Wednesday, June 17, 2020

" പുലച്ചോന്‍മാര്‍ " ചോതി ചാത്തനോടു ചെയ്‌തത്



FB  , 11.3.2019


" പുലച്ചോന്‍മാര്‍ "  

ചോതി ചാത്തനോടു ചെയ്‌തത്

_____________________________________________________________________

മൂന്നര പതിറ്റാണ്ടു    മുന്‍‌പ്    ചെറായി ( എറണാകുളം ജില്ല )  
എ. കെ.  ജി.  സ്‌റ്റഡി  സെന്‍ററില്‍ ഞങ്ങള്‍ നല്‍‌കിയ ഒരു സ്വീകരണ യോഗത്തില്‍   വച്ചു  
വാക്കു പറഞ്ഞതാണ് ശങ്കരന്‍ കരിപ്പായി സാര്‍ :  " സഹോദരന്‍  അയ്യപ്പന്‍റെ  ജീവിതം  ഞാന്‍ 
ഒരു നോവലായി  എഴുതും  " . 

" മിശ്രഭോജന "പ്പറമ്പിന്‍റെ  സമീപ പ്രദേശത്തുകാരനും  എന്‍റെ ഗുരുനാഥനും
അയല്‍വാസിയുമായിരുന്നു   സാര്‍ .  സഹോദര പ്രസ്ഥാനത്തെ

അടുത്തറിഞ്ഞിരുന്ന അദ്ദേഹത്തെക്കാള്‍ യോഗ്യതയുള്ള

മറ്റൊരാളുമില്ലായിരുന്നു ആ കഥ എഴുതാന്‍ .  മുന്‍ തലമുറയിലെ  പ്രശസ്‌ത എഴുത്തുകാരനാണ് . 
വലിയ പ്രതീക്‌ഷയോടെയാണു   ഞാന്‍ കാത്തിരുന്നത്  ആ നോവല്‍ വായിക്കാന്‍ .   പക്ഷെ ,   
അതിനു കഴിയും മുന്‍‌പ്  അദ്ദേഹം

ജീവിതത്തില്‍ നിന്നു വിടപറഞ്ഞു .  പിന്നെ പതിറ്റാണ്ടുകള്‍ക്കു ശേഷം  എന്‍റെ

സ്‌നേഹിതന്‍  അജയന്‍ ഓച്ചന്തുരുത്ത് ആണ് ആ ദൗത്യം   , " പുലച്ചോന്‍‌മാര്‍ " 
എന്ന നോവലിലൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്  . പ്രശസ്‌ത
മാധ്യമ പ്രവര്‍ത്തകനാണെങ്കിലും , ഈ കൃതിയിലൂടെയായിരിക്കും അജയനെ

ചരിത്രം ഓര്‍മിക്കുന്നത് . ഒരു നാടിന്‍റെ  നീണ്ട കാലത്തെ പ്രതീക്‌ഷയാണ്

അദ്ദേഹം നിറവേറ്റിയിരിക്കുന്നത് .  ഒരു അപകടത്തില്‍ പെട്ടു വലിയ യാതന 
അനുഭവിക്കുമ്പോഴാണ് അജയന്‍  അത് എഴുതിയത് .

              എന്നാല്‍  , എനിക്ക് വലിയൊരു അനിഷ്ടത്തിനു കൂടി

കാരണമായിരിക്കയാണ് ഈ കൃതി .  ചെറായിയും ഉള്‍‌പ്പെടുന്ന വൈപ്പിന്‍

ദ്വീപിനെ  , കായലിനപ്പുറത്തെ എറണാകുളം
വന്‍‌കരയോടു ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ ഉദ്‌ഘാടനം 15  കൊല്ലം

മുന്‍‌പായിരുന്നു . ആ  വേളയില്‍  ഒരു സൂവനീര്‍  പ്രസിദ്ധീകരിക്കാന്‍  , 
വൈപ്പിന്‍ കരയിലെ ഓച്ചന്തുരുത്ത് ഗ്രാമവാസിയായ 

അജയനും കൂട്ടരും തീരുമാനിച്ചു .
വൈ‌പ്പിന്‍ കരയോടു ബന്ധമുള്ള ഒരു വിഷയം  എഴുതിക്കൊടുക്കാന്‍ എന്നോട്

ആവശ്യപ്പെട്ടു .  തീര്‍ത്തും പുതിയതാവണം വിഷയം എന്നു തീരുമാനിച്ചു

ഞാന്‍ .  

        മുന്‍‌പേതന്നെ    ചോതി ചാത്തന്‍  എന്‍റെ മനസ്സിലുണ്ടായിരുന്നു . 
1913-ല്‍  കൊച്ചി പുലയ സഭയുടെ  , എറണാകുളത്തു ചേര്‍ന്ന  രണ്ടാം സമ്മേളനത്തില്‍
സ്വന്തം കവിത ചൊല്ലിയയാളാണെന്ന്  ആയിടെതന്നെ  തനിച്ച്  ഒരു ലേഖനത്തിലൂടെ
ഭാഷാപോഷിണി മാസിക പരിചയപ്പെടുത്തിയിരുന്നു .  വര്‍ഷങ്ങള്‍ക്കു മുന്‍‌പ്

ഒരു അന്വേഷണത്തിനിടയിലാണ്  ആ ലേഖനം  എന്‍റെ കണ്ണില്‍ പെട്ടത് .

പ്രസ്‌തുത  സമ്മേളന കവിതയില്‍‌ത്തന്നെ  കവി സൂചിപ്പിക്കുന്നുണ്ട് , താന്‍ നായരമ്പലം 
പുതുവനപ്പാപ്പുവിന്‍റെ ശിഷ്യനാണെന്ന് .  എന്‍റെ ചെറായിയില്‍ നിന്നു വെറും  10 കി. മീറ്റര്‍ 
അപ്പുറത്ത്  , വൈപ്പിന്‍  ദ്വീപില്‍ത്തന്നെയുള്ള മറ്റൊരു   ഗ്രാമ‌മാണു  നായരമ്പലം . എന്നിട്ടൂം
അദ്ദേഹത്തെ എനിക്കോ എന്‍റെ

തലമുറയ്ക്കോ അറിയില്ലായിരുന്നു !  നാടിന്‍റെ  പൊതുവായ ഓര്‍മയില്‍‌നിന്ന്

ആ പഴയ വിപ്ളവകാരി എന്നേ മറഞ്ഞുപോയി .   ചാത്തനെ കൂടുതല്‍ അറിയണമെന്ന ആഗ്രഹം
മനസ്സിലങ്ങനെ കിടക്കുന്നുണ്ടായിരുന്നു .  അതുകൊണ്ടാണ്  സൂവനീറില്‍ 
ചോതി   ചാത്തനെക്കുറിച്ചുതന്നെ അന്വേഷിച്ച് എഴുതണമെന്നു ഞാന്‍ തീരുമാനിച്ചത്.നീണ്ട 
അലച്ചില്‍ വേണ്ടിവന്നു  ഒരു  തുമ്പ് കിട്ടാന്‍ പോലും . എങ്കിലും  അന്വേഷിച്ചന്വേഷിച്ചു ചെന്നപ്പോള്‍
അറിഞ്ഞു കൊച്ചി രാജ്യത്തിലെ അടിത്തട്ടു സമൂഹങ്ങളില്‍ നിന്ന്     

ഉയര്‍ന്നുവന്ന  രണ്ടാമത്തെ നവോത്ഥാന നായകന്‍റെ ( പണ്ഡിറ്റ്  കെ. പി . കറുപ്പനാണ്  ആദ്യ പോരാളി  ) 
മുന്നിലാണു ഞാന്‍  എത്തിയിരിക്കുന്നത്   !   കേരളത്തിലെ ആദ്യ ദലിത് 

എഴുത്തുകാരനാണ് എനിക്കു മുന്നില്‍ നില്‍‌ക്കുന്നത്  !  സഹോദരന്‍ അയ്യപ്പന്‍  പൊതുരംഗത്തു വരുന്നതിനു 
നാലു കൊല്ലം മുന്‍‌പ് , എറണാകുളം പട്ടണത്തില്‍ സമ്മേളിച്ച ഒരു വന്‍ സദസ്സിനു 

മുന്നില്‍ നിന്നു സ്വന്തം  വിപ്ളവ കവിത ചൊല്ലുകയായിരുന്നു  ചോതി !    അക്കാര്യം ,  അന്ന് ഏറ്റവും 
ഉന്നതിയില്‍ നിന്നിരുന്ന  ഭാഷാപോഷിണി മാസികയുടെ  1913  ഒക്‌റ്റോബര്‍ - ഡിസംബര്‍ 

ലക്കം വഴി  കേരളമാകെ അറിഞ്ഞതുമാണ് . അതിതീവ്രമായ  ആ ജാതിവിരുദ്ധ ആശയങ്ങള്‍ , മര്‍ദനം
നേരിട്ടുതന്നെ നാട്ടിടകളില്‍ പാടിയറിയിക്കയായിരുന്നു    ചോതി ചാത്തന്‍ !    

ചുരുക്കത്തില്‍ ,  വൈപ്പിന്‍ ദ്വീപില്‍  ആദ്യമായി ജാതിഭേദവിരുദ്ധമായ ഒരു സാമൂഹിക പോര്‍‌മുഖം തുറന്നത്  
സഹോദരന്‍ അയ്യപ്പനല്ല , ചോതി ചാത്തനായിരുന്നു  ! അദ്ദേഹം 

വൈപ്പിന്‍‌കരയിലും പരിസരങ്ങളിലും നടത്തിയ ജാതിഭേദവിരുദ്ധ പ്രചാരണങ്ങളുടെ സാമൂഹിക  സമ്മര്‍ദം 
മിശ്രഭോജന കലാപകാരികളെ സ്വാധീനിച്ചെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ .  

