Monday, September 14, 2020

നൂറ് പ്രബന്ധങ്ങള്‍ക്കും കഴിയാത്തത്

    നൂറ്   പ്രബന്ധങ്ങള്‍ക്കും   കഴിയാത്തത്









നൂറ് പ്രബന്ധങ്ങള്ക്കും കഴിയാത്തത്

------------------------------------------------------------
കേരളത്തിലെ പഴയകാല അടിമകളെക്കുറിച്ചും അടിമക്കച്ചവടത്തെക്കുറിച്ചും ഗവേഷകര് അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാകില്ല . നീണ്ട അലച്ചിലും അധ്വാനവും കൊണ്ടേ ഒരു പ്രബന്ധം പുറത്തുവരൂ . സത്യവും കേട്ടുകേള്‌വിയും തമ്മിലുള്ള വ്യത്യാസം വെളിവാകുന്നത് അവയിലൂടെയാണ് . പുതിയ പുതിയ സത്യങ്ങളും പുതിയ കാലം അറിയുന്നത് അങ്ങനെയാണ് . ആ കണ്ടെത്തലുകളാണ് ഇന്നത്തെ സമൂഹത്തില് വലിയ ഇളക്കങ്ങളുണ്ടാക്കുന്നത് . എന്നാല് , ആയിനത്തിലുള്ള എത്രയെത്ര രചനകള്‌ക്കും ഉണ്ടാക്കാന് കഴിയാത്ത സവിശേഷമായ ഒരു പ്രതികരണം വായനക്കാരില് ഉണര്‌ത്താന് , സത്യത്തിന്റെ പിന്‌ബലമുള്ള ഒരു ചെറിയ കഥയ്‌ക്കു കഴിയും . ആ വൈകാരിക ഇളക്കിമറിച്ചില് പിന്നീടൊരിക്കലും അവരെ വിട്ടുപോകാനിടയില്ല ( സിനിമ പോലെയുള്ള കാഴ്‌ചക്കലകള്‌ക്ക് ആ പ്രകമ്പനം പരകോടിയിലെത്തിക്കാന് കഴിയും . ഈണവും താളവും ഇണങ്ങിയ പാട്ടും കവിതയും ചെറിയ തോതില് നിറവേറ്റുന്നതും ഇതേ ധര്‌മമാണ് ) . പറഞ്ഞുവരുന്നത് മുടക്കാരിന് എഴുതിയ " പറച്ചിക്കല്ല് " എന്ന പുതിയ നോവലിനെക്കുറിച്ചാണ് . തീണ്ടാപ്പാട് എന്ന ആദ്യ നോവല് വഴി തന്നെ , ഇരുത്തം വന്ന കഥാകാരനായി വായനക്കാര് അംഗീകരിച്ചയാളാണ് മുടക്കാരിന് . നൂറില് താഴെ പേജു മാത്രമുള്ള ഈ പുസ്‌തകം വായിച്ചുതീര്‌ന്നിട്ടും , മനസ്സിന് പരിസരബോധം വീണ്ടെടുക്കാനാവാത്ത നിലയിലായിരുന്നു ഞാന് . അടിമച്ചന്തകളിലെ കൂട്ടക്കരച്ചില് , ദീനക്കാഴ്‌ചകള് , അടിയാള ജീവിതത്തിന്റെ അറുതിയില്ലാത്ത ദുരിതങ്ങള് , പീഡനത്തിന്റെ അസഹ്യതയില് ചെറുത്തുനില്‌ക്കുന്ന നിരാലംബര് ... ഇവിടെയായിരുന്നു , ഈ കേരളത്തിലായിരുന്നു ഈ പോയ കാലം ആടിത്തിമിര്‌‌ത്തത് എന്ന് , ഒരു ചലന ചിത്രത്തിലെന്നോണം തീവ്രമായി അനുഭവിപ്പിക്കയാണ് " പറച്ചിക്കല്ല് " . മലയാള സാഹിത്യം ധന്യമാകുകയാണ് .
- ചെറായി രാമദാസ് , 13 . 9 2020
പറച്ചിക്കല്ല് ( നോവല് , 120 രൂപ )
ഓസോണ് ബുക്‌സ് ,
കാവുംഭാഗം പി. ഓ . , തിരുവല്ല - 689102 ,
Mobile : 944 637 1983 ,
o z o n e b o o k s t v l a @ g m a i l . c o m

