FB
താത്രിക്കും ഒരു സ്മാരകം !
-----------------------
കൊച്ചി രാജ്യത്ത് 110 കൊല്ലം മുന്‍പ് വ്യഭിചാരക്കുറ്റത്തിന് " സ്മാര്‍ത്ത " വിചാരണ ചെയ്യപ്പെട്ട കുറിയേടത്ത് താത്രി അന്തര്‍ജനത്തിനു വേണ്ടി , പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകരയില്‍ അവരുടെ ഇല്ലപ്പറമ്പിനടുത്ത് വലിയ സ്മാരകം നിര്‍മിക്കുമെന്ന് പത്രവാര്‍ത്ത . ശ്രീജ ആറങ്ങോട്ടുകരയുടെ " ഓരോരോ കാലത്തിലും " എന്ന താത്രീ നാടകത്തിന്‍റെ അവതാരകരായ ആറങ്ങോട്ടുകരയിലെ കലാ പാഠശാലക്കാരാണ് സ്മാരകം നിര്‍മിക്കുന്നത് ( ആര്‍ . ശശിശേഖര്‍ , തീയെരിഞ്ഞ ഓര്‍മ , മലയാള മനോരമ ഞായറാഴ്ച , 17 . 7 . 2016 ) .
സാമൂഹികവിരുദ്ധ സ്വഭാവമുള്ള എത്രയോ പേരുടെ നാമം അനശ്വരമാക്കാന്‍ സ്മാരകങ്ങള്‍ ഉയര്‍ന്നിട്ടുള്ള നാടാണു കേരളം . എങ്കില്‍പ്പിന്നെ ഒരു ലൈംഗിക " കലാപകാരി " യുടെ പേരിലും ഒന്ന് ഉയര്‍ന്നുവരുന്നതില്‍ അത്ഭുതപ്പെടാനില്ല . അവര്‍ തനിയെ വ്യഭിചാരിണിയായതല്ല ( വ്യഭിചരിക്കുന്നതല്ല , ആ നല്ല കാര്യത്തെ വ്യഭിചാരമെന്നു വിളിക്കുന്നതാണു തെറ്റ് എന്ന മട്ടിലുള്ള സദ് വിചാരങ്ങള്‍ കാണാതെയല്ല ആ വാക്ക് ഇവിടെ ഉപയോഗിക്കുന്നത് ; സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാകാനാണ് ) . മൃഗത്വം മുറ്റിയ ബ്രാഹ്മണ്യ ആണധികാരികള്‍ കൗമാരത്തിലേ ആ കുഞ്ഞിനെ ആക്രമിച്ചു കീഴടക്കുകയും , ബ്ളാക്ക് മെയ്‌ലിങ് എന്ന തുടര്‍ കെണിവച്ചു പിടിക്കുകയുമാണുണ്ടായത് . പിന്നീട് ,
പ്രൊഫഷണല്‍ നിലവാരത്തിലെത്തിയ ശേഷം താത്രി ചില കക്ഷികളെ സ്വമേധയാ ബന്ധപ്പെട്ടതായി , ലൈംഗിക വേട്ട
നടത്തിയതായി കാണുന്നുണ്ട് . ജാരന്‍മാരുടെ എണ്ണം കൂടുന്നത് താത്രി ഒരു ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം സാഹചര്യത്തെളിവുകളില്‍ നിന്നു മനസ്സിലാക്കാന്‍ . തന്‍റേതല്ലാത്ത കുറ്റംകൊണ്ട് ഒരു വ്യഭിചാരിണിയായി ജീവിക്കേണ്ടിവന്നയാളാണു താത്രി . അതുപോലെതന്നെയാണ് , തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് താത്രിയുടെ കാമവേട്ടയ്ക്കിരകളായി ജീവിതം തുലയ്ക്കേണ്ടിവന്ന പുരുഷന്‍മാരുടെയും സ്ഥിതി . താത്രി കുറ്റവാളിയായി വരുന്ന അത്തരം എപ്പിസോഡുകളുമുണ്ടു