എന്നിട്ടൂം ആ വഴികാട്ടിയെ  " പുലച്ചോന്‍‌മാ " രില്‍  നമുക്കു കാണാന്‍ കഴിയുന്നത് ,  ഒരു കവിതയെഴുത്തുകാരന്‍ 
മാത്രമായാണ് . ജാതിമാനികള്‍ക്കു ഞെട്ടലുണ്ടാക്കും വിധം മുഴക്കമേറിയ 

കവിതാലാപന പ്രസ്‌ഥാനമായിരുന്നു അതെന്ന നേര്‍‌ച്ചിത്രമാണ് ഇവിടെ കാഴ്‌ചയില്‍നിന്നു മറഞ്ഞുപോയിരിക്കുന്നത് . 
സമൂഹത്തിന്‍റെ ഓര്‍മപ്പിശകുകളെ മറികടന്ന്   എന്‍റെ എളിയ 

വാക്കുകളിലൂടെ  പുതിയ കാലത്തിലേയ്ക്കു നടന്നു കയറിയ ചോതി ചാത്തന്‍ , നോവലില്‍ ഒരു അധ്യായത്തിന്‍റെ 
പേരായി മാറി എന്നതു സന്തോഷകരം . എന്നാല്‍ , കാലങ്ങളായി നാം 

പാടിവരുന്ന പോലെ , സ്വയംഭൂവായി വന്നു ഭവിച്ചതാണു മിശ്രഭോജന കലാപം എന്ന അപപാഠം തിരുത്താന്‍ 
നേരമായി.  മിശ്രഭോജനത്തിനു മുന്‍‌പ് അയ്യപ്പന്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തു 

താമസിക്കുമ്പോഴാണ്  അവിടെ അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ രൂക്‌ഷമായ ജാതിഭേദവിരുദ്ധ പോരാട്ടങ്ങള്‍ 
നടന്നിരുന്നത് . അതേക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍   1998 മുതല്‍ അഞ്ചു  

തവണ എഴുതിയിട്ടുണ്ട് .    
                      

                  ലേഖനം യഥാസമയം ഞാന്‍ സൂവനീര്‍‌കാരെ ഏല്‍‌പ്പിച്ചു . എന്നാല്‍ ,

എന്തോ കാരണത്താല്‍ , സൂവനീര്‍ പ്രസിദ്ധീകരണം അവര്‍ വേണ്ടെന്നു വച്ചു .

ലേഖനം തിരിച്ചു തന്നു . വൈകാതെ അതു ഞാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിനയച്ചു ;  2.7.2004 - ന്‍റെ 
ലക്കത്തില്‍ അച്ചടിച്ചുവന്നു . തുടര്‍ന്ന്    എന്‍റെ  " അയ്യന്‍‌കാളിയ്ക്ക്  ആദരത്തോടെ " എന്ന പുസ്‌തകത്തില്‍
2006 - ന്‍റെയും 2009 - ന്‍റെയും  പതിപ്പുകളില്‍ ചേര്‍ത്തു .  വര്‍ഷങ്ങളായി അത്

എന്‍റെ ബ്ളോഗിലും  ( cheraayiraamadaas.blogspot.com ) കിട്ടുന്നുണ്ട്  .

               

      
FB, 2020

  കൊച്ചി രാജ്യത്ത്  ഒന്നര നൂറ്റാണ്ടു മുന്‍‌പ്  
 ഒരു അടിമത്തവിരുദ്ധ യത്‌നം
  ( വിനില്‍ പോളിന്‍റെ    പോസ്‌റ്റിനോടുള്ള  പ്രതികരണം )
__________________________________________________________

    വളരെ  ഗൗരവത്തോടെ  അന്വേഷിക്കേണ്ടതാണ്   കുന്നംകുളത്തെ അയ്യപ്പന്‍

സംഭവം . തമിഴകത്തുപോലും  ദലിതര്‍  സംഘടിതമായി ഉണരും മുന്‍‌പാണ് 

കൊച്ചി നാട്ടുരാജ്യത്ത്  അവര്‍  സ്വാതന്ത്ര്യത്തിനായി  ധീരമായി , 

അപകടകരമായി , യത്‌നിച്ചത് .   ആ  കൊച്ചി നാട്ടുരാജ്യ പ്രജകള്‍  ( അടിമകള്‍ )

രാജാധികാരത്തെ ധിക്കരിച്ചാണ്  ബ്രിട്ടിഷ്  മദ്രാസ് ഗവര്‍‌ണര്‍‌ക്ക്  1852-ല്‍ ഒരു

പരാതി നല്‍‌കുന്നത് . ചെന്നൈ  ആര്‍‌ക്കൈവ്‌സിലും എറണാകുളം റീജിയണല്‍

ആര്‍‌ക്കൈവ്‌സിലുമായി  രണ്ടു തരത്തില്‍  സൂക്‌ഷിച്ചിട്ടുണ്ട് അത് .

ഗവര്‍‌ണറുടെ കൗണ്‍‌സില്‍ മീറ്റിങ്ങിന്‍റെ  മിനുട്ട്‌സ്  എന്നനിലയിലാണ് 

ചെന്നൈയിലേത്  ( ബിഷപ്  ഗ്ളാഡ്‌സ്‌റ്റന്‍റെ   1984-ലെ  " Protestant

Xianity..." എന്ന    ഗവേഷണ ഗ്രന്ഥത്തില്‍  സൂചിപ്പിക്കുന്നുണ്ട്  ഇക്കാര്യം

എന്നു വിനില്‍ പോള്‍   അറിയിച്ചതനുസരിച്ചാണ് ഞാന്‍  2  കൊല്ലം മുന്‍‌പ്  ആ 

രേഖ തേടിയെടുത്തത് ) . കൗണ്‍‌സില്‍  മീറ്റിങ്  ആ വിഷയം ,  തിരു /

കൊച്ചികളുടെ ബ്രിട്ടിഷ് റെസിഡന്‍റിന്  അയക്കാന്‍  ഉത്തരവായി . കൂടെ ,

തങ്ങള്‍  1850-ല്‍  അദ്ദേഹം വഴി  തിരു / കൊച്ചി രാജാക്കള്‍‌ക്ക്   (  സമാന

പരാതികളിന്‍‌മേല്‍  ? )  നല്‍‌കിയ  നിര്‍‌ദേശങ്ങളില്‍   എന്തു നടപടിയുണ്ടായി

എന്ന് കൗണ്‍‌സില്‍  അദ്ദേഹത്തോടു  ചോദിക്കുന്നതായുമുണ്ടു മിനുട്ട്‌സില്‍ .

അതായത് , അയ്യപ്പന്‍റെ  വഴിയേതന്നെ ,  മുന്‍‌പേതന്നെ  , തിരു / കൊച്ചികളിലെ

ദലിതര്‍  ( ? ) നടന്നു തുടങ്ങിയിരുന്നു .  " Paraman Cherooman Ayyappan and

others of Koonam Koolangara Proverty in Talappalli Talook in

Cochin " എന്നാണു  മിനുട്ട്സിലുള്ളത് . എന്നാല്‍ , ഗവര്‍‌ണറില്‍ നിന്ന്   കൊച്ചി

 സര്‍‌‌ക്കാരിന്  അയച്ചുകിട്ടിയ   ആ മിനുട്ട്‌സിനൊപ്പമുള്ള  പ്രസ്‌തുത പരാതിയും

അതിന്‍റെ  ടൈപ്‌ഡ്  കോപ്പിയും ( എറണാകുളം റീജിയണല്‍

ആര്‍‌ക്കൈവ്‌സിലുള്ളത്  ; അത്  ഇവിടെ  ചേര്‍‌ക്കുന്നു .  )  ആള്‍  പേരുകള്‍ 

മുഴുവന്‍ വ്യക്‌തമാക്കുന്നുണ്ട് :-  കുന്നംകുളങ്ങരെ പ്രവൃത്തിയില്‍  പാറമല്‍

ചെറുമന്‍ അയ്യപ്പന്‍ , മെപ്പടി [ യില്‍ ] ചെക്കാലി , ചുങ്കത്ത്  പൂവരയ്‌ക്ക

കൊള്ളനൂര്‍  ചാത്തന്‍ .

        കുന്നംകുളത്ത്  കാര്യമായ അന്വേഷണം നടത്തിയാല്‍  ആ  പഴയ  ദലിത് 

പോരാട്ടത്തിനു  തെളിച്ചം കിട്ടും.






            അയ്യന്‍കാളിയും    ക്ഷേത്രപ്രവേശനവും
______________________________________________

ഒന്നിപ്പ്  ജനുവരി  ലക്കത്തില്‍   ശ്രീ :  ഐ. ശാന്തകുമാര്‍   എഴുതിയ   '

ക്ഷേത്രപ്രവേശന വിളംബരവും  ചില  ചരിത്രയാഥാര്‍ത്ഥ്യങ്ങളും '  എന്ന 

ലേഖനത്തോടു  ചേര്‍ന്നുള്ള  പേജ്   29 -ലെ   ഹൈലൈറ്റില്‍  (  ലേഖനത്തിലല്ല  ) 

    ,  അയ്യന്‍കാളി ക്ഷേത്രപ്രവേശന വിളംബരത്തോടു     പ്രതികരിച്ചില്ല    എന്നു 

കാണുന്നു .  വേറെയാണു   വസ്തുത എന്ന്   , എട്ട്  കൊല്ലം  മുന്‍പേ  എഴുതിയ

ലേഖനത്തിലൂടെ  (   അയ്യന്‍കാളിയെക്കുറിച്ചുള്ള  അസത്യങ്ങള്‍  , സമകാലിക

മലയാളം വാരിക , 29 . 2 . 2008 )  ഞാന്‍  വായനക്കാരെ 

അറിയിച്ചിട്ടുള്ളതാണ് .  ഒരാണ്ടു  കഴിഞ്ഞു പ്രസിദ്ധീകരിച്ച  എന്‍റെ   '

അയ്യന്‍കാളിയ്ക്ക്  ആദരത്തോടെ  '  എന്ന  പുസ്തകത്തിലുമുണ്ട്  ആ ലേഖനം . 

തുടര്‍ന്ന്   എന്‍റെ   ബ്ളോഗിലും  ചേര്‍ത്തിട്ടുണ്ട്   അത്  (  കാണുക :   c h e r a a

y i r a a m a d a a s . b l o g s p o t . i n   )   . 
                   അയ്യന്‍കാളി  തിരുവിതാംകൂര്‍   ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 

പക്ഷത്തായിരുന്നു  എന്ന്  ,  ഒറിജിനല്‍  ചരിത്ര രേഖകളുടെയും 

ഫോട്ടൊയുടെയും തുണയോടെ  തെളിയിച്ചിട്ടുണ്ട്   എന്‍റെ ലേഖനത്തില്‍  . 