Sunday, August 2, 2020

പത്രാധിപരുടെ രാജിയല്ല ,
ജാതിപ്പിള്ളയുടെ കാപട്യമാണു പ്രശ്‌നം .
----------------------------------------------------------

ഗ്രന്ഥാലോകം മാസികയുടെ പത്രാധിപര്‍ എസ് . രമേശന്‍ രാജി വയ്ക്കുന്നതിനും വളരെ മു‌ന്‍‌പേ ആ പത്രത്തെപ്പറ്റി ഞാന്‍ എഫ് ബി യില്‍ ഒരു പോസ്റ്റ് ( " യുദ്ധക്കുറ്റവാളിയെപ്പോലെയാണു
സ്വദേശാഭിമാനിയെ വിചാരണ ചെയ്യേണ്ടത് " ) ഇട്ടിരുന്നു .
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നൂറ്റാണ്ടു മുന്‍‌പ് മാര്‍‌ക്‌സിന്‍റെ ആദ്യ മലയാള ജീവിതചരിത്രം എഴുതി . അതൊരു മോഷണമാണെന്നു പറഞ്ഞ് ഗ്രന്ഥാലോകത്തിന്‍റെ കഴിഞ്ഞ ജനുവരി ലക്കത്തില്‍ രാമചന്ദ്രന്‍റേതായി ഒരു വിവാദ ലേഖനം വന്നിരുന്നു . അതിനെ എതിര്‍ത്തു മാര്‍ച് ലക്കത്തില്‍ രണ്ടു പേര്‍ ( പിരപ്പന്‍‌കോട് മുരളിയും പ്രൊഫ . വി . കാര്‍ത്തികേയന്‍ നായരും ) എഴുതിയതായിരുന്നു എന്‍റെ പോസ്റ്റിനു നിമിത്തം . വെറുമൊരു ജാതിവാദിയായിരുന്ന രാമകൃഷ്ണപിള്ള മാര്‍‌ക്‌സിനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു എന്നത് , സമാനതയില്ലാത്ത അശ്ലീലമാണ് എന്നാണു ഞാന്‍ എഴുതിയത് . കാല്‍ നൂറ്റാണ്ടായി ഞാന്‍ പിള്ളയെ തുറന്നു കാട്ടി പത്രങ്ങളില്‍ എഴുതിവരുന്നതിന്‍റെ തുടര്‍ച്ചയായിരുന്നു ആ കുറിപ്പ് . കുറെക്കഴിഞ്ഞ് നാലു നാള്‍ മുന്‍‌പാണ് , രാമചന്ദ്രന്‍റെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ കുറ്റാരോപിതനായി പത്രാധിപര്‍ രാജിവയ്ക്കയാണെന്ന മാധ്യമ വാര്‍ത്തകള്‍ വന്നത് . കഴിഞ്ഞ എട്ടു കൊല്ലമായി രമേശന്‍ എഡിറ്റ് ചെയ്യുന്ന ആ മാസിക വായിക്കുന്നവര്‍ക്ക് , വാര്‍ത്തയിലെ " സമ്മര്‍ദ്ദ രാജി " എന്ന ആരോപണം തള്ളിക്കളയാന്‍ എളുപ്പമല്ല . നാലു പതിറ്റാണ്ടിലേറെയായി കേരള സര്‍ക്കാര്‍ പത്രങ്ങള്‍ വായിക്കുന്ന എനിക്ക് , ഇതുപോലെ സര്‍ഗവൈഭവം തുളുമ്പിനില്‍ക്കുന്ന വേറൊരു പത്രിക ആ മേഖലയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മാസികയുമായി പത്രാധിപര്‍ പുലര്‍ത്തിയിരുന്ന മാനസ്സിക ഐക്യമാണ് അതില്‍ തെളിയുന്നത് . അങ്ങനെ താന്‍ ലാളിച്ചു വളര്‍ത്തിക്കൊണ്ടു വന്ന പത്രത്തെ സ്വമേധയാ വിട്ടുപോരാന്‍ ഒരു പത്രാധിപര്‍ക്ക് ഒരിക്കലും മനസ്സുവരില്ലെന്നു പറയാന്‍ , സ്വയം ഒരു പത്രിക എഡിറ്റ് ചെയ്തിരുന്ന എനിക്ക് ആരോടും ചോദിക്കേണ്ടതില്ല . അതുകൊണ്ടാണ് പത്രവാര്‍ത്തയിലെ " സമ്മര്‍ദ്ദ രാജി " യെ ഞാന്‍ അപലപിച്ചത് . എങ്കിലും , രാജി തന്‍റെ വ്യക്‌തിപരമായ തീരുമാനമായിരുന്നെന്ന് രമേശന്‍ ഇപ്പോള്‍ വിശദീകരിക്കുന്നതിനാല്‍ എന്‍റെ നിലപാടുമായി മുന്നോട്ടുപോകുന്നില്ല ; അദ്ദേഹത്തിന്‍റെ വ്യക്‌തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു .

പത്രാധിപരുടെ രാജിയിലല്ല , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന ജാതിവാദിയുടെ ജനവിരുദ്ധ അപ്പാര്‍തീഡ് കുറ്റവാളിത്തരങ്ങളിലാണ് എന്‍റെ ഊന്നല്‍ . ഒരു എഴുത്തുകാരനും ഗവേഷകനും എന്ന നിലയില്‍ വായനക്കാരോട് ഞാന്‍ നിര്‍വഹിച്ചുവരുന്ന കടമയാണത് . ആ എഴുത്തുകളില്‍ ചിലത് വീണ്ടും ചുവടെ ചേര്‍ക്കുന്നുണ്ട് . അവയോടു വസ്‌തുതാപരമായി പ്രതികരിക്കാന്‍ കഴിവുള്ളവരെ സാദരം ക്ഷണിക്കയാണ് . കേരള പ്രെസ് അക്കാഡമി 22 കൊല്ലം മുന്‍‌പു പ്രസിദ്ധീകരിച്ച , ടി . വേണുഗോപാലന്‍റെ " സ്വദേശാഭിമാനി - രാജദ്രോഹിയായ രാജ്യ‌സ്‌നേഹി " എന്ന കപട ഗവേഷണ ഗ്രന്ഥത്തെ മാത്രം ആധാരമാക്കി കേസ് വാദിക്കാന്‍ ഭക്‌തരാരും ഇതുവഴി വരണമെന്നില്ല ; ഇക്കാലയളവിനുള്ളില്‍ ഞാന്‍ പലവട്ടം ആ പാഴ്‌വേല തുറന്നുകാട്ടിയിട്ടുള്ളതാണ് എന്നറിയാന്‍ എന്‍റെ ലേഖനങ്ങളിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മതിയാകും . തങ്ങള്‍ക്കു മാത്രം പ്രവേശമുള്ള പത്ര വേദികളില്‍ വേണുഗോപാലനെ പകര്‍ത്തിവയ്ക്കുന്നത് അന്തസ്സിന്‍റെ ലക്‌ഷണമല്ല . മേല്‍ പറഞ്ഞ മാര്‍ച് ലക്കം " ഗ്രന്ഥാലോക " ത്തില്‍ പിരപ്പന്‍‌കോട് മുരളിയും പ്രൊഫ . വി . കാര്‍ത്തികേയന്‍ നായരും ചെയ്തിരിക്കുന്നത് അതാണ് . വസ്‌തുനിഷ്‌ഠമായ ഒരു സംവാദത്തിനു ത്രാണിയുണ്ടെങ്കില്‍ , വരിക പൊതു മാധ്യമങ്ങളിലേയ്ക്ക് . അതല്ലെങ്കില്‍ , തിരുവിതാംകൂര്‍ ദിവാന്‍റെ തോന്ന്യാസങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നാടുകടത്തപ്പെട്ടെന്നു നിങ്ങള്‍ , പൊതുപണം തുലച്ചു പ്രചരിപ്പിക്കുന്ന ആ ജാതിപ്പിള്ളയുടെ വീരസ്യങ്ങള്‍ , കൊട്ടാരത്തില്‍ ശങ്കുണ്ണിക്കഥകള്‍ പോലെ പരിഹാസ്യമായേ കലാശിക്കൂ .