താത്രീ ചരിതത്തില്‍ എന്നത് നമ്മുടെ സാധു ബുദ്ധിജീവികള്‍ ചര്‍ച്ചചെയ്തു കണ്ടിട്ടില്ല . പ്രശസ്ത കഥകളിപ്രതിഭയായ കാവുങ്കല്‍ ശങ്കരപ്പണിക്കരും മറ്റുമാണ് ആ ഇരകള്‍ . തന്നെ പ്രലോഭിപ്പിച്ചവരായതുകൊണ്ടല്ല അവരുടെ പേരുകള്‍ താത്രി വിചാരണക്കാരോടു പറഞ്ഞുകൊടുത്തത് എന്നാണ് താത്രീമൊഴികളില്‍നിന്നു മനസ്സിലാകുന്നത് . താന്‍ പ്രലോഭിപ്പിച്ചാണ് അവരെ ലൈംഗികബന്ധത്തിലേയ്‌ക്കെത്തിക്കുന്നത് . ആനിരപരാധികളുടെ ജീവിതത്തകര്‍ച്ചയ്ക്കുത്തരവാദി താത്രിയാണ് ( അവരിലൊരാളുടേതടക്കം രണ്ട് ജാരന്‍മാരുടെ അകാലമരണത്തെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടതുണ്ട് ) . അതായത് , പീഡിപ്പിക്കപ്പെട്ടവളും കെണിയിലാക്കപ്പെട്ടവളും മാത്രമല്ല , കാമവേട്ടക്കാരിയുമാണു താത്രി . ശ്രീജയുടെ " ഓരോരോ കാലത്തി " ലും കാണുന്നപോലെയോ , സൂര്യനെല്ലിപ്പെണ്‍കുട്ടിയെപ്പോലെയോ അല്ലായിരുന്നു യഥാര്‍ഥ താത്രി ( അത്തരം കാല്‍പനിക പരിവേഷം കെട്ടിയുയര്‍ത്തുന്നത് , താത്രി എന്ന " മാനക്കേട് " മറച്ചുവയ്ക്കാന്‍ സ്വജനങ്ങളും ശിങ്കിടികളും മറ്റും നടത്തുന്ന പാഴ്‌വേലയാണ് ) . വ്യഭിചാരിണിയാക്കപ്പെട്ട ആദ്യത്തെ അന്തര്‍ജനവുമല്ല താത്രി . മുന്‍പും പിന്‍പുമുണ്ട് ആ വഴിയിലേയ്ക്കിറങ്ങിയ / ഇറക്കപ്പെട്ട അന്തര്‍ജനങ്ങള്‍ . അന്നത്തെ നമ്പൂതിരി കുടുംബ ജീവിതാന്തരീക്ഷത്തില്‍ ആ വീഴ്ച സവര്‍ണരിലാര്‍ക്കും അദ്ഭുതകരമല്ലായിരുന്നു എന്നാണ് , താത്രീവിചാര രേഖകളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നത് . ലൈംഗികതകൊണ്ടു കലാപം നടത്തിയവളാണെന്നും , അസാമാന്യ പ്രതിഭാശാലിയാണെന്നും മറ്റുമുള്ള കൃത്രിമ തൊങ്ങലുകള്‍ , ബന്ധപ്പെട്ട പുരാരേഖകള്‍ക്കു മുന്നില്‍ അഴിഞ്ഞുവീഴുകയാണ് . വ്യഭിചാരക്കുറ്റത്തിന് ഭ്രഷ്‌ഠയായി ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും , പാര്‍ക്കാന്‍ അയിത്തജാതിക്കാരില്ലാത്ത ഇടം ചോദിച്ചുവാങ്ങുകയായിരുന്നു നമ്മുടെ അസാമാന്യ പ്രതിഭാശലി ! ഏതായാലും , കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും അപരിഷ്കൃതരായ ഒരു ജനവിഭാഗത്തിന്‍റെ കുടുംബ - സാമൂഹിക