കറുപ്പന്‍ മാസ്‌റ്ററോടുള്ള കടം വീട്ടുന്നു ചെറായി
Wednesday, September 30, 2020
കറുപ്പന് മാസ്‌റ്ററോടുള്ള കടം വീട്ടുന്നു ചെറായി
എനിക്ക് അവാര്ഡ് തന്നയാള് ഉയരങ്ങളിലേയ്‌ക്ക്
FB, 30.9.20
എനിക്ക് അവാര്ഡ് തന്നയാള് ഉയരങ്ങളിലേയ്‌ക്ക്
Sunday, September 27, 2020
പണ്ഡിറ്റ് കറുപ്പനെ രാജാവ് രക്ഷിച്ചോ ? -------------------------------------
പണ്ഡിറ്റ് കറുപ്പനെ രാജാവ് രക്ഷിച്ചോ ?
-------------------------------------
ഒറ്റ വാചകത്തില്‍ പറഞ്ഞുപോകാവുന്നതല്ല ഈ വിഷയം ( മറ്റ് ഏതു ചരിത്രവിഷയവും ) . വിശദമായ എഴുത്ത് വേണമെന്നു മനസ്സിലുണ്ട് . അതിലേയ്‌ക്കു വേണ്ട വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുമുണ്ട് . പക്‌ഷേ തത്‌കാലത്തെ എഴുത്തു ചുമതലകള്‍ ഒന്ന് ഒതുങ്ങാതെ അതിലേയ്‌ക്കു കടക്കാനാവില്ല .
ജാതിവിവേചനങ്ങള്‍ ഒട്ടുവളരെ അനുഭവിച്ചിട്ടുണ്ടു പണ്ഡിറ്റ് കെ. പി . കറുപ്പന്‍ മാസ്‌റ്റര്‍ എന്ന് എല്ലാവര്‍ക്കുമറിയാം . എന്നുവച്ച് , അക്കാര്യങ്ങള്‍ പറയുന്നിടത്ത് ജാതിവാഴ്‌ചയുടെ നടത്തിപ്പുകാരെ വെള്ളപൂശാന്‍ സൗകര്യമുണ്ടാകരുത് . സംസ്‌കൃതപഠനത്തിന്‍റെ ഉയര്‍ന്ന ഘട്ടത്തിലെത്തിയ കറുപ്പനെ കൂടുതല്‍ പഠിക്കാന്‍ രാജര്‍ഷി രാമവര്‍മ തുണച്ചിട്ടുണ്ട് ( ജാത്യാചാര നിര്‍ബന്ധത്തില്‍ മുമ്പനും ദുർവാശിക്കാരനും സാമൂഹികവിരുദ്ധനുമായ ആ രാജാവിന്‍റെ ആ സമീപനം സ്വഭാവപരമല്ല , സാഹചര്യ സമ്മര്‍ദപരമാണ് എന്നുമാത്രം തത്‌കാലം പറഞ്ഞുവയ്‌ക്കുന്നു ) . ആ അടുപ്പം , എറണാകുളം സവര്‍ണ ബാലികാ പാഠശാലയില്‍ ടീച്ചറായി വരാനും , അവിടെയുണ്ടായെന്നു പറയുന്ന സവര്‍ണ പ്രതിഷേധം മറികടക്കാനും കാരണമായി എന്നതിന് വസ്‌തുതാപരമായ വല്ല തെളിവും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല എനിക്ക് . മുന്‍പ് സെയ്‌ന്‍റ് തെരേസാസ് കോണ്‍വെന്‍റ് സ്‌കൂളിലെ മാതൃകാ അധ്യാപകനും സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമെന്നു പേരെടുത്തിരുന്നു കറുപ്പന്‍ . അതുകൊണ്ടായിരിക്കണം " പൂര്‍വ്വാചാരവിരുദ്ധമായ ആ നിയമനത്തെപ്പറ്റി ആരും അക്കാലത്തു കയര്‍ക്കുകയുണ്ടായില്ല " എന്ന് ആദ്യ കറുപ്പന്‍ സ്‌മാരക പ്രസിദ്ധീകരണത്തില്‍ ( ഇടക്കൊച്ചി പി. കെ. എം. വായനശാല , 1952 ) , മരുമകന്റെ സ്ഥാനത്തുള്ള പി. കെ. ഡീവര്‍ എഴുതിയത് . ആദ്യ ജീവിതചരിത്രകാരനും , കറുപ്പന്‍റെ ശിഷ്യ ശ്രീമതി ചെമ്മയുടെ മകനുമായ കെ.പി. വിജയരാഘവന്‍ ( സാഹിത്യ ഭടന്‍ , 1959 ) , വിജയരാഘവന്‍റെ ഇളയച്ഛനും കറുപ്പന്‍റെ ശിഷ്യനുമായ കെ. കെ. വേലായുധന്‍ ( പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ , 1983 ) ഇവരും പ്രതിഷേധക്കാര്യം പറയുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല . എന്നാൽ , കറുപ്പന്റെ സുഹൃത്തായ ടി. എം. ചുമ്മാർ പറയുന്നത് , പ്രതിഷേധമുള്ള വിദ്യാർഥിനികൾക്കു ടി. സി. കൊടുത്തുവിടാൻ രാജാവ് " കൽപന പുറപ്പെടുവിക്കുകയാണുണ്ടായത് " എന്നാണ് ( കവിതിലകൻ കെ. പി. കറുപ്പൻ , 1974 ) . ഈ " കൽപന പുറപ്പെടുവി " ക്കലാകണം കെ. എ. കൃഷ്‌ണന്‍ അഴീക്കോടിന്‍റെ " പണ്ഡിറ്റ് കറുപ്പനും മലയാള കവിതയും " എന്ന പുസ്‌തകത്തില്‍ ( മുക്കാൽ നൂറ്റാണ്ടിനു ശേഷം 1981-ൽ ) , പ്രതിഷേധക്കാര്‍ക്കെതിരെ രാജാവ് " തിരുവെഴുത്ത് " പുറപ്പെടുവിച്ചെന്നു പറയുന്നതിന്റെ അടിസ്‌ഥാനം . രാജര്‍ഷിയുടെ ഭരണകാല ആര്‍ക്കൈവ്‌സ് രേഖകള്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു പരിശോധിച്ചിട്ടും എനിക്കതു കാണാന്‍ കഴിഞ്ഞില്ലെന്നുവച്ച് ആ സാധ്യത തള്ളിക്കളയുന്നില്ല . ഇന്നുപോലും , അടിത്തട്ടു സമൂഹക്കാരായ സഹപ്രവര്‍ത്തകരോട് ഓഫീസുകളില്‍ മേല്‍ജാതിക്കാരുടെ പെരുമാറ്റം വല്ലാതെ മാറിപ്പോയെന്നു പറയാനാവില്ലല്ലോ . നൂറ്റാണ്ടു മുന്‍പ് അത് ഒട്ടും അദ്‌ഭുതകരമല്ല . പക്ഷേ അത് രാജാവിന്‍റെ സവര്‍ണവിരുദ്ധ സാഹസ പ്രകടനാഖ്യാനമാക്കാന്‍ വെറും പറച്ചില്‍ പോരാ , തെളിവ് വേണം . ( പ്രതിഷേധക്കാരെ ടി. സി. യുടെ കാര്യം പറഞ്ഞു രാജാവ് വായടപ്പിച്ചതായാണ് , നാട്ടുകാരനും അടുപ്പക്കാരനും ഗവേഷകനുമായ വി. വി. കെ. വാലത്ത് മാഷ് എഴുതുന്നത് : പണ്ഡിറ്റ് കറുപ്പൻ , 1985 ) .