വിളംബരം നടന്ന്  ഒരാണ്ടെത്തിയപ്പോള്‍  തിരുവനന്തപുരത്തു  രൂപംകൊണ്ട 

ക്ഷേത്രപ്രവേശന വിളംബര സ്മാരക സമിതിയുടെ  വര്‍ക്കിങ്

കമ്മിറ്റിയംഗമായിരുന്നു   അയ്യന്‍കാളി . സമിതി  1942-ല്‍ പ്രസിദ്ധീകരിച്ച 

Souvenir  of the   Temple  Entry   Proclamation   (  printed at

the Govt. Press, Tvm .   ;   Regional Archives Ernakulam ) - ല്‍ 

പേജ് 10-നു ശേഷം ,   ദിവാന്‍  സര്‍   സി. പി. യും  അയ്യന്‍കാളി  ഉള്‍പ്പെടെയുള്ള 

സമിതിയംഗങ്ങളും  ചേര്‍ന്ന   ഗ്രൂപ്  ഫോട്ടൊയുണ്ട് . വഴിയേ പോയപ്പോള്‍ 

ഫോട്ടൊയ്ക്കു കയറിനിന്നതല്ല അയ്യന്‍കാളി എന്നു തിരിച്ചറിയാന്‍ , ആ 

ജീവിതത്തിന്‍റെ  രേഖാപരമായ തെളിവുകളും  സമകാലികരുടെ 

സാക്ഷ്യങ്ങളും  പരിചയമുള്ളവര്‍ക്ക് പ്രയാസമില്ല . 
                                (  ക്ഷേത്രപ്രവേശന പ്രക്ഷോഭം  യഥാര്‍ഥത്തില്‍   

ഈശ്വരവിശ്വാസപരമായല്ല കാണേണ്ടത്  ;  പൗരാവകാശപ്പോരാട്ടത്തിന്‍റെ 

ഭാഗമായിരുന്നു  അത് .  അതുകൊണ്ടാണ്  അയ്യന്‍കാളിയടക്കമുള്ള

നവോത്ഥാന നായകരും  യുക്തിവാദികളും  പിന്നീട്  കമ്യൂണിസ്റ്റുകളും   ആ 

പക്ഷത്തു  നിന്നത് എന്നു വേണം കരുതാന്‍  . കേരളത്തിനു  വെളിയില്‍  ഇന്നും 

കമ്യൂണിസ്റ്റുകളുടെയും   മറ്റു  വിപ്ളവകാരികളുടെയും    നേതൃത്വത്തില്‍   

ദലിതരുടെ  അയിത്ത വിരുദ്ധ - ക്ഷേത്രപ്രവേശന സമരങ്ങള്‍  തീവ്രമാണ് . 

ബ്രാഹ്മണ്യത്തിന്‍റെ  ക്ഷേത്ര കേന്ദ്രിതമായ   സാമൂഹിക  അധീശത്വം

നിലനില്‍ക്കുന്ന കാലത്തോളം  , ആ കേന്ദ്രം , ക്ഷേത്രം , തന്നെയായിരിക്കും 

സാമൂഹിക സമത്വ പോരാട്ടത്തിന്‍റെ  ആദ്യ  ഉന്നം .   ബ്രാഹ്മണ്യ  ജാതിമേന്‍മ

വാദത്തിന്‍റെ      മര്‍മ്മങ്ങളിലൊന്ന്    ക്ഷേത്രമാണ്  .  അതുകൊണ്ടാണ് 

ക്ഷേത്രപ്രവേശന  സമരവും  അവര്‍ണരുടെ   ക്ഷേത്രസ്ഥാപനവും ,

തുടക്കത്തില്‍   ബ്രാഹ്മണ്യത്തിന്‍റെ മര്‍മ്മം പിളര്‍ക്കുന്ന  അടികളാകുന്നത് . 

അത്  ബ്രാഹ്മണ്യ ക്ഷേത്രങ്ങളിലേയ്ക്ക്  ആളെക്കൂട്ടാനുള്ള  സൂത്രമാണെന്നു 

വ്യാഖ്യാനിച്ചു   നടക്കുന്ന  ലളിത ബുദ്ധികള്‍ക്ക്   , ആഴമുള്ള സാമൂഹിക

യാഥാര്‍ഥ്യങ്ങള്‍  മനസ്സിലാകാന്‍   സമയമെടുക്കും . കാലക്രമേണ   ബ്രാഹ്മണ്യ

ക്ഷേത്രങ്ങള്‍  അവര്‍ണര്‍ക്കു  ചങ്ങലയാകുമെന്നതുകൊണ്ട്  ആരംഭത്തിലെ

പൗരാവകാശപ്പോരാട്ടമായ  ക്ഷേത്രപ്രവേശന  യത് നം  ഒഴിവാക്കാനാവില്ല 

ഒരുകാലത്തും . ഇതര സംസ്ഥാനങ്ങളിലെ  ഇന്നത്തെ  ക്ഷേത്രപ്രവേശന

സമരങ്ങള്‍  തെളിയിക്കുന്നത്  അതാണ് . ചങ്ങല വെട്ടിപ്പൊട്ടിക്കാന്‍ 

ശക്തിയുള്ള  ആയുധങ്ങള്‍ , അംബേഡ്കര്‍ - കമ്യൂണിസ്റ്റ് - യുക്തിവാദ

ദര്‍ശനങ്ങള്‍  , നമ്മുടെ ചാരെയുണ്ട്  . അവയെടുത്ത്  ബുദ്ധിപൂര്‍വകമായി 

പ്രയോഗിക്കണമെന്നു മാത്രം .  കൊണ്ടും കൊടുത്തും ആയിരത്താണ്ടുകള്‍ 

മുന്നേറിയ  ബ്രാഹ്മണ്യം  എന്ന സമഗ്ര ചൂഷണ  വ്യവസ്ഥിതിയെ  ചുമ്മാതങ്ങ് 

തോല്‍പ്പിച്ചുകളയാം  എന്നു  കരുതരുത്  .    )
                                      - ഒന്നിപ്പ്  മാസിക
FB

കമ്യൂണിസ്റ്റ് പാര്‍ട്ടി
_______________________

Soorajc SJ ജാതി-മത ഭേദമില്ലാതെ ജനങ്ങള്‍ക്ക് , അവകാശബോധത്തോടെ ,

കടന്നുചെല്ലാന്‍ കഴിയുന്ന പ്രമുഖമായ പുരോഗമന ചേരി കമ്യൂണിസ്റ്റ്

പാര്‍ട്ടിയുടേതാണ് . അതുകൊണ്ടാണ് അത് ഇപ്പോഴും ഏറ്റവും വലുതും

കരുത്തുറ്റതുമായ പാര്‍ട്ടിയായി തുടരുന്നത് . ഒട്ടേറെ വ്യത്യസ്ത

ജനവിഭാഗങ്ങളില്‍നിന്നു വന്നവര്‍ കൂടിച്ചേര്‍ന്നതായതുകൊണ്ട്

സ്വാഭാവികമായ ചില ദൗര്‍ബല്യങ്ങള്‍ കണ്ടേക്കാം . ഒരാള്‍

കമ്യൂണിസ്റ്റാണെങ്കില്‍ അയാള്‍ക്ക് ജാതി-മത ഭേദ ചിന്ത ഉണ്ടാകാന്‍ വയ്യ .

കമ്യൂണിസ്റ്റായി ഉയരാന്‍ കഴിയാത്തവരില്‍ ദൗര്‍ബല്യങ്ങള്‍ ഉണ്ടാകാം .

പാര്‍ട്ടിയ്ക്കു പോരായ്മകളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം . എന്നാല്‍ , അവയെ

മറികടന്ന് ആ പ്രസ്ഥാനം നിലനിന്നേ പറ്റൂ എന്നത് , സമചിത്തതയോടെ

രാജ്യകാര്യങ്ങള്‍ നോക്കിക്കാണുന്നവര്‍ക്ക് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല .

"അതിനു ശേഷം നടന്ന ദളിത്‌ സമരങ്ങളില്‍ മുകളില്‍ നിന്നും ഇറങ്ങിവന്ന

സവര്‍ണ്ണ comnst നേതാക്കള്‍ അഥവാ revalutionari കളാല്‍

അട്ടിമറിക്കപെട്ടു " എന്നത് എനിക്ക് മനസ്സിലായില്ല . ദലിത് ജനങ്ങളുള്‍പ്പെട്ട

എണ്ണമറ്റ സമരങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തി

വിജയിപ്പിച്ചതുകൊണ്ടാണ് പുതിയ കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷം മറ്റു

സംസ്ഥാനങ്ങളുടേതില്‍നിന്നു വേറിട്ടുനില്‍ക്കുന്നത് .