ജീവിതാന്തരീക്ഷങ്ങളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പുതു തലമുറയ്ക്ക് ആറങ്ങോട്ടുകര സ്മാരകം പ്രചോദനമാകും . താത്രിയുടെ വ്യഭിചാര വിചാരണയാണ് നമ്പൂതിരി സമുദായ പരിഷ്കരണങ്ങള്‍ക്കു തുടക്കം കുറിച്ചത് എന്നതുപോലുള്ള കെട്ടുകഥകള്‍ക്ക് അന്ത്യവുമാകും അതോടെ . അതേ സമയം , സ്മാരകം , കുട്ടികള്‍ക്കുള്ള ആശ്രയകേന്ദ്രവും കലാപഠനകേന്ദ്രവും കൂടിയായിരിക്കും എന്നു പ്രസ്തുത പത്രവാര്‍ത്തയില്‍ കാണുന്നതുമാത്രമാണ് എന്നെ ആശങ്കപ്പെടുത്തുന്നത് . താത്രിയാരെന്നു കുട്ടികള്‍ ചോദിച്ചാല്‍ അധ്യാപകര്‍ അക്കഥകളൊക്കെ ലളിതമായി വിശദീകരിച്ചുകൊടുക്കേണ്ടിവരില്ലേ ! സാരമില്ല , ബ്രാഹ്മണ്യ ആണ്‍കോയ്‌മയ്‌ക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ പെണ്‍കരുത്താണു താത്രി എന്നൊക്കെ വാര്‍ഷികാഘോഷങ്ങളില്‍ വന്നുനിന്നു വിളിച്ചുപറയാന്‍ നമുക്ക് , ഡോക്ടറേറ്റുള്ള ബുദ്ധിജീവികളെ കിട്ടാതെവരില്ല .
പഴയ കേരളത്തിലെ സ്ഥാപനവത്‌കൃതമായ ലൈംഗിക അഴിഞ്ഞാട്ടങ്ങളെപ്പറ്റിയും , ആ മോഹന കാലത്തിലേക്കു പ്രത്യാശയോടെ നോക്കിനില്‍ക്കുന്ന , സ്ത്രീസ്വാതന്ത്ര്യവാദമുഖംമൂടിയുള്ള ഇന്നത്തെ സെക്സ് മാര്‍ക്കറ്റ് ഏജന്‍റുമാരെയും പരിചയപ്പെടേണ്ടതുണ്ട് " ദാമ്പത്യബാഹ്യ നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങ " ളെക്കുറിച്ചാണു ഞാന്‍ പറയുന്നത് . ബുദ്ധിജീവിപരിവേഷമുള്ള ആ വ്യഭിചാരവും , ഇന്നലത്തെ കേരളത്തില്‍ സവര്‍ണ മാടമ്പികള്‍ അടിയാളപ്പെണ്ണുങ്ങളില്‍നിന്നു കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന നേരമ്പോക്കും മനുഷ്യസമൂഹത്തോടു ചെയ്യുന്നത് ഒന്നുതന്നെയാണ് : ആധുനിക മനുഷ്യര്‍ പടിപടിയായി നേടിയെടുത്ത മാനസിക സംസ്കാരത്തെയും ജീവിതവിശുദ്ധിയേയും കൊഞ്ഞനംകുത്തല്‍ ( ഫാസിസ്റ്റ് ദുരധികാരസ്ഥാപനം ) . ഇത് രണ്ടും എന്തെന്നു മനസ്സിലാക്കണമെങ്കില്‍ , നവോത്ഥാനകാല കേരളത്തിലെ വലിയ മനുഷ്യര്‍ , ഇന്നും ജനലക്ഷങ്ങള്‍ ഓര്‍മകളായി നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന മഹാ ത്യാഗികള്‍ , സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബഹുജന പിന്തുണയോടെ നടത്തിയ പോരാട്ടങ്ങള്‍ അന്വേഷിച്ചറിയേണ്ടതുണ്ട് .
