പണ്ഡിറ്റ് കറുപ്പനെ രാജാവ് രക്ഷിച്ചോ ?
-------------------------------------
ഒറ്റ വാചകത്തില്‍ പറഞ്ഞുപോകാവുന്നതല്ല ഈ വിഷയം ( മറ്റ് ഏതു ചരിത്രവിഷയവും ) . വിശദമായ എഴുത്ത് വേണമെന്നു മനസ്സിലുണ്ട് . അതിലേയ്‌ക്കു വേണ്ട വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുമുണ്ട് . പക്‌ഷേ തത്‌കാലത്തെ എഴുത്തു ചുമതലകള്‍ ഒന്ന് ഒതുങ്ങാതെ അതിലേയ്‌ക്കു കടക്കാനാവില്ല .
ജാതിവിവേചനങ്ങള്‍ ഒട്ടുവളരെ അനുഭവിച്ചിട്ടുണ്ടു പണ്ഡിറ്റ് കെ. പി . കറുപ്പന്‍ മാസ്‌റ്റര്‍ എന്ന് എല്ലാവര്‍ക്കുമറിയാം . എന്നുവച്ച് , അക്കാര്യങ്ങള്‍ പറയുന്നിടത്ത് ജാതിവാഴ്‌ചയുടെ നടത്തിപ്പുകാരെ വെള്ളപൂശാന്‍ സൗകര്യമുണ്ടാകരുത് . സംസ്‌കൃതപഠനത്തിന്‍റെ ഉയര്‍ന്ന ഘട്ടത്തിലെത്തിയ കറുപ്പനെ കൂടുതല്‍ പഠിക്കാന്‍ രാജര്‍ഷി രാമവര്‍മ തുണച്ചിട്ടുണ്ട് ( ജാത്യാചാര നിര്‍ബന്ധത്തില്‍ മുമ്പനും ദുർവാശിക്കാരനും സാമൂഹികവിരുദ്ധനുമായ ആ രാജാവിന്‍റെ ആ സമീപനം സ്വഭാവപരമല്ല , സാഹചര്യ സമ്മര്‍ദപരമാണ് എന്നുമാത്രം തത്‌കാലം പറഞ്ഞുവയ്‌ക്കുന്നു ) . ആ അടുപ്പം , എറണാകുളം സവര്‍ണ ബാലികാ പാഠശാലയില്‍ ടീച്ചറായി വരാനും , അവിടെയുണ്ടായെന്നു പറയുന്ന സവര്‍ണ പ്രതിഷേധം മറികടക്കാനും കാരണമായി എന്നതിന് വസ്‌തുതാപരമായ വല്ല തെളിവും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല എനിക്ക് . മുന്‍പ് സെയ്‌ന്‍റ് തെരേസാസ് കോണ്‍വെന്‍റ് സ്‌കൂളിലെ മാതൃകാ അധ്യാപകനും സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമെന്നു പേരെടുത്തിരുന്നു കറുപ്പന്‍ . അതുകൊണ്ടായിരിക്കണം " പൂര്‍വ്വാചാരവിരുദ്ധമായ ആ നിയമനത്തെപ്പറ്റി ആരും അക്കാലത്തു കയര്‍ക്കുകയുണ്ടായില്ല " എന്ന് ആദ്യ കറുപ്പന്‍ സ്‌മാരക പ്രസിദ്ധീകരണത്തില്‍ ( ഇടക്കൊച്ചി പി. കെ. എം. വായനശാല , 1952 ) , മരുമകന്റെ സ്ഥാനത്തുള്ള പി. കെ. ഡീവര്‍ എഴുതിയത് . ആദ്യ ജീവിതചരിത്രകാരനും , കറുപ്പന്‍റെ ശിഷ്യ ശ്രീമതി ചെമ്മയുടെ മകനുമായ കെ.പി. വിജയരാഘവന്‍ ( സാഹിത്യ ഭടന്‍ , 1959 ) , വിജയരാഘവന്‍റെ ഇളയച്ഛനും കറുപ്പന്‍റെ ശിഷ്യനുമായ കെ. കെ. വേലായുധന്‍ ( പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ , 1983 ) ഇവരും പ്രതിഷേധക്കാര്യം പറയുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല . എന്നാൽ , കറുപ്പന്റെ സുഹൃത്തായ ടി. എം. ചുമ്മാർ പറയുന്നത് , പ്രതിഷേധമുള്ള വിദ്യാർഥിനികൾക്കു ടി. സി. കൊടുത്തുവിടാൻ രാജാവ് " കൽപന പുറപ്പെടുവിക്കുകയാണുണ്ടായത് " എന്നാണ് ( കവിതിലകൻ കെ. പി. കറുപ്പൻ , 1974 ) . ഈ " കൽപന പുറപ്പെടുവി " ക്കലാകണം കെ. എ. കൃഷ്‌ണന്‍ അഴീക്കോടിന്‍റെ " പണ്ഡിറ്റ് കറുപ്പനും മലയാള കവിതയും " എന്ന പുസ്‌തകത്തില്‍ ( മുക്കാൽ നൂറ്റാണ്ടിനു ശേഷം 1981-ൽ ) , പ്രതിഷേധക്കാര്‍ക്കെതിരെ രാജാവ് " തിരുവെഴുത്ത് " പുറപ്പെടുവിച്ചെന്നു പറയുന്നതിന്റെ അടിസ്‌ഥാനം . രാജര്‍ഷിയുടെ ഭരണകാല ആര്‍ക്കൈവ്‌സ് രേഖകള്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു പരിശോധിച്ചിട്ടും എനിക്കതു കാണാന്‍ കഴിഞ്ഞില്ലെന്നുവച്ച് ആ സാധ്യത തള്ളിക്കളയുന്നില്ല . ഇന്നുപോലും , അടിത്തട്ടു സമൂഹക്കാരായ സഹപ്രവര്‍ത്തകരോട് ഓഫീസുകളില്‍ മേല്‍ജാതിക്കാരുടെ പെരുമാറ്റം വല്ലാതെ മാറിപ്പോയെന്നു പറയാനാവില്ലല്ലോ . നൂറ്റാണ്ടു മുന്‍പ് അത് ഒട്ടും അദ്‌ഭുതകരമല്ല . പക്ഷേ അത് രാജാവിന്‍റെ സവര്‍ണവിരുദ്ധ സാഹസ പ്രകടനാഖ്യാനമാക്കാന്‍ വെറും പറച്ചില്‍ പോരാ , തെളിവ് വേണം . ( പ്രതിഷേധക്കാരെ ടി. സി. യുടെ കാര്യം പറഞ്ഞു രാജാവ് വായടപ്പിച്ചതായാണ് , നാട്ടുകാരനും അടുപ്പക്കാരനും ഗവേഷകനുമായ വി. വി. കെ. വാലത്ത് മാഷ് എഴുതുന്നത് : പണ്ഡിറ്റ് കറുപ്പൻ , 1985 ) .