അയ്യന്‍കാളി കേരളത്തിലേയ്ക്ക് : നാട് ഇളകിമറിയുന്നു
_____________________________________________________

അന്തരിച്ചു  നാല്  പതിറ്റാണ്ടെത്തുമ്പോഴേയ്ക്കും അയ്യന്‍കാളി  , നാടിന്‍റെതന്നെ  ഒരു  പൊതുവികാരമായി മാറിയിരുന്നു എന്നു  കേരളം  തിരിച്ചറിഞ്ഞത്  1980 ഒക്റ്റോബെര്‍  അവസാനത്തോടെയാണ്.  ശില്‍പി  എസ്രാ  ഡേവിഡിന്‍റെ  മദ്രാസിലെ  വീട്ടില്‍നിന്ന്  അയ്യന്‍കാളിയുടെ  പൂര്‍ണ കായ വെങ്കല പ്രതിമ കേരളത്തിലേയ്ക്കു കൊണ്ടുവന്നത്  അപ്പോഴാണ്. പാലക്കാട്  വാളയാര്‍ ചുരം മുതല്‍  തിരുവനന്തപുരം വെള്ളയമ്പലം വരെയുള്ള 10  ദിന വാഹന യാത്ര  കേരള സമൂഹത്തെ സമ്പൂര്‍ണമായി ഇളക്കിമറിച്ചതിന്‍റെ  ദൃക്സാക്ഷി വിവരണമാണ്  ഇതോടൊപ്പമുള്ളത് . വെള്ളയമ്പലത്തു സ്ഥാപിച്ച പ്രതിമ നവംബെര്‍ 10-ന് അനാച്ഛാദനം  ചെയ്തത് പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയാണ് . ഈ റിപ്പോര്‍ട് തയ്യാറാക്കിയത് ,  1964-ല്‍ അയ്യന്‍കാളിയുടെ 101-ാം ജന്‍മദിനത്തോടനുബന്ധിച്ച് 
അദ്ദേഹത്തെപ്പറ്റി ആദ്യത്തെ   ( ? ) ചരിത്ര ലേഖനം  ( ' കേരള കൗമുദി ' യില്‍  ) എഴുതിയ   ഏ . കൃഷ്ണന്‍ വെങ്ങാനൂര്‍  ആണ് .  നമ്മുടെ മുന്നിലുള്ള  റിപ്പോര്‍ട്  പ്രസിദ്ധീകരിച്ച 1982- ലെ   ' ശ്രീഅയ്യന്‍കാളി  സ്മരണിക ' യുടെ  എഡിറ്റര്‍മാരില്‍  ഒരാളുമാണ് അദ്ദേഹം .   ( അയ്യന്‍കാളിയുടെ  പെങ്ങളുടെ മകളുടെ മകനായ അദ്ദേഹം അകാലത്തില്‍  ജീവിതത്തോടു യാത്രപറഞ്ഞിട്ട്  14 ആണ്ട് കഴിഞ്ഞു . )  മറ്റൊരു എഡിറ്ററായ  അഡ്വ .  എസ് . ഗിരിജാത്മജന്‍  ( അയ്യന്‍കാളിയുടെ  മകന്‍റെ  മകന്‍ )  നമ്മോടൊപ്പം എഫ്. ബി. യില്‍ നിത്യ സാന്നിധ്യമാണ് . സ്വന്തം പൂന്തോട്ടത്തില്‍ വിരിയുന്ന മനോഹര പുഷ്പങ്ങള്‍ എഫ്. ബി.യിലൂടെ നിത്യവും ഓരോരോ സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിച്ച്  സൗഹൃദത്തിന്  ആഹ്ളാദകാരിയായ പുതിയൊരു മാനം നല്‍കുന്ന അദ്ദേഹമാണ് , അയ്യന്‍കാളി വിജ്ഞാനീയത്തില്‍ നമ്മുടെ ഏതു സംശയവും തീര്‍ത്തുതരാന്‍ കഴിയുന്ന ആശ്രയസ്ഥാനം .  ഈ സുവനീറില്‍ത്തന്നെ അദ്ദേഹം , അയ്യന്‍കാളിയുടെ നിയമസഭയിലെയും പുറത്തെയും പ്രവര്‍ത്തനങ്ങളെപ്പറ്റി അമൂല്യമായ ഒരു ലേഖനമെഴുതിയിട്ടുണ്ട് .







അംബേഡ്‌കറിനു കുറ്റം ചാര്‍ത്തല്‍




പൊള്ളയായ   അംബേഡ്‌കര്‍ വിമര്‍‌ശം      FB ,  14.9.19

________________________________________________


സങ്കടകരമായിപ്പോയി ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശം (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ ) . ഇതുപോലെ വെറും പ്രചാരണസാഹിത്യപരമായ ഒരു ലേഖനം മതി , അനുപമനായ ആ മഹാനെ വിലയിരുത്താന്‍ എന്നു ബിജുരാജിനു തോന്നിയത്  ഇന്നത്തെ കേരളത്തെ തിരിച്ചറിയാത്തതുകൊണ്ടാകണം.   ഇ. എം. എസിനെപ്പോലുള്ള  പരാജിത  മാര്‍‌ക്‌സിസ്‌റ്റുകളുടെ പൊള്ളയായ അംബേഡ്‌കര്‍ വിമര്‍‌ശം കേട്ടു സഹിച്ചുനിന്ന കാലത്തെ മലയാളമല്ല ഇന്നത്തേത് എന്നു പിടികിട്ടിയില്ല , ഇവിടെത്തന്നെയുള്ള ഒരു പത്രപ്രവര്‍ത്തകന് !  40 മലയാളം വോള്യങ്ങളിലും    5000-ത്തോളം  ഇം‌ഗ്‌ളിഷ്  പേജുകളിലുമായി  പരന്നുകിടക്കുന്ന ,   ആഴി സമാനം വിശാലമായ അംബേഡ്‌കര്‍ ചിന്തകള്‍  പരിചയമുള്ളവര്‍ ഒട്ടേറെയുണ്ട്      ഇന്നു  കേരളത്തില്‍ . അവരുടെ മുന്നിലേയ്‌ക്കാണ് ,  എഴുത്തിന്‍റെ  സത്യസന്ധതയില്‍ നിന്ന് ഏറെ വിദൂരമായ , എത്തിച്ചിരിക്കുന്നത് . അതെ , ഇഴകീറി പരിശോധിക്കേണ്ട തരം  രചനയല്ല അത് .

                ദേശീയപ്രസ്‌ഥാനം എന്ന സവര്‍ണ ഇടപെടലിന്‍റെ കൂടെ നിന്നില്ല എന്ന ആരോപണം , യഥാര്‍‌ഥത്തില്‍ അവര്‍ണനായകര്‍‌ക്കുള്ള ബഹുമതിയാണ് . തുറന്നുപറഞ്ഞുകൊണ്ടാണ് അവര്‍ ബ്രിട്ടിഷ് ഭരണത്തെ തുണച്ചത് . ആര്‍ഷ സം‌സ്‌കൃതിക്കാര്‍  അടിച്ചമര്‍‌ത്തിയിട്ടിരുന്ന അയിത്തജാതിക്കാരുടെ ഏക ആശ്രയമായിരുന്നു  ആ ഭരണകൂടം . അതൊന്നുമറിയാതെ , എന്തോ കൈത്തെറ്റു പറ്റിയപോലെയാണ് അംബേഡ്‌കര്‍ ദേശീയപ്രസ്‌ഥാനത്തില്‍നിന്നു മാറിനിന്നത് എന്ന എമണ്ടന്‍ കണ്ടെത്തല്‍ പരിഹാസ്യമാണ് .

             (  ഇന്‍‌ഡ്യയില്‍ ബ്രിട്ടിഷ് ഭരണത്തിന്‍റെ  സ്‌ഥാപന ദിനമാണ്  പീഡിതരുടെ സ്വാതന്ത്ര്യദിനമായി യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത് .  നമ്മുടെ  നാട്ടുരാജ്യ പൊന്നുതമ്പുരാക്കള്‍   നൂറ്റാണ്ടുകളോളം ജനങ്ങളെ  ദൈവിക അടിമത്തത്തില്‍ കെട്ടിയിട്ട്   പിഴിഞ്ഞെടുത്ത സമ്പത്തിന്‍റെയത്ര വരില്ല വിദേശികളുടെ ചൂഷണ മൂല്യം .  മാത്രമല്ല , കുടിലമായ വേദാന്ത ചിന്തയ്ക്കും  കുറ്റകരമായ ജാതിഭേദ വാഴ്‌ചയ്ക്കും  അപ്പുറം  പൗരസമത്വം  എന്നൊന്നുണ്ട് എന്ന്  ഇന്‍‌ഡ്യയെ പഠിപ്പിച്ചത്  ആ വിദേശികളും  ഒപ്പം വന്ന  പ്രൊട്ടെസ്‌റ്റന്‍റ്  ക്രിസ്‌ത്യന്‍  മിഷണറിമാരുമാണ് .

        ആദിവാസിവിരുദ്ധനാണെന്നു കാണിക്കാന്‍ അംബേഡ്‌കറുടെ ഒരു പ്രഭാഷണത്തിലെ   (  എഴുത്തിലേതല്ല ) ഏഴേ ഏഴ്  വാചകങ്ങള്‍ എടുത്തു കാണിക്കുക ; അത്തരം വര്‍ഗീയതതന്നെയാണു സവര്‍ണര്‍ ദലിതരോടു കാണിച്ചത് എന്ന്  ഉദ്‌ബോധിപ്പിച്ച് അവര്‍ണരെ  നിരായുധരാക്കുക  !  ബൗദ്ധിക  നേര്‍‌വഴിയല്ല ഇത് .   പറക്കോട് എന്‍. ആര്‍ .കുറുപ്പ് തര്‍‌ജുമചെയ്ത  " ഡോ. അംബേദ്‌കര്‍ സമ്പൂര്‍‌ണ കൃതികള്‍   " വോള്യം-2 ല്‍ ( കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് , 1996 , പേ. 134 ) നിന്നാണ് ആ ഏഴ് വാചകങ്ങള്‍ എടുത്തിരിക്കുന്നത് . ആദിവാസികള്‍ക്കു വേണ്ടി ഉപയോഗിച്ച   instruments എന്ന മൂല വാക്കിനെ   "  ചട്ടുകങ്ങള്‍ " എന്നു തര്‍‌ജുമചെയ്യരുതെന്ന് ശ്രീ : കുറുപ്പിനോടു പറയാന്‍ നമുക്ക് അവകാശമില്ലതന്നെ . എന്നാല്‍ , ഭരണരംഗത്തെ പ്രായോഗികതയെപ്പറ്റി മാത്രം സൂചിപ്പിക്കുന്നിടത്ത്  വിദ്വേഷജനകമായ  ആ   അര്‍‌ഥം   തന്നെ , ജാതിഭേദ പ്രയോഗത്തിന്‍റെ  വലിയ  ഇരയായ  അംബേഡ്‌കറെപ്പോലൊരാള്‍ ഉദ്ദേശിക്കുമോ  എന്നു സംശയിക്കാന്‍പോലുമായില്ലല്ലോ കുറുപ്പിന് ! ആദിവാസികളുടെ രാഷ്ട്രീയബോധത്തെപ്പറ്റി സൂചിപ്പിക്കുന്ന   മൂലത്തിലെ പ്രധാന വാക്കുകള്‍  വിടുകയും ചെയ്തു അദ്ദേഹം .  ബിനുരാജിനാകട്ടെ , ഇതൊന്നും ചികയേണ്ട  ഉത്തരവാദിത്വമേയില്ല ; അംബേഡ്‌കറുടെ വര്‍ഗീയതയാണല്ലോ സ്‌ഥാപിക്കേണ്ടത്  . ടി വര്‍ഗീയവീക്‌ഷണം    തന്നെയാണ്    സവര്‍ണര്‍  ദലിതരുടെ കാര്യത്തില്‍ ഉയര്‍ത്തിയത്  എന്നു പറയുന്നതു  ന്യായമെന്നിരിക്കട്ടെ .  എങ്കില്‍ ,   അംബേഡ്‌കറിനും  മുന്‍‌പു‌ള്ള  നൂറ്റാണ്ടുകളിലെ  ദലിത് പീഡനത്തിന്‍റെ  പ്രകോപനമെന്തായിരുന്നു ?  (  ബ്രിട്ടിഷുകാരാണ് ഇവിടെ ജാതിഭേദം നടപ്പാക്കിയത്  എന്നു കണ്ടെത്തുന്ന വ്യാജ മാര്‍‌ക്സിസ്‌റ്റുകളോടും   ചോദിക്കാനുള്ളത്  ഇതുതന്നെ )