ആധുനിക മനുഷ്യ സമൂഹം നവോത്ഥാന കാലത്ത് ഈ നാട്ടില്‍ പൊരുതി നേടിയതാണ് , ലൈംഗിക അച്ചടക്കത്തോടെ , " സ്വാഭാവിക സദാചാര " ത്തോടെ ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം . ഈ നാട് എങ്ങനെയാണ് ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതെന്നറിയാന്‍ , ഫേസ്ബുക്ക് വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഒന്നിറങ്ങിയാല്‍ മതി .
കേരളത്തില്‍ നിലനിന്നിരുന്നത് , ബ്രാഹ്മണ്യ ദുര്‍നീതിപരമായ ജാതിവാഴ്ചയാണ് . അതിന്‍റെ തണലിലാണ് ബ്രാഹ്മണരും മറ്റും സവര്‍ണ സ്ത്രീസമൂഹത്തെ ക്രൂരവും ആഭാസകരവുമായ ' സംബന്ധ ' വേഴ്ചകള്‍ക്ക് ഇരകളാക്കിയിരുന്നത് . അതേ ലൈംഗിക അരാജകത്വത്തിന്‍റെ ഭീകര മുഖമാണ് , സവര്‍ണ മാടമ്പികള്‍ അടിയാളപ്പെണ്ണുങ്ങളില്‍നിന്നു കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന ലൈംഗികാസ്വാദനത്തില്‍ കാണുന്നത് . ഇത്തരം ലൈംഗിക അഴിഞ്ഞാട്ടങ്ങളെ ചങ്ങലയ്ക്കിട്ടത് നവോത്ഥാനകാല ചെറുത്തുനില്‍പ്പുകളാണ് .ആധുനിക കേരളത്തിലെ പുരോഗമന ചലനങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് , ജാതിവാഴ്ചയ്ക്കും ലൈംഗിക അഴിഞ്ഞാട്ടങ്ങള്‍ക്കും എതിരായ പോരാട്ടങ്ങളാണ്.
ലൈംഗികതയെപ്പറ്റി തങ്ങള്‍ക്കു ഹിതകരമല്ലാത്ത വല്ല പരാമര്‍ശവും വന്നാല്‍ , അതിനെ വഴക്കു പറഞ്ഞും തെറി പറഞ്ഞും ആക്രോശമുയര്‍ത്തിയും മറ്റും നേരിടുന്ന ബുദ്ധിജീവി നാട്യക്കാരെ എഫ് ബി-യില്‍ പലപ്പോഴും കാണാറുണ്ട് . തങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കുത്തഴിഞ്ഞ ലൈംഗികതയെ ആരെങ്കിലും എതിര്‍ത്താല്‍ , സമനില തെറ്റി പ്രതികരിക്കും , സെക്സ് മാര്‍ക്കറ്റിന്‍റെ ആ അംബാസഡര്‍മാര്‍ . ഇന്നലെ ഈ നാട് പൊരുതിനേടിയ സദാചാര മൂല്യങ്ങളും ജീവിത വിശുദ്ധിയും അവരുടെ വ്യാജ ലൈംഗിക സ്വാതന്ത്ര്യവാദത്തിന്‍റെ മറവില്‍ ആക്രമണത്തിന്നിരയാവുകയാണ് . " മോറൽ പോലീസിങ് ന്റെയും സദാചാര ഗുണ്ടായിസത്തിന്റെയും ആധിപത്യതേർവാഴ്ച "യെ എതിര്‍ക്കുന്ന കൂട്ടത്തില്‍ പ്രസ്തുത ബൗദ്ധിക ക്രിമിനലുകളെയും ചെറുക്കാന്‍ ഒന്നു മനസ്സുവയ്ക്കണമെന്ന് അപേക്ഷിക്കയാണ് .
No comments:
Post a Comment