പരിസരബോധം ഉണ്ടായിരുന്നു രാജന് . അയിത്തജാതിക്കാരെ സര്‍ക്കാരും കൂടെ ദ്രോഹിച്ചാല്‍ മതംമാറ്റം ചെറുതാവില്ല എന്ന ബോധം . കായല്‍ സമ്മേളനശേഷം നടന്ന പുലയസമ്മേളനത്തിന്‍റെ വിവരമറിഞ്ഞു സന്തോഷം പ്രകടിപ്പിച്ചതും ഇതേ രാജാവാണ് , ഇതേ വര്‍ഷമാണ് ( 1913 ) . ഇതേ വര്‍ഷമാണ് കറുപ്പന്‍ " ബാലാകലേശം " എന്ന ബോംബെറിഞ്ഞു കേരളത്തെ ഞെട്ടിച്ചത് . ടീച്ചറായി ചേര്‍ന്ന ഉടനെ കറുപ്പന്‍ ആദ്യം ചെയ്‌തത് " തേവരയില്‍ നിന്നും ഒരു വാലപ്പെണ്‍കുട്ടിയെ ആ പള്ളിക്കൂടത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു " എന്നുകൂടെ ഡീവര്‍ പറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട് . സാധ്യമാകുന്നിടത്തോളം സവര്‍ണ കടുംപിടുത്തത്തിന് അയവു വരുത്താന്‍ ഭരണകൂടം തയ്യാറാകുന്നുണ്ടായിരുന്നു ആ ഘട്ടത്തില്‍ . മാത്രമല്ല , പിന്നീടു പതിറ്റാണ്ടുകള്‍ക്കു ശേഷം മാത്രം കേരളം കാണാന്‍ തുടങ്ങിയ ജനകീയ ബലപ്രയോഗങ്ങളുണ്ടാകുന്നു , ചങ്കുറപ്പുള്ള പത്രങ്ങള്‍ ഭരണകൂടത്തെ നേര്‍ക്കുനേര്‍ നിന്നു വെല്ലുവിളിക്കുന്നു , സ്വാമിവേഷത്തിലുള്ള ചിലർ ജനങ്ങളെ എന്തിനും തയ്യാറെടുപ്പിക്കുന്നു ; എന്തിനു പറയുന്നു , അതെല്ലാമായപ്പോൾ പുലയ ഘോഷയാത്രയില്‍ ദിവാനും അണിചേരുന്നു ! കൊച്ചിരാജ്യം സ്വാതന്ത്ര്യത്തിലേയ്‌ക്കു കുതിക്കാന്‍ തുടങ്ങിയത് ആ പതിറ്റാണ്ടിലാണ് . അതിന്‍റെ ആദ്യ നാഴികക്കല്ലാണ് 1913 . വാലന്‍ കറുപ്പനെ രക്ഷിക്കാന്‍ പുരോഗമനക്കാരനായ രാജാവ് സ്വന്തം സവര്‍ണരോടുതന്നെ മല്ലിട്ടു എന്ന രോമാഞ്ചജനകമായ കഥയേയും അവിടെത്തന്നെ സ്‌ഥാപിക്കയാണു ലളിതബുദ്ധികള്‍ . . . പണ്ഡിറ്റ് കറുപ്പന്‍ മഹാരാജാസ് കോളെജില്‍ അധ്യാപകനാകുമ്പോഴേയ്ക്കും (1935 ) കൊച്ചി രാജ്യം സാമൂഹിക സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നേറിയിരുന്നു . വ്യക്‌തി വൈശിഷ്ട്യം കൊണ്ട് അദ്ദേഹം , കാസ്‌റ്റ് ഗേൾസ് സ്‌കൂളിലെപ്പോലെതന്നെ കോളെജിലും വലിയ ആദരം നേടി . . . ഇവിടെ സൂചിപ്പിച്ചതില്‍ കുറച്ചു കാര്യങ്ങള്‍ , അടിസ്ഥാന രേഖകൾ സഹിതം അടുത്ത പുസ്‌തകത്തില്‍ ചേര്‍ക്കുന്നുണ്ട് .
No comments:
Post a Comment