************




അംബേഡ്‌കറിനു കുറ്റം ചാര്‍ത്തല്‍ :                          FB, 20.9.19
മഞ്ഞപ്പത്രമെഴുത്ത് മായുന്നില്ല
__________________________________ 

  ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശത്തിലെ (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ ) ചില കാര്യങ്ങളെ എതിര്‍ത്ത്  FB യില്‍ത്തന്നെ   14.9.2019-ന്    ഞാന്‍  എഴുതിയിരുന്നു  (  സി . എസ് . രാജേഷ്   കുഴിയാടിയില്‍ എഴുതിയ പോസ്‌റ്റിനോടുള്ള കമെന്‍റായും   എന്‍റെ സ്വന്തം പോസ്‌റ്റായും :  (    https://www.facebook.com/photo.php?fbid=2966902099992565&set=a.202536313095838&type=3&theater ). മറ്റു ചിലരും എഴുതിയിരുന്നു ബിജുരാജിനോടു വിയോജിച്ചുകൊണ്ട് .  ആ എതിര്‍ കുറിപ്പുകളില്‍   "  ചില നുണകളും വസ്തുതകളല്ലാത്ത കാര്യങ്ങളും "  ഉണ്ടെന്നു പറഞ്ഞ്  അവയെ വിശദീകരിച്ച്  ബിജുരാജ് വീണ്ടും എഴുതിയ കുറിപ്പാണ് എന്‍റെ മുന്നിലുള്ളത്  (     https://www.facebook.com/permalink.php?story_fbid=10158307372519714&id=564784713&hc_location=ufi ) . ബിജുരാജിനു  മറുപടിയായി ,  എന്‍റെ ആരോപിത  "  നുണ " കളെക്കുറിച്ചു മാത്രം  ചിലതു  ചുരുക്കത്തില്‍    കുറിക്കാനേ  ഞാന്‍  ഇവിടെ തുനിയുന്നുള്ളൂ .  സമയം   കുറവാണ് .

              " മഞ്ഞപ്പത്രമെഴുത്തിന്‍റെ സൂത്രപ്പണികള്‍ കൊണ്ടു മെനഞ്ഞെടുത്ത ഒരു ചരക്ക്  "  ആണു ബിജുരാജിന്‍റെ   " പച്ചക്കുതിര "  ലേഖനം എന്നു ഞാന്‍ വിലയിരുത്തിയതിനെ  , തനിക്കെതിരായ   " വിദ്വേഷ പ്രചരണ " ങ്ങളില്‍ ഒന്നായാണ്  അദ്ദേഹം വിശേഷിപ്പിക്കുന്നത് .  എന്നാല്‍ , എന്‍റെ വിലയിരുത്തല്‍ തീര്‍ത്തും  ശരിയാണെന്നു വീണ്ടും തെളിയിച്ചിരിക്കയാണു   മറുപടിയിലൂടെ അദ്ദേഹം .   ‘‘ആദിവാസിവിരുദ്ധനാണെന്നു കാണിക്കാന്‍ അംബേഡ്കറുടെ ഒരു പ്രഭാഷണത്തിലെ ( എഴുത്തിലേതല്ല ) ഏഴേ ഏഴ് വാചകങ്ങള്‍ എടുത്തു കാണിക്കുക’’ യാണ്  അദ്ദേഹം ചെയ്തത് എന്ന എന്‍റെ  ആരോപണത്തെ  ഖണ്ഡിക്കാനായി  അദ്ദേഹം  എഴുതുന്നു  :   " ഏഴേ ഏഴ് വാചകങ്ങളല്ല ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് . 1936 ലെ ‘ജാതി ഉന്മൂലന’ത്തിലും 1945 ലെ ‘സാമുദായിക സ്തംഭനവും പരിഹാരമാര്‍ഗവും’ എന്നീ രണ്ട് കൃതികളിലും വന്ന ആദിവാസി വിരുദ്ധമായ പ്രസ്താവനകളാണ് .  രണ്ടു കൃതികള്‍ക്കിടയിലെ പത്തുവര്‍ഷത്തെ കാല അന്തരത്തിലും അംബേദ്കര്‍ക്ക് ആദിവാസി നിലപാടുകളില്‍ മാറ്റമുണ്ടായില്ല "  .

                                   പക്ഷെ ,  1936-ലെ  " ജാതി നിര്‍മൂലന " ത്തില്‍ നിന്ന്   " പച്ചക്കുതിര " യില്‍ എടുത്തെഴുതിയപ്പോഴും    " മഞ്ഞപ്പത്രമെഴുത്തിന്‍റെ സൂത്രപ്പണികള്‍ " തന്നെയാണല്ലോ  ബിജുരാജ്  ആവര്‍‌ത്തിച്ചത്  !   തന്‍റെ  ഇംഗിതത്തിന്   (  അംബേഡ്‌കറെ ആദിവാസിവിരുദ്ധനായി  അവതരിപ്പിക്കുന്നതിന് )   ഇണങ്ങുന്ന  ഭാഗം മാത്രം മുറിച്ചെടുത്ത്  വായനക്കാരെ കാണിക്കുക  ;  ദാ , ഇങ്ങനെ   : --   "  ആദിവാസികളുടെ അംഗസംഖ്യ  ഏറ്റവും കുറഞ്ഞത്  13 ദശലക്ഷമാണ് . പുതിയ ഭരണഘടനയില്‍ അവരെ ഒഴിച്ചുനിര്‍‌ത്തിയതിന്‍റെ ഔചിത്യമോ  അനൗചിത്യമോ ഇവിടെ പരിഗണിക്കുന്നില്ല . എന്നാല്‍ , ഒരു വസ്‌തുത എടുത്തു പറയേണ്ടതുണ്ട് . സഹസ്രാബ്‌ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന ഒരു രാജ്യത്ത് ഈ ആദിവാസികള്‍ അവരുടെ പ്രാകൃതവും അപരിഷ്‌കൃതവുമായ നിലയില്‍ത്തന്നെ ജീവിതം തുടരുന്നു . അവര്‍ അപരിഷ്‌കൃതരെന്നു മാത്രമല്ല , അവരില്‍ ചിലരുടെ ചെയ്‌തികള്‍  അവരെ കുറ്റവാളികളുടെ ഗണത്തില്‍ ഉള്‍‌പ്പെടുത്താന്‍ പോന്നതുമാണ് . നാഗരികതയുടെ നടുവില്‍ 13 ദശലക്ഷം മനുഷ്യര്‍ മൃഗാവസ്‌ഥയില്‍ പരമ്പരാഗത കുറ്റവാളികളായി ജീവിതം നയിക്കുന്നു . "


                      ഇവിടെവച്ചു മുറിക്കാതെ തുടര്‍ വാചകങ്ങളും  എടുത്തെഴുതിയിരുന്നെങ്കില്‍ ,  അംബേഡ്‌കറില്‍ നിറഞ്ഞുനില്‍‌ക്കുന്ന  മാനവികമായ സഹാനുഭൂതിയുടെ ചിത്രവും വായനക്കാര്‍‌ക്കു കാണാനാകുമായിരുന്നു . ഇതാണ്  ആ വാചകങ്ങള്‍  : --

                                 "  ഇതില്‍ ഹിന്ദുക്കള്‍ക്ക് ഒരിക്കലും ലജ്ജ തോന്നിയിട്ടില്ല . എന്‍റെ അഭിപ്രായത്തില്‍ മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണിത് . ലജ്ജാകരമായ  ഈ സ്‌ഥിതിവിശേഷത്തിനു കാരണമെന്ത് ?  ഈ ആദിവാസികളെ പരിഷ്‌കാരത്തിന്‍റെ പടിവാതിലിലേക്കും അന്തസ്‌സുറ്റ ഒരു ജീവിതശൈലിയിലേക്കും പിടിച്ചുകയറ്റാന്‍ ഒരു പരിശ്രമവും നടത്തപ്പെടാതിരുന്നതെന്തുകൊണ്ടാണ് ? ആദിവാസികളുടെ മൃഗാവസ്‌ഥയ്ക്കു നിദാനം ജന്‍‌മസിദ്ധമായ മൂഢതയാണെന്നു പറയാന്‍ ഹിന്ദുക്കള്‍ തുനിഞ്ഞെന്നുവരാം . എന്നാല്‍ ആദിവാസികള്‍ മൃഗാവസ്‌ഥയില്‍ കഴിയുന്നത് ,  അവരെ പരിഷ്‌കരിക്കാനും , അവര്‍ക്കു  വിദ്യാഭ്യാസം നല്‍‌കാനും , അവരെ സമുദ്ധരിക്കാനും അവര്‍‌ക്കു വൈദ്യസഹായം നല്‍‌കാനും ,    അവരെ നല്ല പൗരന്‍‌മാരാക്കിത്തീര്‍‌ക്കാനും ഹിന്ദുക്കള്‍ ഒരു ശ്രമവും നടത്താതിരുന്നതുകൊണ്ടാണെന്ന് അവര്‍ സമ്മതിച്ചുതരില്ല . എന്നാല്‍ ഇക്കാര്യത്തില്‍ ക്രിസ്‌തീയ മിഷനറിമാര്‍ ചെയ്തുപോരുന്നത് ഒരു ഹിന്ദുവിനു ചെയ്യാന്‍ കഴിയുമായിരുന്നില്ലേ ? കഴിയുകയില്ല . ആദിവാസികളെ പരിഷ്‌കൃതരാക്കുകയെന്നുവച്ചാല്‍ അവരെ സ്വന്തമായി കരുതുകയും അവര്‍‌ക്കിടയില്‍  ജീവിക്കുകയും  അവരില്‍ സഹജാവബോധം വളര്‍ത്തുകയും , ചുരുക്കത്തില്‍ അവരെ സ്‌നേഹിക്കുകയും  ചെയ്യുകയെന്നതാണ് . ഇതു ചെയ്യാന്‍ ഒരുവനു കഴിയുന്നതെങ്ങനെ ?  ജീവിതം മുഴുവന്‍ സ്വന്തം ജാതിയുടെ  സംരക്ഷണവ്യഗ്രതയാണയാള്‍‌ക്ക് .  ജാതിയാണ് അയാള്‍‌ക്കു വിലപ്പെട്ട സമ്പത്ത് .  ഏതുതരത്തിലും അത് സംരക്ഷിക്കണം . വൈദികകാലത്തെ  അനാര്യന്‍‌മാരുടെ അവശിഷ്‌ടങ്ങളായ ആദിവാസികളുമായി സമ്പര്‍‌ക്കത്തില്‍ ഏര്‍‌പ്പെടുകവഴി തന്‍റെ ജാതി നഷ്‌ടപ്പെടുത്താന്‍  ഒരു ഹിന്ദു ഒരുക്കമല്ല .  "

