Sunday, August 2, 2020

പത്രാധിപരുടെ രാജിയല്ല ,
ജാതിപ്പിള്ളയുടെ കാപട്യമാണു പ്രശ്‌നം .
----------------------------------------------------------

ഗ്രന്ഥാലോകം മാസികയുടെ പത്രാധിപര്‍ എസ് . രമേശന്‍ രാജി വയ്ക്കുന്നതിനും വളരെ മു‌ന്‍‌പേ ആ പത്രത്തെപ്പറ്റി ഞാന്‍ എഫ് ബി യില്‍ ഒരു പോസ്റ്റ് ( " യുദ്ധക്കുറ്റവാളിയെപ്പോലെയാണു
സ്വദേശാഭിമാനിയെ വിചാരണ ചെയ്യേണ്ടത് " ) ഇട്ടിരുന്നു .
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നൂറ്റാണ്ടു മുന്‍‌പ് മാര്‍‌ക്‌സിന്‍റെ ആദ്യ മലയാള ജീവിതചരിത്രം എഴുതി . അതൊരു മോഷണമാണെന്നു പറഞ്ഞ് ഗ്രന്ഥാലോകത്തിന്‍റെ കഴിഞ്ഞ ജനുവരി ലക്കത്തില്‍ രാമചന്ദ്രന്‍റേതായി ഒരു വിവാദ ലേഖനം വന്നിരുന്നു . അതിനെ എതിര്‍ത്തു മാര്‍ച് ലക്കത്തില്‍ രണ്ടു പേര്‍ ( പിരപ്പന്‍‌കോട് മുരളിയും പ്രൊഫ . വി . കാര്‍ത്തികേയന്‍ നായരും ) എഴുതിയതായിരുന്നു എന്‍റെ പോസ്റ്റിനു നിമിത്തം . വെറുമൊരു ജാതിവാദിയായിരുന്ന രാമകൃഷ്ണപിള്ള മാര്‍‌ക്‌സിനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു എന്നത് , സമാനതയില്ലാത്ത അശ്ലീലമാണ് എന്നാണു ഞാന്‍ എഴുതിയത് . കാല്‍ നൂറ്റാണ്ടായി ഞാന്‍ പിള്ളയെ തുറന്നു കാട്ടി പത്രങ്ങളില്‍ എഴുതിവരുന്നതിന്‍റെ തുടര്‍ച്ചയായിരുന്നു ആ കുറിപ്പ് . കുറെക്കഴിഞ്ഞ് നാലു നാള്‍ മുന്‍‌പാണ് , രാമചന്ദ്രന്‍റെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ കുറ്റാരോപിതനായി പത്രാധിപര്‍ രാജിവയ്ക്കയാണെന്ന മാധ്യമ വാര്‍ത്തകള്‍ വന്നത് . കഴിഞ്ഞ എട്ടു കൊല്ലമായി രമേശന്‍ എഡിറ്റ് ചെയ്യുന്ന ആ മാസിക വായിക്കുന്നവര്‍ക്ക് , വാര്‍ത്തയിലെ " സമ്മര്‍ദ്ദ രാജി " എന്ന ആരോപണം തള്ളിക്കളയാന്‍ എളുപ്പമല്ല . നാലു പതിറ്റാണ്ടിലേറെയായി കേരള സര്‍ക്കാര്‍ പത്രങ്ങള്‍ വായിക്കുന്ന എനിക്ക് , ഇതുപോലെ സര്‍ഗവൈഭവം തുളുമ്പിനില്‍ക്കുന്ന വേറൊരു പത്രിക ആ മേഖലയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മാസികയുമായി പത്രാധിപര്‍ പുലര്‍ത്തിയിരുന്ന മാനസ്സിക ഐക്യമാണ് അതില്‍ തെളിയുന്നത് . അങ്ങനെ താന്‍ ലാളിച്ചു വളര്‍ത്തിക്കൊണ്ടു വന്ന പത്രത്തെ സ്വമേധയാ വിട്ടുപോരാന്‍ ഒരു പത്രാധിപര്‍ക്ക് ഒരിക്കലും മനസ്സുവരില്ലെന്നു പറയാന്‍ , സ്വയം ഒരു പത്രിക എഡിറ്റ് ചെയ്തിരുന്ന എനിക്ക് ആരോടും ചോദിക്കേണ്ടതില്ല . അതുകൊണ്ടാണ് പത്രവാര്‍ത്തയിലെ " സമ്മര്‍ദ്ദ രാജി " യെ ഞാന്‍ അപലപിച്ചത് . എങ്കിലും , രാജി തന്‍റെ വ്യക്‌തിപരമായ തീരുമാനമായിരുന്നെന്ന് രമേശന്‍ ഇപ്പോള്‍ വിശദീകരിക്കുന്നതിനാല്‍ എന്‍റെ നിലപാടുമായി മുന്നോട്ടുപോകുന്നില്ല ; അദ്ദേഹത്തിന്‍റെ വ്യക്‌തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു .

പത്രാധിപരുടെ രാജിയിലല്ല , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന ജാതിവാദിയുടെ ജനവിരുദ്ധ അപ്പാര്‍തീഡ് കുറ്റവാളിത്തരങ്ങളിലാണ് എന്‍റെ ഊന്നല്‍ . ഒരു എഴുത്തുകാരനും ഗവേഷകനും എന്ന നിലയില്‍ വായനക്കാരോട് ഞാന്‍ നിര്‍വഹിച്ചുവരുന്ന കടമയാണത് . ആ എഴുത്തുകളില്‍ ചിലത് വീണ്ടും ചുവടെ ചേര്‍ക്കുന്നുണ്ട് . അവയോടു വസ്‌തുതാപരമായി പ്രതികരിക്കാന്‍ കഴിവുള്ളവരെ സാദരം ക്ഷണിക്കയാണ് . കേരള പ്രെസ് അക്കാഡമി 22 കൊല്ലം മുന്‍‌പു പ്രസിദ്ധീകരിച്ച , ടി . വേണുഗോപാലന്‍റെ " സ്വദേശാഭിമാനി - രാജദ്രോഹിയായ രാജ്യ‌സ്‌നേഹി " എന്ന കപട ഗവേഷണ ഗ്രന്ഥത്തെ മാത്രം ആധാരമാക്കി കേസ് വാദിക്കാന്‍ ഭക്‌തരാരും ഇതുവഴി വരണമെന്നില്ല ; ഇക്കാലയളവിനുള്ളില്‍ ഞാന്‍ പലവട്ടം ആ പാഴ്‌വേല തുറന്നുകാട്ടിയിട്ടുള്ളതാണ് എന്നറിയാന്‍ എന്‍റെ ലേഖനങ്ങളിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മതിയാകും . തങ്ങള്‍ക്കു മാത്രം പ്രവേശമുള്ള പത്ര വേദികളില്‍ വേണുഗോപാലനെ പകര്‍ത്തിവയ്ക്കുന്നത് അന്തസ്സിന്‍റെ ലക്‌ഷണമല്ല . മേല്‍ പറഞ്ഞ മാര്‍ച് ലക്കം " ഗ്രന്ഥാലോക " ത്തില്‍ പിരപ്പന്‍‌കോട് മുരളിയും പ്രൊഫ . വി . കാര്‍ത്തികേയന്‍ നായരും ചെയ്തിരിക്കുന്നത് അതാണ് . വസ്‌തുനിഷ്‌ഠമായ ഒരു സംവാദത്തിനു ത്രാണിയുണ്ടെങ്കില്‍ , വരിക പൊതു മാധ്യമങ്ങളിലേയ്ക്ക് . അതല്ലെങ്കില്‍ , തിരുവിതാംകൂര്‍ ദിവാന്‍റെ തോന്ന്യാസങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നാടുകടത്തപ്പെട്ടെന്നു നിങ്ങള്‍ , പൊതുപണം തുലച്ചു പ്രചരിപ്പിക്കുന്ന ആ ജാതിപ്പിള്ളയുടെ വീരസ്യങ്ങള്‍ , കൊട്ടാരത്തില്‍ ശങ്കുണ്ണിക്കഥകള്‍ പോലെ പരിഹാസ്യമായേ കലാശിക്കൂ .

Image may contain: 1 person

No comments:

Post a Comment