ഇ . എം . എസ് . അല്ല പുതിയ കേരളത്തിൻറെ നിർമാതാവ് FB , 13.6.19
______________________________________________
പുതിയ കാലത്ത് ധൈഷണിക സംവാദങ്ങളിൽ ഇടപെടുന്ന മാർക്‌സിസ്‌റ്റുകളെ ഗതികേടിലാക്കുന്നതാണ് ഇ.എം.എസിൻറെ വ്യാജ മാർക്‌സിയൻ ജൽപനങ്ങൾ . അടിത്തട്ടു സമൂഹങ്ങളിൽ നിന്ന് ഉണർന്നെണീറ്റ യുവതയ്ക്കു മുന്നിൽ നിമിഷനേരം പോലും പിടിച്ചുനിൽക്കാനാവില്ല ആ കുടില വക്രോക്‌തികൾക്ക് . പാർടി പത്രത്തിലെ സ്‌തുതിപാഠകൻമാരും , പാർടിയിലെ ഭയജടിലൻമാരും , ആകമാന സ്‌ഥാപിത ജാതി താത്‌പര്യക്കാരും ചേർന്നു തിടമ്പേറ്റിനിർത്തിയിരുന്ന ആ കോമാളിവേഷമല്ല , ഇൻഡ്യയുടെ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയത് . ആ നേട്ടത്തിന് അടിത്തറയൊരുക്കിയത് , ഒന്നര നൂറ്റാണ്ടു കാലം ജാതിവാഴ്‌ചയോടു പൊരുതിയ നവോത്ഥാന പ്രസ്‌ഥാനങ്ങളാണ് . ആ അടിത്തറയിൽ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ ഉയർത്തിക്കൊണ്ടു വന്നത് , ഇ . എം . എസ് . കാണാതെപോയ ജാതിവിരുദ്ധ പോരാളികളുടെ പിൻമുറക്കാരാണ് .
താന്‍ ജനിച്ച മലബാറിലോ , കേരളത്തില്‍ത്തന്നെയുള്ള തിരുവിതാംകൂര്‍ , കൊച്ചി നാട്ടുരാജ്യങ്ങളിലോ നടന്ന ദീര്‍ഘമായ ജാതിവിരുദ്ധ പോരാട്ടങ്ങളെപ്പറ്റി ഇ. എം. എസ്. കേട്ടിട്ടുപോലുമില്ലായിരുന്നല്ലോ വയസ്സുകാലമെത്തും മുന്‍പ് ! നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ബ്രാഹ്‌മണ്യ തെമ്മാടിവാഴ്ചയില്‍ എങ്ങനെയാണ് അടിത്തട്ടു സമൂഹങ്ങള്‍ കൊല്ലാക്കൊല ചെയ്യപ്പെട്ടിരുന്നതെന്ന് അറിയുന്നവര്‍ക്കേ മനസ്സിലാകൂ അവയുടെ പ്രാധാന്യം .
എ . കെ. ജി. യേയും ഇ. എം. എസിനെയും ചേര്‍ത്തുപറയുമ്പോള്‍ കരുതല്‍ വേണം : ഒരാള്‍ , സ്‌നേഹത്തോടെ സാധുജനം നെഞ്ചേറ്റുന്ന ,സമാനതയില്ലാത്ത ജനകീയ പോരാളി . മറ്റെയാള്‍ , സ്‌തുതിപാഠകരാല്‍ താങ്ങിനിര്‍ത്തപ്പെട്ട ബുദ്ധിജീവിതം നയിച്ച പാര്‍ടി നേതാവ് . ജാതിവാഴ്ചയുടെ ഹുങ്ക് അസ്‌തമിച്ചിട്ടില്ലാഞ്ഞ അക്കാലത്ത് , വ്യാജമഹത്ത്വ സൂചകമായ ജാതിവാലിനോടുള്ള ഭയഭക്‌ത്യാദരങ്ങള്‍ മൂലം പാര്‍ടിയില്‍ നേടാനായ മേല്‍ നില . വായില്‍ തോന്നിയതു കോതയ്ക്കു പാട്ട് എന്ന നിലവാരമുള്ള , പൊള്ളയായ ആ ബുദ്ധിജീവിതത്തിന്‍റെ നീക്കിബാക്കിയില്‍ പെടുന്നവയാണ് അംബേഡ്‌കറുടെ " ബൂര്‍ഷ്വാസി ബന്ധ " വും , കുമാരനാശാന്‍റെ " രാജപാദസേവ " യും , കേസരി ബാലകൃഷ്ണപിള്ളയുടെ " ബൂര്‍ഷ്വാപണ്ഡിത മൂഢത്വ " വും , കാണാതെപോയ അയ്യന്‍കാളിയും അടിത്തട്ടു സമൂഹങ്ങളുടെ പോരാട്ടചരിത്ര കാലങ്ങളും മറ്റും മറ്റും .