            1936 - ല്‍    പുറത്തുവന്ന  " ജാതിനിര്‍‌മൂലനം "   എന്ന പുസ്‌തകത്തിന്  1944 - ല്‍  പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിലുമുണ്ട്  ഡോ :  അംബേഡ്‌കറുടെ  പുതിയ മുഖവുര (  1.12.1944 - ന് എഴുതിയത്  ) .  1937-ലെ  " രണ്ടാം  പതിപ്പിന്‍റെ ഒരു ആവര്‍‌ത്തനം മാത്രമാണ്  "   ഈ പതിപ്പെന്ന്   അതില്‍ പറയുന്നുണ്ട് .  ഈ പതിപ്പാണു  ഭാഷാ ഇന്‍‌സ്‌റ്റിറ്റ്യൂട്ട്  തര്‍‌ജുമ ചെയ്ത്  പ്രസിദ്ധീകരിച്ചിരിക്കുന്നത്   ( വോള്യം  1  ,  1996  ,  പേ.  61-62 )  .  അതില്‍ നിന്നാണ്  മേല്‍ കണ്ടതുപോലെ ബിജുരാജും ഞാനും  എടുത്തെഴുതിയിരിക്കുന്നത് .  ബിജുരാജ്  പ്രധാന ഭാഗം പൂഴ്‌ത്തിയെങ്കിലും ,  7 കൊല്ലം കഴിഞ്ഞിട്ടും അംബേഡ്‌കര്‍ തന്‍റെ ആദിവാസി സമീപനത്തില്‍ ഉറച്ചുനിന്നു എന്ന്  ആര്‍ക്കും വായിക്കാം അവിടെ .


            1.12.1944 - ന് എഴുതിയ  മുഖവുര എന്ന കൈയൊപ്പ് ചാര്‍‌ത്തി   അംബേഡ്‌കര്‍ വീണ്ടും  വായനക്കാര്‍‌ക്കു മുന്നിലേയ്‌ക്കയച്ച മേല്‍ കണ്ട  ആദിവാസി സമീപനം ഓര്‍‌മയില്‍  നിര്‍‌ത്തുക . എന്നിട്ട് ,    കൃത്യം   5  മാസം  കഴിഞ്ഞുള്ള  6.5.1945-ന്‍റെ  ബോംബെ അഖിലേന്‍ഡ്യ പട്ടികജാതി  ഫെഡറേഷന്‍  സമ്മേളന പ്രഭാഷണത്തിലെ " ആദിവാസികള്‍ "  എന്ന ഭാഗത്തേയ്ക്കു (  "  സാമുദായിക സ്‌തംഭനവും  പരിഹാര മാര്‍ഗവും "  ,  ഭാഷാ  ഇന്‍സ്‌റ്റിറ്റ്യൂട്ട്  വോള്യം 2 , 1996 ,  പേ.  134    )  വരിക .  ബിജുരാജ്  ഈ ഭാഗം   " പച്ചക്കുതിര "  യില്‍  എടുത്തെഴുതിയിരിക്കുന്നത്  , ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ   2007 - ലെ   റീ പ്രിന്‍റിലുള്ള  150-ാം പേജില്‍നിന്നാണ്  . പറക്കോട്  എന്‍ . ആര്‍ . കുറുപ്പാണ്  വോള്യം 2 തര്‍‌ജുമ  ചെയ്തിരിക്കുന്നത്  : --  "  ആദിവാസികള്‍ അംഗസംഖ്യയില്‍  സിഖുകാര്‍ , ആംഗ്ളോ - ഇന്ത്യക്കാര്‍ , ഇന്ത്യന്‍ ക്രിസ്‌ത്യാനികള്‍ , പാഴ്‌സികള്‍ എന്നീ ന്യൂനപക്ഷങ്ങളെക്കാള്‍  മുന്തിനില്‍ക്കുന്നവരാണെങ്കിലും എന്‍റെ നിര്‍‌ദേശങ്ങളില്‍ അവര്‍ ഉള്‍‌പ്പെടുന്നില്ല .  അവരെ ഒഴിവാക്കിയതിന്  കാരണമുണ്ട് . ആദിവാസികള്‍ ഒരു രാഷ്ട്രീയബോധം  നേടിയിട്ടില്ല . അവര്‍ ഏതെങ്കിലും   ഭൂരിപക്ഷത്തിന്‍റെയോ  ന്യൂനപക്ഷത്തിന്‍റെയോ ചട്ടുകങ്ങള്‍ മാത്രമാണ്  . അവര്‍ക്ക് സ്വന്തമായി യാതൊരു ഗുണവും സിദ്ധിക്കാതിരിക്കുകയും സന്തുലനം തകരാറിലാക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് അവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് . അവരുടെ ഇന്നത്തെ സ്‌ഥിതിയില്‍ അവര്‍ക്കുവേണ്ടി ചെയ്യാവുന്ന ഉചിതമായ നടപടി ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയില്‍ ചെയ്‌തതുപോലെ   " ഒഴിവാക്കപ്പെട്ട   പ്രദേശങ്ങള്‍ "   എന്നു വിളിക്കപ്പെടുന്ന  സ്‌ഥലങ്ങളിലെ  ഭരണം നടത്താന്‍ നിയമവിധേയമായ ഒരു കമ്മീഷനെ ഏര്‍‌പ്പെടുത്തുകയെന്നതാണ് . ഇത്തരം പ്രദേശങ്ങളുള്ള ഓരോ  പ്രവിശ്യയിലും പ്രസ്‌തുത പ്രദേശങ്ങളുടെ ഭരണത്തിലേക്ക് ഒരു നിശ്‌ചിത തുക പ്രതിവര്‍ഷം നല്‍‌കിയിരിക്കണം .  "

                         വിദ്വേഷജനകമായ  " ചട്ടുകങ്ങള്‍ "  എന്ന    വാക്ക്     അംബേഡ്‌കറുടെ (  DBAWS , vol. 1 ,2014 ,  p. 375 )     " instruments " -നു പകരം  ഉപയോഗിക്കാമോ എന്ന സംശയമേ  തോന്നിയില്ല തര്‍‌ജുമക്കാരന്‍  ശ്രീ : കുറുപ്പിന്  .  തന്നെയല്ല ,    " they may easily become  mere instruments " (" അവര്‍ എളുപ്പത്തില്‍ വെറും ഉപകരണങ്ങളായേക്കാം " )   എന്നു മാത്രം  അംബേഡ്‌കര്‍  ഊഹിച്ചിടത്ത്   " അവര്‍ ...   ചട്ടുകങ്ങള്‍ മാത്രമാണ്  "    എന്ന്  ഉറച്ചു പറയുകയാണു    തര്‍‌ജുമക്കാരന്‍ ! ഇതുപോലെതന്നെ  യാന്ത്രികമായാണ് അദ്ദേഹം   അംബേഡ്‌കറുടെ   "  The Aboriginal Tribes have not as yet developed  any political sense to make the best use of their political opportunities and they may easily become  mere instruments in the hands either of a majority or a minority and thereby disturb  the balance without doing any good to themselves  "   എന്ന അര്‍ഥസമ്പുഷ്‌ടമായ സംയുക്‌ത  വാചകത്തിനു നല്‍‌കിയിരിക്കുന്ന വികല തര്‍‌ജുമയും  : --  "  ആദിവാസികള്‍ ഒരു രാഷ്ട്രീയബോധം  നേടിയിട്ടില്ല . അവര്‍ ഏതെങ്കിലും   ഭൂരിപക്ഷത്തിന്‍റെയോ  ന്യൂനപക്ഷത്തിന്‍റെയോ ചട്ടുകങ്ങള്‍ മാത്രമാണ്  . അവര്‍ക്ക് സ്വന്തമായി യാതൊരു ഗുണവും സിദ്ധിക്കാതിരിക്കുകയും സന്തുലനം തകരാറിലാക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് അവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് .  "     തര്‍‌ജുമയില്‍ വൈകല്യമുണ്ടെന്നു മാത്രമല്ല , അംബേഡ്‌കറുടെ പ്രധാന ഊന്നല്‍ (  " to make the best use of their political opportunities " ) ഒഴിവാക്കുകയും ചെയ്‌തു .   "  തങ്ങള്‍ക്കു കിട്ടുന്ന രാഷ്‌ട്രീയ അവസരങ്ങളില്‍നിന്ന്  ഏറ്റവും നല്ല നേട്ടമുണ്ടാക്കാന്‍ വേണ്ട   ഒരു  രാഷ്‌ട്രീയ ബോധത്തിലേയ്ക്കും ആദിവാസികള്‍ ഉയര്‍‌ന്നിട്ടില്ലാത്തതിനാല്‍ ,     ഭൂരിപക്ഷക്കാരുടെയോ  ന്യൂനപക്ഷക്കാരുടെയോ കൈകളില്‍   അവര്‍ വെറും ഉപകരണങ്ങളായി എളുപ്പത്തില്‍ മാറിയേക്കാം .   അതുവഴി  ,  തങ്ങള്‍‌ക്കുതന്നെ വല്ല ഗുണവും ചെയ്യാതെ   അവര്‍ സാമൂഹിക സന്തുലിതാവസ്‌ഥയെ തകരാറിലാക്കിയേക്കാം . "  ---- ഇതുപോലെയിരിക്കും  ശരിയോടടുത്ത  തര്‍‌ജുമ എന്നു തോന്നുന്നു .