Image may contain: 1 person

" മഹാത്‌മാ " വിന്‍റെ സാരം
----------------------------------
" മഹാത്‌മാ " എന്നത് വലിയ ബഹുമാനം സൂചിപ്പിക്കുന്ന എന്തോ
സംഗതിയാണെന്നു തെറ്റിദ്ധരിക്കുന്നുണ്ടു ചിലര്‍ . നേരെ മറിച്ചാണു
സ്‌ഥിതിയെന്ന് നമ്മുടെ പുന്നാര ഉപനിഷത്തുക്കള്‍ പറഞ്ഞുതരും . അവയില്‍
കേമത്തമേറിയവയില്‍ പെട്ടതാണു " ഛാന്ദോഗ്യോപനിഷത്ത് " .

പുനര്‍‌ജന്മ വിശ്വാസത്തിന്‍റെ സിംബല്‍ ആണ് ആത്മാവ് . ആത്മാവിനു
നാശമില്ലത്രെ . ഇന്നലത്തെ ബ്രാഹ്മണന്‍ ഇന്നു ചണ്ഡാലനായി പിറക്കുന്നത്
കൈയിലിരുപ്പ് ( ദുഷ്‌കര്‍‌മങ്ങള്‍ ചെയ്യല്‍ ) കൊണ്ടാണെന്നു പഠിപ്പിക്കുന്നു
ഉപനിഷത്തുക്കള്‍ . ജാതിവ്യവസ്‌ഥിതിയ്‌ക്കു വ്യാജ താത്ത്വിക അടിത്തറ
ഒരുക്കുകയാണ് ഈ കള്ളക്കഥയിലൂടെ . മാനസ്സിക വളര്‍‌ച്ചയെത്താത്തവരില്‍ ,
ബ്രാഹ്മണ്യം എന്ന തെമ്മാടിവാഴ്‌ചയ്ക്കു സ്വീകാര്യതയുണ്ടാക്കാന്‍ കുടില
ബുദ്ധികള്‍ മെനഞ്ഞെടുത്ത കപട ദര്‍ശനമാണു പുനര്‍‌ജന്മ വിശ്വാസം . ആ
വിശ്വാസത്തിന്‍റെ ആണിക്കല്ലാണ് ആത്‌മാവ് അഥവാ ജീവാത്‌മാവ് ,
പരമാത്‌മാവ് എന്നീ പൊളി വാക്കുകള്‍ . ആ വാക്കുകളില്‍ നിന്ന്
ഉരുത്തിരിച്ചെടുത്ത " മഹാത്‌മാ " എന്ന വിശേഷണം ആദരപൂര്‍‌വകമാണോ
അപമാനകരമാണോ എന്നു തിരിച്ചറിയാത്തത് കഷ്‌ടമാണ് . ജാതിവാഴ്‌ചയുടെ
അടിയേറ്റു തകര്‍‌ന്നുപോയവരുടെ വിമോചകനെ വിശേഷിപ്പിക്കാന്‍ ആ ചീത്ത
വാക്ക് ഉപയോഗിക്കുന്നത് അറിവില്ലായ്‌മ വിളിച്ചുപറയലാണ് . നേരെ മറിച്ച് ,
പുനര്‍‌ജന്മ വിശ്വാസാധിഷ്‌ഠിതമായ ജാതിവ്യവസ്‌ഥിതിക്കു കുഴലൂതിയ
ഗാന്ധിക്ക് ആ വിശേഷണം കിരീടം തന്നെയാണ് . വായിക്കണം ,
വിദ്വാന്‍‌മാരിലെ രത്‌നമായ ബാബാ സാഹിബിന്‍റെ ബ്രാഹ്മണ്യസംബന്ധിയായ
രചനകള്‍ . അപ്പോഴേ നീങ്ങൂ അറിവില്ലായ്‌മയുടെ ഇരുള്‍ .