പരിസരബോധം ഉണ്ടായിരുന്നു രാജന് . അയിത്തജാതിക്കാരെ സര്‍ക്കാരും കൂടെ ദ്രോഹിച്ചാല്‍ മതംമാറ്റം ചെറുതാവില്ല എന്ന ബോധം . കായല്‍ സമ്മേളനശേഷം നടന്ന പുലയസമ്മേളനത്തിന്‍റെ വിവരമറിഞ്ഞു സന്തോഷം പ്രകടിപ്പിച്ചതും ഇതേ രാജാവാണ് , ഇതേ വര്‍ഷമാണ് ( 1913 ) . ഇതേ വര്‍ഷമാണ് കറുപ്പന്‍ " ബാലാകലേശം " എന്ന ബോംബെറിഞ്ഞു കേരളത്തെ ഞെട്ടിച്ചത് . ടീച്ചറായി ചേര്‍ന്ന ഉടനെ കറുപ്പന്‍ ആദ്യം ചെയ്‌തത് " തേവരയില്‍ നിന്നും ഒരു വാലപ്പെണ്‍കുട്ടിയെ ആ പള്ളിക്കൂടത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു " എന്നുകൂടെ ഡീവര്‍ പറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട് . സാധ്യമാകുന്നിടത്തോളം സവര്‍ണ കടുംപിടുത്തത്തിന് അയവു വരുത്താന്‍ ഭരണകൂടം തയ്യാറാകുന്നുണ്ടായിരുന്നു ആ ഘട്ടത്തില്‍ . മാത്രമല്ല , പിന്നീടു പതിറ്റാണ്ടുകള്‍ക്കു ശേഷം മാത്രം കേരളം കാണാന്‍ തുടങ്ങിയ ജനകീയ ബലപ്രയോഗങ്ങളുണ്ടാകുന്നു , ചങ്കുറപ്പുള്ള പത്രങ്ങള്‍ ഭരണകൂടത്തെ നേര്‍ക്കുനേര്‍ നിന്നു വെല്ലുവിളിക്കുന്നു , സ്വാമിവേഷത്തിലുള്ള ചിലർ ജനങ്ങളെ എന്തിനും തയ്യാറെടുപ്പിക്കുന്നു ; എന്തിനു പറയുന്നു , അതെല്ലാമായപ്പോൾ പുലയ ഘോഷയാത്രയില്‍ ദിവാനും അണിചേരുന്നു ! കൊച്ചിരാജ്യം സ്വാതന്ത്ര്യത്തിലേയ്‌ക്കു കുതിക്കാന്‍ തുടങ്ങിയത് ആ പതിറ്റാണ്ടിലാണ് . അതിന്‍റെ ആദ്യ നാഴികക്കല്ലാണ് 1913 . വാലന്‍ കറുപ്പനെ രക്ഷിക്കാന്‍ പുരോഗമനക്കാരനായ രാജാവ് സ്വന്തം സവര്‍ണരോടുതന്നെ മല്ലിട്ടു എന്ന രോമാഞ്ചജനകമായ കഥയേയും അവിടെത്തന്നെ സ്‌ഥാപിക്കയാണു ലളിതബുദ്ധികള്‍ . . . പണ്ഡിറ്റ് കറുപ്പന്‍ മഹാരാജാസ് കോളെജില്‍ അധ്യാപകനാകുമ്പോഴേയ്ക്കും (1935 ) കൊച്ചി രാജ്യം സാമൂഹിക സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നേറിയിരുന്നു . വ്യക്‌തി വൈശിഷ്ട്യം കൊണ്ട് അദ്ദേഹം , കാസ്‌റ്റ് ഗേൾസ് സ്‌കൂളിലെപ്പോലെതന്നെ കോളെജിലും വലിയ ആദരം നേടി . . . ഇവിടെ സൂചിപ്പിച്ചതില്‍ കുറച്ചു കാര്യങ്ങള്‍ , അടിസ്ഥാന രേഖകൾ സഹിതം അടുത്ത പുസ്‌തകത്തില്‍ ചേര്‍ക്കുന്നുണ്ട് .
Monday, September 14, 2020
നൂറ് പ്രബന്ധങ്ങള്ക്കും കഴിയാത്തത്
നൂറ് പ്രബന്ധങ്ങള്ക്കും കഴിയാത്തത്
നൂറ് പ്രബന്ധങ്ങള്ക്കും കഴിയാത്തത്
Sunday, August 2, 2020
പത്രാധിപരുടെ രാജിയല്ല ,
ജാതിപ്പിള്ളയുടെ കാപട്യമാണു പ്രശ്‌നം .