കമ്യൂണിസ്‌റ്റ് പാര്‍ടി വരുംമുന്‍പേ തന്നെ , ഒന്നര നൂറ്റാണ്ടിന്‍റെ തീവ്രമായ ജാതിവിരുദ്ധ സമരങ്ങളാല്‍ ഉത്തേജിതരായിരുന്നു വലിയ പങ്ക് കേരളീയരും . ആ സമരങ്ങളുടെ പുതിയ ഘട്ടങ്ങള്‍ക്കു വേണ്ടി കാത്തിരുന്ന അവര്‍ സ്വാഭാവികമായും പാര്‍ടിയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു ( കമ്യൂണിസത്തോടും സോവിയറ്റ് യൂണിയനോടും , സഹോദരന്‍ അയ്യപ്പന്‍ പുലര്‍ത്തിയ അനുഭാവവും , മൂലധന ശക്‌തികളെ നിയമസഭയില്‍വരെ എതിര്‍ത്ത കെ. പി. വള്ളോന്‍റെ നിലപാടും മറ്റും സാഹചര്യം അനുകൂലമാക്കിയിരുന്നു ) . സമൂഹത്തിലെ ആ തൊഴിലാളി ശക്‌തിയാണു പാര്‍ടിയുടെ അടിത്തറയായതും പാര്‍ടിയെ ജനകീയമാക്കിയതും . തുടര്‍ന്ന് , പ്രമാണി വിഭാഗങ്ങളും ഭരണകൂടങ്ങളും അഴിച്ചുവിട്ട മര്‍ദനം ഏറെയും സഹിക്കേണ്ടിവന്നതും അവരാണ് . അവരുടെ പിന്‍മുറക്കാരില്‍ ബൗദ്ധികമായി ഉയര്‍ച്ച നേടിയ ഒട്ടേറെപ്പേര്‍ , ഇ. എം. എസിന്‍റെയും മറ്റും മുന്‍ സൂചിപ്പിച്ച അന്യവര്‍ഗ താത്‌പര്യ പ്രഘോഷണങ്ങളില്‍ മനസ്സു മടുത്തു പാര്‍ടി വിട്ടു പോയിട്ടുണ്ട് . ഇന്നത്തെ ദലിത് - പിന്നാക്ക ആശയ പ്രചാരകരില്‍ ധാരാളം പേരുണ്ട് അത്തരക്കാര്‍ .
' ഇന്ത്യ മുഴുവനും ഇത്തരം മുന്നേറ്റം [ നവോത്ഥാനം ] അക്കാലത്ത് നടന്നിട്ടില്ലേ ' എന്നു ചോദിക്കുന്നു ചിലർ. മറുപടി : കേരളത്തിലല്ലാതെ മറ്റെവിടെയാണ് , വ്യാപകമായി അടിത്തട്ടു സമൂഹങ്ങള്‍ നയിച്ച ജാതിവിരുദ്ധ പോരാട്ടങ്ങള്‍ ഉണ്ടായത് ?
No comments:
Post a Comment