https://cheraayiraamadaas.blogspot.com/2020/…/blog-post.html

No photo description available.
No photo description available.

Thursday, June 18, 2020

ഗവേഷണ പത്രത്തിന്‍റെ പോയ്‌മറഞ്ഞ പൂക്കാലം

FB




ഗവേഷണ പത്രത്തിന്‍റെ  പോയ്‌മറഞ്ഞ  പൂക്കാലം 
-----------------------------------



    "  കേരള പഠനങ്ങള്‍ "  എന്നത്  ,   മലയാള സാംസ്‌കാരിക പത്ര  രംഗത്ത് ഒരിക്കല്‍ മാത്രം സംഭവിച്ച വസന്തമായിരുന്നു  . 1993 ഏപ്രില്‍ തൊട്ട്  1997 ജാനുവരി വരെ മാത്രം  ജീവിച്ച ത്രൈമാസ ഗവേഷണ പ്രസിദ്ധീകരണം .  പുറത്തിറങ്ങിയത് , 150- ഓളം പേജുകള്‍  വീതമുള്ള  6 ലക്കങ്ങള്‍  . വിഷയങ്ങളില്‍ മുന്‍‌തൂക്കം ചരിത്രത്തിനായിരുന്നു . ഓരോ വിഷയവും മലയാളത്തില്‍ ആദ്യത്തേതായിരുന്നു എന്നു പൊതുവേ പറയാം . ഇതോടൊപ്പം ചേര്‍ക്കുന്ന ഉള്ളടക്ക പേജുകള്‍ നോക്കിയാലറിയാം , എത്ര ഒറിജിനലായിരുന്നു പത്രമെന്ന് .  ഓരോ വാക്കിന്‍റെയും മുകളിലൂടെ   എഡിറ്ററുടെ പേന കടന്നുപോയിട്ടുണ്ട് എന്നു നമുക്കു വിശ്വാസം വരുന്ന വിധം നിലവാരമേറിയ ടെക്സ്റ്റാണ്  ഓരോ കൃതിയുടേതും . ഓരോ ലക്കവും കാത്തിരുന്നു വായിക്കാന്‍ , ഉയര്‍ന്ന തരം വായനക്കാരും ഗവേഷകരും ഒട്ടേറെയുണ്ടായിരുന്നു .  എഡിറ്റ് ചെയ്തത്  നമ്മുടെ ഡോ : കെ . ടി . റാംമോഹന്‍ സാര്‍ . എറണാകുളത്തെ ചിത്തിര പ്രിന്‍റേഴ്സ്  ‌ആന്‍ഡ്  പബ്ലിഷേഴ്സ്  ആയിരുന്നു പ്രസാധകര്‍ . ഒരു സാംസ്കാരിക - ഗവേഷണ പത്രം ഇതുപോലെ ഉന്നത നിലവാരത്തില്‍ ,  പക്വതയോടെ എഡിറ്റ് ചെയ്യപ്പെട്ട് മലയാളത്തില്‍ വായിക്കാന്‍ കിട്ടുമെന്ന്  അന്നോളം ഞാന്‍ കരുതിയിരുന്നില്ല . ധിഷണയുടെ വലിയ ഉയരങ്ങള്‍ കണ്ട , ഗവേഷകനായ ,  ഒരു എഡിറ്ററുടെ സാന്നിധ്യം ആധുനിക മലയാളത്തില്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു . അതിന്‍റെ അകാല വിയോഗം  ഇന്നും ദുഃഖിപ്പിക്കുന്നു . രണ്ടു പതിറ്റാണ്ടായിട്ടും ആ പത്രത്തിനോ ആ എഡിറ്റര്‍ക്കോ പിന്‍ഗാമികള്‍ ഉണ്ടായില്ല എന്നത് ഒരു സത്യം വെളിവാക്കുന്നു  :  എല്ലാവര്‍ക്കും  വിജയിപ്പിക്കാന്‍ കഴിയുന്നതല്ല , അന്തസ്സുള്ള ആ എഡിറ്റിങ് ; എല്ലാവര്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്നതല്ല , ലാഭേച്ഛയില്ലാത്ത  ആ പത്രപ്രസാധനം .
                      വായനക്കാരെ  ആശിപ്പിച്ച്  " പെരുവഴിയിലാക്കിയ "  പത്രാധിപര്‍ക്ക്  ഒരു ബാധ്യതയുണ്ടെന്ന്  ഓര്‍മിപ്പിക്കാനാണ് ഈ കുറിപ്പ്  : ഗവേഷണ പത്ര രംഗത്ത് ഇവിടെ അങ്ങയെപ്പോലെ മറ്റൊരു എഡിറ്റര്‍ വന്നുചേരുമെന്നു കരുതാനാവുന്നില്ല . ആ  പീഠം കൈയേല്‍ക്കാന്‍ യോഗ്യതയുള്ള മറ്റൊരാള്‍  കണ്‍‌വെട്ടത്തില്ല . മലയാളം അര്‍ഹിക്കുന്നുണ്ട്  വീണ്ടും അങ്ങയുടെ സേവനം . ( അതിന്‍റെ മുന്നോടിയായി  , ഒന്നാം ഘട്ടത്തിലെ മുഴുവന്‍ ലക്കങ്ങളും ചേര്‍ത്ത് ഒരു പുസ്തകമായി പുറത്തിറക്കുക . മലയാളത്തിന്‍റെ അഭിമാനകരമായ ഈടുവ‌യ്പ്പിലേയ്ക്ക് അത് മുതല്‍ക്കൂട്ടാവട്ടെ . ) വരിക , ധിഷണയുടെ ആ പൂക്കാലം വീണ്ടും  തളിര്‍ക്കട്ടെ .