----------------------------------------------------------
ഗ്രന്ഥാലോകം മാസികയുടെ പത്രാധിപര്‍ എസ് . രമേശന്‍ രാജി വയ്ക്കുന്നതിനും വളരെ മുന്‍പേ ആ പത്രത്തെപ്പറ്റി ഞാന്‍ എഫ് ബി യില്‍ ഒരു പോസ്റ്റ് ( " യുദ്ധക്കുറ്റവാളിയെപ്പോലെയാണു
സ്വദേശാഭിമാനിയെ വിചാരണ ചെയ്യേണ്ടത് " ) ഇട്ടിരുന്നു .
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നൂറ്റാണ്ടു മുന്‍പ് മാര്‍ക്‌സിന്‍റെ ആദ്യ മലയാള ജീവിതചരിത്രം എഴുതി . അതൊരു മോഷണമാണെന്നു പറഞ്ഞ് ഗ്രന്ഥാലോകത്തിന്‍റെ കഴിഞ്ഞ ജനുവരി ലക്കത്തില്‍ രാമചന്ദ്രന്‍റേതായി ഒരു വിവാദ ലേഖനം വന്നിരുന്നു . അതിനെ എതിര്‍ത്തു മാര്‍ച് ലക്കത്തില്‍ രണ്ടു പേര്‍ ( പിരപ്പന്‍കോട് മുരളിയും പ്രൊഫ . വി . കാര്‍ത്തികേയന്‍ നായരും ) എഴുതിയതായിരുന്നു എന്‍റെ പോസ്റ്റിനു നിമിത്തം . വെറുമൊരു ജാതിവാദിയായിരുന്ന രാമകൃഷ്ണപിള്ള മാര്‍ക്‌സിനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു എന്നത് , സമാനതയില്ലാത്ത അശ്ലീലമാണ് എന്നാണു ഞാന്‍ എഴുതിയത് . കാല്‍ നൂറ്റാണ്ടായി ഞാന്‍ പിള്ളയെ തുറന്നു കാട്ടി പത്രങ്ങളില്‍ എഴുതിവരുന്നതിന്‍റെ തുടര്‍ച്ചയായിരുന്നു ആ കുറിപ്പ് . കുറെക്കഴിഞ്ഞ് നാലു നാള്‍ മുന്‍പാണ് , രാമചന്ദ്രന്‍റെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ കുറ്റാരോപിതനായി പത്രാധിപര്‍ രാജിവയ്ക്കയാണെന്ന മാധ്യമ വാര്‍ത്തകള്‍ വന്നത് . കഴിഞ്ഞ എട്ടു കൊല്ലമായി രമേശന്‍ എഡിറ്റ് ചെയ്യുന്ന ആ മാസിക വായിക്കുന്നവര്‍ക്ക് , വാര്‍ത്തയിലെ " സമ്മര്‍ദ്ദ രാജി " എന്ന ആരോപണം തള്ളിക്കളയാന്‍ എളുപ്പമല്ല . നാലു പതിറ്റാണ്ടിലേറെയായി കേരള സര്‍ക്കാര്‍ പത്രങ്ങള്‍ വായിക്കുന്ന എനിക്ക് , ഇതുപോലെ സര്‍ഗവൈഭവം തുളുമ്പിനില്‍ക്കുന്ന വേറൊരു പത്രിക ആ മേഖലയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മാസികയുമായി പത്രാധിപര്‍ പുലര്‍ത്തിയിരുന്ന മാനസ്സിക ഐക്യമാണ് അതില്‍ തെളിയുന്നത് . അങ്ങനെ താന്‍ ലാളിച്ചു വളര്‍ത്തിക്കൊണ്ടു വന്ന പത്രത്തെ സ്വമേധയാ വിട്ടുപോരാന്‍ ഒരു പത്രാധിപര്‍ക്ക് ഒരിക്കലും മനസ്സുവരില്ലെന്നു പറയാന്‍ , സ്വയം ഒരു പത്രിക എഡിറ്റ് ചെയ്തിരുന്ന എനിക്ക് ആരോടും ചോദിക്കേണ്ടതില്ല . അതുകൊണ്ടാണ് പത്രവാര്‍ത്തയിലെ " സമ്മര്‍ദ്ദ രാജി " യെ ഞാന്‍ അപലപിച്ചത് . എങ്കിലും , രാജി തന്‍റെ വ്യക്‌തിപരമായ തീരുമാനമായിരുന്നെന്ന് രമേശന്‍ ഇപ്പോള്‍ വിശദീകരിക്കുന്നതിനാല്‍ എന്‍റെ നിലപാടുമായി മുന്നോട്ടുപോകുന്നില്ല ; അദ്ദേഹത്തിന്‍റെ വ്യക്‌തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു .
പത്രാധിപരുടെ രാജിയിലല്ല , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന ജാതിവാദിയുടെ ജനവിരുദ്ധ അപ്പാര്‍തീഡ് കുറ്റവാളിത്തരങ്ങളിലാണ് എന്‍റെ ഊന്നല്‍ . ഒരു എഴുത്തുകാരനും ഗവേഷകനും എന്ന നിലയില്‍ വായനക്കാരോട് ഞാന്‍ നിര്‍വഹിച്ചുവരുന്ന കടമയാണത് . ആ എഴുത്തുകളില്‍ ചിലത് വീണ്ടും ചുവടെ ചേര്‍ക്കുന്നുണ്ട് . അവയോടു വസ്‌തുതാപരമായി പ്രതികരിക്കാന്‍ കഴിവുള്ളവരെ സാദരം ക്ഷണിക്കയാണ് . കേരള പ്രെസ് അക്കാഡമി 22 കൊല്ലം മുന്‍പു പ്രസിദ്ധീകരിച്ച , ടി . വേണുഗോപാലന്‍റെ " സ്വദേശാഭിമാനി - രാജദ്രോഹിയായ രാജ്യസ്‌നേഹി " എന്ന കപട ഗവേഷണ ഗ്രന്ഥത്തെ മാത്രം ആധാരമാക്കി കേസ് വാദിക്കാന്‍ ഭക്‌തരാരും ഇതുവഴി വരണമെന്നില്ല ; ഇക്കാലയളവിനുള്ളില്‍ ഞാന്‍ പലവട്ടം ആ പാഴ്‌വേല തുറന്നുകാട്ടിയിട്ടുള്ളതാണ് എന്നറിയാന്‍ എന്‍റെ ലേഖനങ്ങളിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മതിയാകും . തങ്ങള്‍ക്കു മാത്രം പ്രവേശമുള്ള പത്ര വേദികളില്‍ വേണുഗോപാലനെ പകര്‍ത്തിവയ്ക്കുന്നത് അന്തസ്സിന്‍റെ ലക്‌ഷണമല്ല . മേല്‍ പറഞ്ഞ മാര്‍ച് ലക്കം " ഗ്രന്ഥാലോക " ത്തില്‍ പിരപ്പന്‍കോട് മുരളിയും പ്രൊഫ . വി . കാര്‍ത്തികേയന്‍ നായരും ചെയ്തിരിക്കുന്നത് അതാണ് . വസ്‌തുനിഷ്‌ഠമായ ഒരു സംവാദത്തിനു ത്രാണിയുണ്ടെങ്കില്‍ , വരിക പൊതു മാധ്യമങ്ങളിലേയ്ക്ക് . അതല്ലെങ്കില്‍ , തിരുവിതാംകൂര്‍ ദിവാന്‍റെ തോന്ന്യാസങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നാടുകടത്തപ്പെട്ടെന്നു നിങ്ങള്‍ , പൊതുപണം തുലച്ചു പ്രചരിപ്പിക്കുന്ന ആ ജാതിപ്പിള്ളയുടെ വീരസ്യങ്ങള്‍ , കൊട്ടാരത്തില്‍ ശങ്കുണ്ണിക്കഥകള്‍ പോലെ പരിഹാസ്യമായേ കലാശിക്കൂ .
