Wednesday, June 17, 2020






            അയ്യന്‍കാളിയും    ക്ഷേത്രപ്രവേശനവും
______________________________________________

ഒന്നിപ്പ്  ജനുവരി  ലക്കത്തില്‍   ശ്രീ :  ഐ. ശാന്തകുമാര്‍   എഴുതിയ   '

ക്ഷേത്രപ്രവേശന വിളംബരവും  ചില  ചരിത്രയാഥാര്‍ത്ഥ്യങ്ങളും '  എന്ന 

ലേഖനത്തോടു  ചേര്‍ന്നുള്ള  പേജ്   29 -ലെ   ഹൈലൈറ്റില്‍  (  ലേഖനത്തിലല്ല  ) 

    ,  അയ്യന്‍കാളി ക്ഷേത്രപ്രവേശന വിളംബരത്തോടു     പ്രതികരിച്ചില്ല    എന്നു 

കാണുന്നു .  വേറെയാണു   വസ്തുത എന്ന്   , എട്ട്  കൊല്ലം  മുന്‍പേ  എഴുതിയ

ലേഖനത്തിലൂടെ  (   അയ്യന്‍കാളിയെക്കുറിച്ചുള്ള  അസത്യങ്ങള്‍  , സമകാലിക

മലയാളം വാരിക , 29 . 2 . 2008 )  ഞാന്‍  വായനക്കാരെ 

അറിയിച്ചിട്ടുള്ളതാണ് .  ഒരാണ്ടു  കഴിഞ്ഞു പ്രസിദ്ധീകരിച്ച  എന്‍റെ   '

അയ്യന്‍കാളിയ്ക്ക്  ആദരത്തോടെ  '  എന്ന  പുസ്തകത്തിലുമുണ്ട്  ആ ലേഖനം . 

തുടര്‍ന്ന്   എന്‍റെ   ബ്ളോഗിലും  ചേര്‍ത്തിട്ടുണ്ട്   അത്  (  കാണുക :   c h e r a a

y i r a a m a d a a s . b l o g s p o t . i n   )   . 
                   അയ്യന്‍കാളി  തിരുവിതാംകൂര്‍   ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 

പക്ഷത്തായിരുന്നു  എന്ന്  ,  ഒറിജിനല്‍  ചരിത്ര രേഖകളുടെയും 

ഫോട്ടൊയുടെയും തുണയോടെ  തെളിയിച്ചിട്ടുണ്ട്   എന്‍റെ ലേഖനത്തില്‍  . 

വിളംബരം നടന്ന്  ഒരാണ്ടെത്തിയപ്പോള്‍  തിരുവനന്തപുരത്തു  രൂപംകൊണ്ട 

ക്ഷേത്രപ്രവേശന വിളംബര സ്മാരക സമിതിയുടെ  വര്‍ക്കിങ്

കമ്മിറ്റിയംഗമായിരുന്നു   അയ്യന്‍കാളി . സമിതി  1942-ല്‍ പ്രസിദ്ധീകരിച്ച 

Souvenir  of the   Temple  Entry   Proclamation   (  printed at

the Govt. Press, Tvm .   ;   Regional Archives Ernakulam ) - ല്‍ 

പേജ് 10-നു ശേഷം ,   ദിവാന്‍  സര്‍   സി. പി. യും  അയ്യന്‍കാളി  ഉള്‍പ്പെടെയുള്ള 

സമിതിയംഗങ്ങളും  ചേര്‍ന്ന   ഗ്രൂപ്  ഫോട്ടൊയുണ്ട് . വഴിയേ പോയപ്പോള്‍ 

ഫോട്ടൊയ്ക്കു കയറിനിന്നതല്ല അയ്യന്‍കാളി എന്നു തിരിച്ചറിയാന്‍ , ആ 

ജീവിതത്തിന്‍റെ  രേഖാപരമായ തെളിവുകളും  സമകാലികരുടെ 

സാക്ഷ്യങ്ങളും  പരിചയമുള്ളവര്‍ക്ക് പ്രയാസമില്ല . 
                                (  ക്ഷേത്രപ്രവേശന പ്രക്ഷോഭം  യഥാര്‍ഥത്തില്‍   