അയ്യപ്പനെ ഗുരു തള്ളിപ്പറഞ്ഞെന്ന് !

FB

അയ്യപ്പനെ ഗുരു തള്ളിപ്പറഞ്ഞെന്ന് !
__________________________________________


സഹോദരനയ്യപ്പനെ മിശ്രഭോജന കാര്യത്തില്‍ നാരായണ ഗുരു   തള്ളിപ്പറഞ്ഞു എന്ന കള്ളക്കഥ  2 2 കൊല്ലം മുന്‍പുതന്നെ  ഞാന്‍ ദേശാഭിമാനി വാരികയില്‍  എഴുതിയ  ലേഖനത്തിലൂടെ  (  1994 ഏപ്രില്‍ 10 , 17 )  തുറന്നുകാട്ടിയിട്ടുള്ളതാണ്  .  ചെറായിയിലെ ഈഴവസഭക്കാര്‍ ചമച്ച കള്ളരേഖ വച്ചാണ്  ചിലര്‍ ഗുരുവിന്‍റെ  മിശ്രഭോജന വിരോധം സ്ഥാപിച്ചെടുക്കാന്‍  വൃഥാ യത്‌നിക്കുന്നതെന്ന് എന്‍റെ   ലേഖനം തെളിയിക്കുന്നുണ്ട് .