                                  ശ്രീ : കുറുപ്പിന്‍റെ  പ്രസ്‌തുത തര്‍ജുമയെപ്പറ്റി എന്‍റെ ആദ്യ മറുപടിയില്‍  ആക്ഷേപം ഉന്നയിച്ചപ്പോള്‍  ബിജുരാജ്  അദ്ദേഹത്തെ ന്യായീകരിച്ചതു നമ്മള്‍ കണ്ടതാണല്ലോ ( " ഇംഗ്ളീഷ് വേര്‍ഷന്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് ഞാന്‍ ലേഖനത്തില്‍ ഉദ്ധരിച്ചത്. " ) .  അതായത് , അംബേഡ്‌കറുടെ മൂല രചന യഥാര്‍‌ഥത്തില്‍ പരിശോധിക്കാതെയാണ്  അദ്ദേഹത്തെ വലിയ കുറ്റവാളിയാക്കാന്‍  പുറപ്പെട്ടിരിക്കുന്നത് !     


**********

                             
അംബേഡ്‌കറും  കുറ്റവാളി ഗോത്രക്കാരും               FB , 25.9.19
________________________________
          ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശത്തിലെ (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ )  ഒരു പ്രധാന പോയ്‌ന്‍റാണ്  , ആദിവാസികള്‍‌  പരമ്പരാഗതകുറ്റവാളികളായി ജീവിക്കേണ്ടിവരുന്നു എന്നു ഡോ : അംബേഡ്‌കര്‍  പറഞ്ഞത്  .  "  അതില്‍ ഗുരുതരമായ വീഴ്‌ചയുണ്ട്  , കുറ്റകൃത്യമുണ്ട് "  എന്നാണു ബിജുരാജ് ആരോപിക്കുന്നത് . ഇവിടെ  ,  വേണ്ടത്ര ചരിത്രപഠനം നടത്താതെ ഒരു പഴയ കാല സാമൂഹികാവസ്‌ഥയെ വിലയിരുത്തിക്കളഞ്ഞു എന്ന തെറ്റാണു ലേഖകന്‍ ചെയ്‌തിരിക്കുന്നത് .  ആ സാമൂഹികാവസ്‌ഥയെ അദ്ദേഹത്തിനു  മനസ്സിലാകും വിധം  ഇപ്പോള്‍‌ത്തന്നെ വിശദമാക്കാന്‍ എനിക്കു  പരിമിതിയുണ്ട് . ഏറെ സമയം വേണമതിന് .  ബ്രിട്ടിഷ് ഭരണത്തിലുള്ള ഒരു  ( മദ്രാസ് )  പ്രെസിഡെന്‍‌സിയിലെ  ആ അവസ്‌ഥയുടെ പുരാരേഖകള്‍ വലിയ തോതില്‍  പരിശോധിച്ചിട്ടുണ്ടു  ഞാന്‍  .  അവയില്‍നിന്ന്  ഒരു ഫയല്‍ ,   അപരിചിതര്‍‌ക്ക്  ഒരു ഏകദേശരൂപം കിട്ടാനായി മാത്രം , ഇവിടെ ചേര്‍‌ക്കുന്നു  (  ചെന്നൈ ആര്‍‌ക്കൈവ്‌സിലാണ്  ഇതിന്‍റെ ഒറിജിനല്‍ സൂക്ഷിച്ചിട്ടുള്ളത്  ) . ഒന്നോ രണ്ടോ  പുസ്‌തകങ്ങളില്‍ കാണുന്ന ചില പരാമര്‍‌ശങ്ങള്‍ വച്ച് ചരിത്രകാലങ്ങളെയും  മഹാ ജനനായകരെയും വിലയിരുത്തുന്നത് വലിയ അനീതിയാണെന്നു ബിജുരാജിനെയും കൂട്ടാളികളെയും  അറിയിക്കുന്നതിന്‍റെ  സൂചനമാത്രമാണിത് .


        നമ്മള്‍ ഇന്ന് അറിയുന്ന തരം ആദിവാസികളെയല്ല  അംബേഡ്‌കര്‍  പരാമര്‍ശിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ വിശദീകരണത്തില്‍ നിന്നു തന്നെ തെളിയുന്നുണ്ട് ; കുറ്റവാളി ഗോത്രങ്ങള്‍ (  criminal tribes ) എന്നു ബ്രിട്ടിഷ്  സര്‍ക്കാര്‍ വിശേഷിപ്പിച്ചവരെക്കുറിച്ചാണു  പറയുന്നത് . പൊതുസമൂഹത്തിനു ഭീഷണിയായി , കുറ്റകൃത്യങ്ങള്‍ ജീവിതവൃത്തിയായി സ്വീകരിച്ച ചെറു ചെറു സമൂഹങ്ങളായിരുന്നു അവര്‍ . ബ്രിട്ടിഷുകാര്‍ വരും മുന്നേയുണ്ട്  അവരുടെ ഭീഷണി  ( ആദ്യം തുറന്ന ജയിലുകളിലും , അവിടന്ന് സാല്‍‌വേഷന്‍ ആര്‍‌മി പോലുള്ള  പ്രൊട്ടെസ്‌റ്റന്‍റ്    ക്രിസ്‌ത്യന്‍ സംഘങ്ങളുടെ മേല്‍‌നോട്ടത്തിലുള്ള   പുനരധിവാസ കോളനികളിലും പാര്‍‌പ്പിച്ചാണ്  അവരെ പൊതുസമൂഹത്തിന്‍റെ ഭാഗമാക്കാന്‍  ശ്രമിച്ചത് . അവര്‍ക്കു വേണ്ടി സ്‌കൂളുകളും തൊഴില്‍പരിശീലനശാലകളും മറ്റും ഏര്‍‌പ്പെടുത്തിയിരുന്നു .  മദ്രാസ് പ്രെസിഡെന്‍‌സിയിലെ കാര്യമാണിത് ) .

 ‘‘ഇന്‍ഡ്യയില്‍ ബ്രിട്ടിഷ് ഭരണത്തിന്‍െറ സ്ഥാപന ദിനമാണ് പീഡിതരുടെ സ്വാതന്ത്ര്യദിനമായി യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത്’’  എന്ന എന്‍റെ   അഭിപ്രായത്തിന്  ,  "  സാമ്രാജ്യത്വകൊള്ളയും സേച്ഛാധിപത്യവും തുടങ്ങിയ ദിനം സ്വാതന്ത്ര്യദിനമായി ആഘോഷിക്കണമെങ്കില്‍ ആയിക്കോളൂ.  അതിന് അംബേദ്കറെയും ദലിതരെയും മറ്റ് അടിസ്ഥാന ജന വിഭാഗങ്ങളെയും കക്ഷിചേര്‍ക്കേണ്ടതില്ല " എന്നാണു ബിജുരാജിന്‍റെ മറുപടി .  ആരെയെങ്കിലും കക്ഷിചേര്‍‌ക്കല്‍  എന്‍റെ വാക്കുകളില്‍  എവിടെ കണ്ടു  ?  അത്  എന്‍റെ സ്വന്തം വാക്കുകളായി കണക്കാക്കുന്നതില്‍ എന്തായിരുന്നു  തടസ്സം ?     ആരുടെയെങ്കിലും തുണ തേടി ഒന്നും പറഞ്ഞിട്ടില്ല  ഞാന്‍ ഇന്നോളം . വേണ്ടതിലേറെ സമയമെടുത്തു പഠിച്ചിട്ടാണ് ഇത്തരം കാര്യങ്ങള്‍  പറയാറ് . അതുകൊണ്ടാണ്  , എത്ര പേര്‍ എതിര്‍ത്താലും എന്‍റെ വാക്കുകളില്‍   ഉറച്ചുനില്‍‌ക്കാന്‍ കഴിയുന്നത് .      ഒരു  ആവേശത്തിനു പറഞ്ഞുപോയതല്ല . ബ്രിട്ടിഷ് ഭരണത്തെപ്പറ്റി  ആ അഭിപ്രായം   രേഖാപരമായിത്തന്നെ എത്രവേണമെങ്കിലും  വിശദമാക്കാന്‍ വേണ്ട പഠനം നടത്തിയിട്ടുണ്ടു ഞാന്‍ . "  ഇന്ത്യയില്‍ നടന്ന അസംഖ്യം സ്വാതന്ത്ര്യപോരാട്ടങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍, സഹനങ്ങള്‍ എല്ലാം അനാവശ്യമായിരു " ന്നോ  എന്നാണു ബിജുരാജിന്‍റെ ചോദ്യം . സവര്‍ണ താത്‌പര്യപ്രചോദിതമായ വെറും ലഹളകള്‍ മാറ്റിനിര്‍‌ത്തിയാല്‍ അവയില്‍ എത്രയുണ്ടു  പരിഗണിക്കാനായി എന്ന കണക്കാണ് ആദ്യമെടുക്കേണ്ടത് . 

അംബേഡ്‌കറുടെ തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും തെളിവ് കിട്ടി !




12 June at 02:13



അംബേഡ്‌കറുടെ

തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും

തെളിവ് കിട്ടി !

