച്‌ഛാദനം ചെയ്തത് . ആ വ്യാജമഹത്ത്വ 
ബിംബം 21 കൊല്ലം കൂടി സ്‌തുതിപാഠനമേറ്റുവാങ്ങി വിളങ്ങിനിന്നു . 1978- ല്‍ 
പിള്ളയുടെ ജന്‍‌മശതാബ്‌ദി വേളയിലാണ് മഹാകവി എം. പി. അപ്പന്‍ , 
പൂഴ്‌ത്തിവയ്ക്കപ്പെട്ടിരുന്ന ഒരു സത്യത്തിന്‍റെ ഭീകര മുഖം തുറന്നുകാട്ടിയത് . 
1910-ല്‍ തിരുവിതാംകൂറില്‍ നടപ്പായ പുതിയ വിദ്യാഭ്യാസ കോഡിനെതിരെ 
പിള്ള " സ്വദേശാഭിമാനി " യില്‍ എഴുതിയ നികൃഷ്‌ടമായ 
എഡിറ്റോറിയലുകളെക്കുറിച്ച് അദ്ദേഹം , പണ്ഡിറ്റ് കറുപ്പന്‍റെ " ജാതിക്കുമ്മി " 
യുടെ പുനരച്ചടിപ്പതിപ്പിലെഴുതിയ അവതാരികയില്‍ വിശദീകരിച്ചു . ദലിത് 
കുട്ടികളെ പോത്തുകളായും സവര്‍ണകുട്ടികളെ കുതിരകളായും 
വിശേഷിപ്പിച്ചു പിള്ളയെഴുതിയ ആ ജാതിവെറിയന്‍ ദര്‍ശനാഭാസം കണ്ട് 
പുതിയ കേരളം ഞെട്ടിപ്പോയി . ഈ വ്യാജ പോരാട്ടക്കാരനെയാണല്ലോ 
പത്രസ്വാതന്ത്ര്യ ബിംബമായി ഇതുവരെ നാട് കൊണ്ടാടിയിരുന്നത് 
എന്നറിഞ്ഞപ്പോള്‍ സാംസ്‌കാരിക രംഗത്ത് വലിയ രോഷം അലയടിച്ചു . ( പി. 
കെ. ബാലകൃഷ്ണന്‍റെ ബോംബ് സ്‌ഫോടന കാലത്ത് ഇല്ലാഞ്ഞ 
അംബേഡ്‌കറൈറ്റുകളുടെ ഒരു തലമുറ അപ്പോഴേയ്ക്കും രംഗത്തു 
വന്നുകഴിഞ്ഞിരുന്നു . ആ രോഷപ്രകടനം ഒട്ടേറെ എഴുത്തുകാര്‍ ഇപ്പോഴും 
തുടരുന്നുണ്ട് ) .
****
അതിന്‍റെ പ്രതികരണമെന്നോണമാണ് 1981-ല്‍ , പിള്ളയുടെ 
ചീത്തപ്പേര് കഴുകിക്കളയാന്‍ കേരള പ്രെസ് അക്കാഡമി ടി. 
വേണുഗോപാലനെ ചുമതലപ്പെടുത്തുന്നത് . 15 കൊല്ലത്തിനു ശേഷം 
1996-ലാണു വേണുഗോപാലന്‍റെ കപട ഗവേഷണ ഗ്രന്ഥം ( സ്വദേശാഭിമാനി - 
രാജദ്രോഹിയായ രാജ്യസ്‌നേഹി ) പുറത്തുവന്നതെങ്കിലും , അതിനിടയ്ക്ക് 
ചില വാരികകളിലായി ആ ഉള്ളടക്കം കുറെയേറെ അച്ചടിച്ചിരുന്നു . ആ 
ഘട്ടത്തില്‍ ഒരിയ്ക്കലും , പുസ്‌തകമായ ശേഷം കഴിഞ്ഞ രണ്ടു 
പതിറ്റാണ്ടിലേറെയും ആ കള്ളരേഖാ സമുച്ചയത്തെ ഞാന്‍ നിരന്തരം 
തുറന്നുകാട്ടിയിട്ടുണ്ട് . അവയുടെ ലിങ്ക് ചേര്‍ക്കുന്നു : ---https://drive.google.com/…/1JWexC5g4454ULqbeG5-uU57zeSr0hrl…
( 
കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ പൊതുപണം ഉപയോഗിച്ച് ജാതിവെറിയന്‍റെ 
രചനകള്‍ പുസ്‌തകങ്ങളാക്കുക എന്ന കുറ്റകൃത്യവും നടക്കുന്നുണ്ട് 
ഇതിനിടയില്‍ ) . പിള്ളയില്‍ തിങ്ങിനിന്ന ജാതി - വംശ വെറിയുടെ മറ്റു പല 
രേഖാ തെളിവുകളും ഞാന്‍ വായനക്കാര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട് . 
ഒരിയ്ക്കലെങ്കിലും , അവയിലൊന്നിനെയെങ്കിലും ഖണ്ഡിക്കാന്‍ ഒരാള്‍ക്കും 
കഴിഞ്ഞിട്ടില്ല . അതായത് , വംശവെറിയന്‍ പിള്ളയെക്കുറിച്ചു 
വസ്‌തുനിഷ്‌ഠമായി ചര്‍ച്ചചെയ്യാന്‍ കഴിവുള്ളവരാരുമില്ല ഭക്‌തരില്‍ . 
പിന്നെയുള്ളത് , സിനിമ പോലുള്ള മറ്റു വഴികളുപയോഗിച്ച് ആ വ്യാജ 
പുരോഗമനക്കാരന്‍റെ പുനഃപ്രതിഷ്‌ഠ നടത്താനാകുമോ എന്ന 
അന്വേഷണമാണ് . അതാണോ ഈ സിനിമയ്ക്കു പിന്നിലെന്നത് കണ്ടുതന്നെ 
അറിയണം . ദലിത് കുഞ്ഞുങ്ങളുടെ സ്‌കൂള്‍ പ്രവേശത്തിനെതിരെ 
വംശവെറി അച്ചടിച്ചുവിട്ട് , അവരെ സവര്‍ണ തെമ്മാടികള്‍ക്കു മുന്നിലേയ്ക്കു 
വലിച്ചെറിഞ്ഞു കൊടുത്ത സാമൂഹികവിരുദ്ധനെ വിശുദ്ധനാക്കാന്‍ ആരു 
യത്‌നിച്ചാലും അതു പാഴ്‌വേലയായിരിക്കും .