നന്ദികേടിന്‍റെ ഗോശ്രീ പാലങ്ങള്‍


നന്ദികേടിന്‍റെ  ഗോശ്രീ പാലങ്ങള്‍
_____________________________________ 


     വൈപ്പിന്‍ പാലങ്ങള്‍ നിര്‍ദേശിച്ചത്  , നവോത്ഥാനകാലത്തിന്‍റെ  പ്രിയനായ  ധിക്കാരി സഹോദരനയ്യപ്പനാണെന്നതു ശരി . ആ മഹനീയ നാമം പാലങ്ങളില്‍ ഓര്‍മിക്കപ്പെടുകയും  വേണം .  എന്നാല്‍ , ഈ മൂന്ന് പാലങ്ങള്‍  കൂട്ടിയോജിപ്പിക്കുന്ന  നാലു കരകളില്‍ മൂന്നെണ്ണത്തിലും  , ആധുനിക കേരളത്തിന്‍റെ അഭിമാനപാത്രങ്ങളായ  മറ്റു  സാമൂഹിക പോരാളികളും ജീവിച്ചിരുന്നു അക്കാലത്ത്  എന്നത് മറന്നുകൂടാ ; ആ  മറവി  ചരിത്രത്തോടു കാണിക്കുന്ന നന്ദികേടാണ് .
                 വൈപ്പിന്‍‌കരയില്‍ത്തന്നെ , നായരമ്പലത്ത് ,  സഹോദരന്നും    മുന്‍പേ സാമൂഹിക വിപ്ളവ മുദ്രാവാക്യമുയര്‍ത്തിയ  ചോതി ചാത്തനുണ്ട് . കേരളത്തിലെ  അറിയപ്പെടുന്ന   ആദ്യ ദലിത് എഴുത്തുകാരനാണ്  ,  " ആദി പുലയ കവി "  എന്നു  ഭാഷാപോഷിണി മാസിക   ഒരു നൂറ്റാണ്ടു മുന്‍പേ വിശേഷിപ്പിച്ച ,  നാടുനീളേ സാമൂഹികവിപ്ളവ ഗാനങ്ങള്‍ പാടിനടന്നിരുന്ന  ചോതി ചാത്തന്‍ .  കൊച്ചി രാജ്യത്തെ ആദ്യ ദലിത് നായക പോരാളിയായ കൃഷ്ണേതി ആശാനും , കൊച്ചി നിയമസഭയിലെ ആദ്യ ദലിത് പ്രതിനിധിയും  പണ്ഡിറ്റ് കറുപ്പന്‍  കവിതയിലെ  " ചാഞ്ചന്‍‌കുട്ടി " യുമായ   പി . സി . ചാഞ്ചനും മുളവുകാട്ടുകാരാണ് . കൊച്ചി നിയമസഭയേയും ഇന്‍ഡ്യന്‍ ഭരണഘടനാനിര്‍മാണസഭയേയും ത്രസിപ്പിച്ച ദാക്ഷായണി വേലായുധനും ആ ദ്വീപുകാരിയാണ് . ദലിത് സ്ത്രീ എന്ന നിലയില്‍  കൊച്ചിയിലും കേരളത്തിലും  ഇന്‍ഡ്യയിലാകെയും പല ഒന്നാം സ്ഥാനങ്ങള്‍ക്കും ഉടമയാണ് , ബൗദ്ധിക പെണ്‍ കരുത്തിന്‍റെ  പ്രതീകമായ ആ അധ്യാപിക . നിയമസഭയിലും പുറത്തും കൊച്ചിയിലെ ദലിത സമൂഹത്തിനു വേണ്ടി  പൊരുതിക്കയറിയ  കെ . പി .  വള്ളോനും ആ നാട്ടുകാരനാണ് . സ്വജീവിതം സഹജീവികള്‍ക്കു വേണ്ടി വലിച്ചെറിഞ്ഞ്  അകാലത്തില്‍ മരണം വരിച്ച്  , കൊച്ചിയുടെ മനഃസാക്ഷിയില്‍  എക്കാലത്തേയ്ക്കും  വിങ്ങലായി മാറിയ  വള്ളോന്‍  .  