ഈശ്വരവിശ്വാസപരമായല്ല കാണേണ്ടത്  ;  പൗരാവകാശപ്പോരാട്ടത്തിന്‍റെ 

ഭാഗമായിരുന്നു  അത് .  അതുകൊണ്ടാണ്  അയ്യന്‍കാളിയടക്കമുള്ള

നവോത്ഥാന നായകരും  യുക്തിവാദികളും  പിന്നീട്  കമ്യൂണിസ്റ്റുകളും   ആ 

പക്ഷത്തു  നിന്നത് എന്നു വേണം കരുതാന്‍  . കേരളത്തിനു  വെളിയില്‍  ഇന്നും 

കമ്യൂണിസ്റ്റുകളുടെയും   മറ്റു  വിപ്ളവകാരികളുടെയും    നേതൃത്വത്തില്‍   

ദലിതരുടെ  അയിത്ത വിരുദ്ധ - ക്ഷേത്രപ്രവേശന സമരങ്ങള്‍  തീവ്രമാണ് . 

ബ്രാഹ്മണ്യത്തിന്‍റെ  ക്ഷേത്ര കേന്ദ്രിതമായ   സാമൂഹിക  അധീശത്വം

നിലനില്‍ക്കുന്ന കാലത്തോളം  , ആ കേന്ദ്രം , ക്ഷേത്രം , തന്നെയായിരിക്കും 

സാമൂഹിക സമത്വ പോരാട്ടത്തിന്‍റെ  ആദ്യ  ഉന്നം .   ബ്രാഹ്മണ്യ  ജാതിമേന്‍മ

വാദത്തിന്‍റെ      മര്‍മ്മങ്ങളിലൊന്ന്    ക്ഷേത്രമാണ്  .  അതുകൊണ്ടാണ് 

ക്ഷേത്രപ്രവേശന  സമരവും  അവര്‍ണരുടെ   ക്ഷേത്രസ്ഥാപനവും ,

തുടക്കത്തില്‍   ബ്രാഹ്മണ്യത്തിന്‍റെ മര്‍മ്മം പിളര്‍ക്കുന്ന  അടികളാകുന്നത് . 

അത്  ബ്രാഹ്മണ്യ ക്ഷേത്രങ്ങളിലേയ്ക്ക്  ആളെക്കൂട്ടാനുള്ള  സൂത്രമാണെന്നു 

വ്യാഖ്യാനിച്ചു   നടക്കുന്ന  ലളിത ബുദ്ധികള്‍ക്ക്   , ആഴമുള്ള സാമൂഹിക

യാഥാര്‍ഥ്യങ്ങള്‍  മനസ്സിലാകാന്‍   സമയമെടുക്കും . കാലക്രമേണ   ബ്രാഹ്മണ്യ

ക്ഷേത്രങ്ങള്‍  അവര്‍ണര്‍ക്കു  ചങ്ങലയാകുമെന്നതുകൊണ്ട്  ആരംഭത്തിലെ

പൗരാവകാശപ്പോരാട്ടമായ  ക്ഷേത്രപ്രവേശന  യത് നം  ഒഴിവാക്കാനാവില്ല 

ഒരുകാലത്തും . ഇതര സംസ്ഥാനങ്ങളിലെ  ഇന്നത്തെ  ക്ഷേത്രപ്രവേശന

സമരങ്ങള്‍  തെളിയിക്കുന്നത്  അതാണ് . ചങ്ങല വെട്ടിപ്പൊട്ടിക്കാന്‍ 

ശക്തിയുള്ള  ആയുധങ്ങള്‍ , അംബേഡ്കര്‍ - കമ്യൂണിസ്റ്റ് - യുക്തിവാദ

ദര്‍ശനങ്ങള്‍  , നമ്മുടെ ചാരെയുണ്ട്  . അവയെടുത്ത്  ബുദ്ധിപൂര്‍വകമായി 

പ്രയോഗിക്കണമെന്നു മാത്രം .  കൊണ്ടും കൊടുത്തും ആയിരത്താണ്ടുകള്‍ 

മുന്നേറിയ  ബ്രാഹ്മണ്യം  എന്ന സമഗ്ര ചൂഷണ  വ്യവസ്ഥിതിയെ  ചുമ്മാതങ്ങ് 

തോല്‍പ്പിച്ചുകളയാം  എന്നു  കരുതരുത്  .    )
                                      - ഒന്നിപ്പ്  മാസിക

No comments:

Post a Comment