___________________________________

സമഗ്രമായി രേഖപ്പെടുത്തപ്പെട്ട 1950-ലെ ഡോ : ബി. ആര്‍ . അംബേഡ്‌കറുടെ

തിരുക്കൊച്ചി സന്ദര്‍ശനത്തിനു മുന്‍പ് , അദ്ദേഹം തിരുവിതാംകൂറില്‍

വന്നതിന്‍റെ തെളിവും കണ്ടുകിട്ടി . ഏക മകന്‍ യശ്വന്തിന്‍റെ വാതരോഗ

‌ചികിത്സയ്ക്കായി അദ്ദേഹം , ആലപ്പുഴ ചേര്‍‌ത്തലയിലെ പാണാവള്ളിയിലുള്ള

ചിറ്റയം കൃഷ്‌ണന്‍ വൈദ്യരുടെ വീട്ടില്‍ വന്നു താമസിച്ചിട്ടുണ്ട് . ആയുര്‍‌വേദ

ചികിത്സയില്‍ അതിപ്രശസ്‌തനായിരുന്ന വൈദ്യര്‍ മരിച്ചപ്പോള്‍ 4.7.1937 (

20. 11. 1112 ) -ന് കേരള കൗമുദി പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്

ഇക്കാര്യം ( പേജ് 11 , കോളം 2 ) ഉള്ളത് . വൈക്കം സത്യാഗ്രഹത്തിലെ

പങ്കാളിയും , " വരിക വരിക സഹജരേ " , " ഒരുവനുള്ളതല്ല രാജവീഥി നമ്മള്‍

നല്‍കിടും കരമെടുത്തു പണിനടത്തിയതു നമുക്കു പൊതുവിലാം വരിക "

എന്നീ പടപ്പാട്ടുകളുടെ രജയിതാവുമാണു വൈദ്യര്‍ ; വൈദ്യ മാസികകളിലെ

എഴുത്തുകാരനും , " വസ്‌തുപ്രദീപം " എന്ന വൈദ്യശാസ്‌ത്ര ഗ്രന്ഥത്തിന്‍റെ

കര്‍‌ത്താവുമാണ് ; ശ്രീമൂലം പ്രജാസഭാംഗം കൂടിയായിരുന്നു . യശ്വന്ത് രോഗം

ഭേദമായി മടങ്ങിയപ്പോഴും പത്രം അതേപ്പറ്റി എഴുതിയിരുന്നു എന്നുമുണ്ട്

പ്രസ്‌തുത ലേഖനത്തില്‍ : " ഡാക്‌ടര്‍ അംബേദ്ക്കരുടെ ഏകപുത്രന്‍

അശ്വനീകുമാരന്‍ ബോംബയില്‍നിന്നു കഴിഞ്ഞയാണ്ടു പാണാവള്ളിയില്‍

വന്നു താമസിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന വാതരോഗം ഭേദമാക്കിപ്പോയതു

വായനക്കാര്‍ ഓര്‍മ്മി‌ക്കുമല്ലൊ . " പത്രത്തിന്‍റെ തീയതി വച്ചിരിക്കുന്നത്

മലയാളം ആണ്ട് 1112 എന്നും ഇംഗ്ലീഷ് ആണ്ട് 1937 എന്നുമായതിനാല്‍ , "

കഴിഞ്ഞയാണ്ടു " വിന്‍റെ സ്‌ഥാനം കൃത്യമായി മനസ്സിലാക്കാനാവില്ല . ഒന്നുകില്‍

1936 -ല്‍ എപ്പോഴെങ്കിലുമാകാം . അല്ലെങ്കില്‍ , 1111 ചിങ്ങം 1 മുതല്‍

കര്‍‌ക്കടകം 31 വരെയ്ക്കു തുല്യമായ 1935 ഓഗസ്‌റ്റ് 17 മുതല്‍ 1936 ഓഗസ്‌റ്റ് 15

വരെ എവിടെയെങ്കിലുമാകാം . അതുകൊണ്ട് ഈ ചികിത്സ 1935-ലോ 1936-ലോ

ആകാം .

എട്ടു മാസം മുന്‍‌പ് നമ്മുടെ പത്ര ചരിത്രകാരന്‍ ജി. പ്രിയദര്‍‌ശനന്‍ സാര്‍ തന്‍റെ

ഭാഷാപോഷിണി മാസികാ പംക്‌തിയില്‍ ( പഴമയില്‍നിന്ന് , 2019 സെപ്‌റ്റംബര്‍ )

പാണാവള്ളിയില്‍ കൃഷ്‌ണന്‍ വൈദ്യരെക്കുറിച്ച് എഴുതിയപ്പോള്‍ ഈ

ചികിത്സാ കാര്യം സൂചിപ്പിച്ചിരുന്നു . ഇന്നലെ ഞാന്‍ ചോദിച്ചതു പ്രകാരം

അതിന്‍റെ വിവര ഉറവിടം ( മുന്‍ പറഞ്ഞ കേരള കൗമുദി പേജ് ) അദ്ദേഹം

എനിക്കയച്ചു തന്നു . അങ്ങനെയാണ് ഈ വാര്‍‌ത്ത ഇവിടെ

പരസ്യപ്പെടുത്താനായത് .

18 കൊല്ലമായി ഞാന്‍ ഈ അംബേഡ്‌കര്‍ സന്ദര്‍‌ശന വിവരം തേടുന്നു . 2002

സെപ്‌റ്റംബര്‍ 1-15 ന്‍റെ " യോഗനാദം " ദ്വൈവാരികയിലാണ് ആദ്യ സൂചന

കണ്ടത് . പ്രശസ്‌ത പത്രപ്രവര്‍‌ത്തകന്‍ എം. പി. പ്രകാശം , കമ്യൂണിസ്‌റ്റ് നേതാവ്

സി. ജി. സദാശിവനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണത് . സി. ജി. യുടെ

വല്യച്ഛനാണു കൃഷ്‌ണന്‍ വൈദ്യര്‍ . " ഭരണഘടനാ ശില്‍‌പി ഡോ. ബി. ആര്‍.

അംബേദ്‌കര്‍ തന്‍റെ മകന്‍റെ ചികില്‍‌സാര്‍ത്ഥം കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍

വന്ന് താമസിച്ചിട്ടുണ്ട് " എന്നാണ് ആ വാചകം ( പേജ് 11 ) . രണ്ടു കൊല്ലം

കഴിഞ്ഞു " യോഗനാദ " ത്തില്‍ തന്നെ ( 16.10 2004 ) കേരള കൗമുദി

എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന്‍ എഴുതിയ ലേഖനത്തിലും

കണ്ടു അംബേഡ്‌കര്‍ സന്ദര്‍ശന സൂചന . പ്രശസ്‌ത സീനിയര്‍ പത്രപ്രവര്‍‌ത്തകന്‍

ബി. ആര്‍ . പി. ഭാസ്‌കര്‍ സാറിന്‍റെ അച്ഛന്‍ എ. കെ. ഭാസ്‌കറെ

പരിചയപ്പെടുത്തുന്നതാണ് ആ ലേഖനം : " അംബേദ്‌കറുമായുള്ള

അദ്ദേഹത്തിന്‍റെ ബന്ധം അവസാനകാലം വരെ നീണ്ടുനിന്നു . അംബേദ്‌കര്‍

കൊല്ലത്തുള്ള എ. കെ. ഭാസ്‌കറിന്‍റെ ഭവനം സന്ദര്‍‌ശിച്ചിട്ടുണ്ട് . ഭാസ്‌കറിന്‍റെ

മൂത്ത മകന്‍ ബി. ആര്‍. പി. ഭാസ്‌കറിന്‍റെ ബാല്യ‌സ്മൃതിയില്‍ ഈ സന്ദര്‍‌ശനമുണ്ട് .

ഭാസ്‌കര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ കൊണ്ടുപോയി . ജാതിവ്യവസ്ഥ

പൂര്‍‌ണ്ണമായി നിരാകരിച്ച ഗുരു അന്ത്യവിശ്രമംകൊള്ളുന്ന സമാധി സ്ഥാനത്ത്

അംബേദ്‌ക്കര്‍ ആദരാഞ്‌ജലികളര്‍‌പ്പിച്ചു. " അജ്ജാതി രക്‌തത്തിലുണ്ടോ

അസ്‌ഥി മജ്ജയിതുകളിലുണ്ടോ " യെന്നു ചോദിച്ച മഹാകവിക്കു [

കുമാരനാശാനു ] തണലേകിയ വൃക്‌ഷങ്ങളുടെ ചുവട്ടില്‍ അംബേദ്‌കര്‍

വിശ്രമിച്ചു . അഞ്ചുതെങ്ങിലുള്ള മിസിസ്സ് ഭാസ്‌കറുടെ തറവാട്ടു വീടും

അംബേദ്‌കര്‍ സന്ദര്‍‌ശിച്ചു " ( പേജ് 18 ) .

അടുത്ത പേജില്‍ എഡിറ്ററുടെ കുറിപ്പോടുകൂടി ചേര്‍‌ത്തിട്ടുള്ള ഒരു പഴയ

അഖില മലബാര്‍ ഹരിജന സമ്മേളന വാര്‍‌ത്തയില്‍ ( സഹോദരന്‍ വാരിക ,

22.12.1945 ) അംബേഡ്‌കറുണ്ട് . അടുത്ത കൊല്ലം ഏപ്രിലില്‍ വലപ്പാട്ട് ആ

സമ്മേളനം സംഘടിപ്പിക്കാന്‍ , മണപ്പുറം ഹരിജനസംഘത്തിന്‍റെ ജനറല്‍

കമ്മിറ്റി തീരുമാനിച്ചു എന്നാണു വാര്‍‌ത്ത . " ഡോക്‌ടര്‍ അംബേദ്‌കര്‍

സമ്മേളനത്തില്‍ സന്നിഹിതനാവാമെന്നു സദയം സമ്മതിച്ചിട്ടുള്ളതായി  "  ഇ. കണ്ണന്‍  എക്‌സ് എം.എല്‍. എ. യോഗത്തെ അറിയിച്ചു .

***********


താഴത്തെ ഒരു ഫോട്ടൊയില്‍   ' നടവടി ' യുമായി ഇരിക്കുന്ന വയസ്സനാണ് ,
 
നവോത്ഥാന യത്‌നങ്ങളുടെ മുന്നണിപ്പോരാളികൂടെയായിരുന്ന പാണാവള്ളി

 കൃഷ്‌ണന്‍ വൈദ്യര്‍ (  1878- 1937 ) .