നവോത്ഥാനകാലാന്ത്യത്തില്‍  താന്‍‌പോരിമയുടെയും ആദര്‍ശദാര്‍ഢ്യത്തിന്‍റെയും ആള്‍രൂപമായ  കെ . കെ . മാധവന്‍ മാഷും  (  ദാക്ഷായണി ടീച്ചറിന്‍റെ സഹോദരന്‍ )  മുളവുകാട്ടുകാരനാണ് .  കേരളത്തിന്‍റെ  സാമൂഹികവിപ്ളവ രംഗത്ത്  ആദ്യ എഴുത്തുകാരനായി  ഉദയം ചെയ്ത പണ്ഡിറ്റ്  കെ . പി . കറുപ്പന്‍  , അടിമവര്‍ഗത്തിനുവേണ്ടി പട നയിച്ചത്  എറണാകുളം കരയില്‍ ജീവിച്ചുകൊണ്ടാണ് .  സാഹിത്യത്തിലെ  ധീരതയും  രംഗബോധവും എന്തെന്നു  മലയാളത്തെ  പഠിപ്പിച്ച   ആ  ഗുരുനാഥന്‍റെ  കാലടി പതിയാത്ത , ആ  ജീവിതവും  ആ പോരാട്ട തന്ത്രങ്ങളും  തൊട്ടുനില്‍ക്കാത്ത  ഒരിടവും എറണാകുളം കരയിലുണ്ടാവില്ല . . .   
                                                    ഈ കണ്ട മഹാ ജന‌സ്നേഹികളെ മറക്കരുത് , അവര്‍ നിലപാടു നിന്ന മനുഷ്യവാസ കേന്ദ്രങ്ങളെ ഒരുമിപ്പിക്കുന്ന  പാലത്തിനു പേരിടുമ്പോള്‍  (  ഒരു പാലത്തിനു മാത്രം  പേരിടുകയും ബാക്കി രണ്ടു പാലങ്ങളെ  ഒഴിച്ചുനിര്‍ത്തുകയും ചെയ്ത സംഘാടകരുടെ  യുക്തി എനിക്കു പിടികിട്ടുന്നില്ല  )   . മാത്രമല്ല , ഒരു ചരിത്രവിദ്യാര്‍ഥിയെന്ന നിലയില്‍ ഞാന്‍ അറിയുന്ന   " പുലയനയ്യപ്പ " നു  ഹിതകരമാകാനിടയില്ല , തന്നോടൊപ്പം ഒരു പോരാട്ട കാലം പങ്കുവച്ചു  ജനമനസ്സു കീഴടക്കിയ  സഹപ്രവര്‍ത്തകരോട്  പിന്‍‌തലമുറ കാണിക്കുന്ന ഈ പന്തിഭേദം . (  പാലങ്ങളുടെ  ഉദ്ഘാടനവേളയിലും  ഈ ആവശ്യം ഞാന്‍ പത്രങ്ങള്‍ വഴി ഉന്നയിച്ചിരുന്നു  , ബധിര കര്‍ണങ്ങള്‍ക്കുവേണ്ടി  !  തുടര്‍ന്ന് ,  സഹോദരന്‍റെ പേരുയര്‍ത്തി ചില കോമരങ്ങള്‍  പിന്നാലെ രംഗത്തുവന്നതും ചൂണ്ടിക്കാട്ടി  ഗോശ്രീവാദികള്‍  എളുപ്പത്തില്‍ ക്രിയ ചെയ്ത്   "  ഗോശ്രീ പാലങ്ങള്‍ "   എന്നു പേരിട്ടു രംഗം കൈയടക്കുകയായിരുന്നു എന്നുതന്നെയാണ് എന്‍റെ നിഗമനം . )