" മഹാത്‌മാ " വിന്‍റെ സാരം
----------------------------------
" മഹാത്‌മാ " എന്നത് വലിയ ബഹുമാനം സൂചിപ്പിക്കുന്ന എന്തോ
സംഗതിയാണെന്നു തെറ്റിദ്ധരിക്കുന്നുണ്ടു ചിലര്‍ . നേരെ മറിച്ചാണു
സ്‌ഥിതിയെന്ന് നമ്മുടെ പുന്നാര ഉപനിഷത്തുക്കള്‍ പറഞ്ഞുതരും . അവയില്‍
കേമത്തമേറിയവയില്‍ പെട്ടതാണു " ഛാന്ദോഗ്യോപനിഷത്ത് " .
പുനര്‍ജന്മ വിശ്വാസത്തിന്‍റെ സിംബല്‍ ആണ് ആത്മാവ് . ആത്മാവിനു
നാശമില്ലത്രെ . ഇന്നലത്തെ ബ്രാഹ്മണന്‍ ഇന്നു ചണ്ഡാലനായി പിറക്കുന്നത്
കൈയിലിരുപ്പ് ( ദുഷ്‌കര്‍മങ്ങള്‍ ചെയ്യല്‍ ) കൊണ്ടാണെന്നു പഠിപ്പിക്കുന്നു
ഉപനിഷത്തുക്കള്‍ . ജാതിവ്യവസ്‌ഥിതിയ്‌ക്കു വ്യാജ താത്ത്വിക അടിത്തറ
ഒരുക്കുകയാണ് ഈ കള്ളക്കഥയിലൂടെ . മാനസ്സിക വളര്‍ച്ചയെത്താത്തവരില്‍ ,
ബ്രാഹ്മണ്യം എന്ന തെമ്മാടിവാഴ്‌ചയ്ക്കു സ്വീകാര്യതയുണ്ടാക്കാന്‍ കുടില
ബുദ്ധികള്‍ മെനഞ്ഞെടുത്ത കപട ദര്‍ശനമാണു പുനര്‍ജന്മ വിശ്വാസം . ആ
വിശ്വാസത്തിന്‍റെ ആണിക്കല്ലാണ് ആത്‌മാവ് അഥവാ ജീവാത്‌മാവ് ,
പരമാത്‌മാവ് എന്നീ പൊളി വാക്കുകള്‍ . ആ വാക്കുകളില്‍ നിന്ന്
ഉരുത്തിരിച്ചെടുത്ത " മഹാത്‌മാ " എന്ന വിശേഷണം ആദരപൂര്‍വകമാണോ
അപമാനകരമാണോ എന്നു തിരിച്ചറിയാത്തത് കഷ്‌ടമാണ് . ജാതിവാഴ്‌ചയുടെ
അടിയേറ്റു തകര്‍ന്നുപോയവരുടെ വിമോചകനെ വിശേഷിപ്പിക്കാന്‍ ആ ചീത്ത
വാക്ക് ഉപയോഗിക്കുന്നത് അറിവില്ലായ്‌മ വിളിച്ചുപറയലാണ് . നേരെ മറിച്ച് ,
പുനര്‍ജന്മ വിശ്വാസാധിഷ്‌ഠിതമായ ജാതിവ്യവസ്‌ഥിതിക്കു കുഴലൂതിയ
ഗാന്ധിക്ക് ആ വിശേഷണം കിരീടം തന്നെയാണ് . വായിക്കണം ,
വിദ്വാന്‍മാരിലെ രത്‌നമായ ബാബാ സാഹിബിന്‍റെ ബ്രാഹ്മണ്യസംബന്ധിയായ
രചനകള്‍ . അപ്പോഴേ നീങ്ങൂ അറിവില്ലായ്‌മയുടെ ഇരുള്‍ .
https://cheraayiraamadaas.blogspot.com/2020/…/blog-post.html








































