Wednesday, June 17, 2020

" പുലച്ചോന്‍മാര്‍ " ചോതി ചാത്തനോടു ചെയ്‌തത്



FB  , 11.3.2019


" പുലച്ചോന്‍മാര്‍ "  

ചോതി ചാത്തനോടു ചെയ്‌തത്

_____________________________________________________________________

മൂന്നര പതിറ്റാണ്ടു    മുന്‍‌പ്    ചെറായി ( എറണാകുളം ജില്ല )  
എ. കെ.  ജി.  സ്‌റ്റഡി  സെന്‍ററില്‍ ഞങ്ങള്‍ നല്‍‌കിയ ഒരു സ്വീകരണ യോഗത്തില്‍   വച്ചു  
വാക്കു പറഞ്ഞതാണ് ശങ്കരന്‍ കരിപ്പായി സാര്‍ :  " സഹോദരന്‍  അയ്യപ്പന്‍റെ  ജീവിതം  ഞാന്‍ 
ഒരു നോവലായി  എഴുതും  " . 

" മിശ്രഭോജന "പ്പറമ്പിന്‍റെ  സമീപ പ്രദേശത്തുകാരനും  എന്‍റെ ഗുരുനാഥനും
അയല്‍വാസിയുമായിരുന്നു   സാര്‍ .  സഹോദര പ്രസ്ഥാനത്തെ

അടുത്തറിഞ്ഞിരുന്ന അദ്ദേഹത്തെക്കാള്‍ യോഗ്യതയുള്ള

മറ്റൊരാളുമില്ലായിരുന്നു ആ കഥ എഴുതാന്‍ .  മുന്‍ തലമുറയിലെ  പ്രശസ്‌ത എഴുത്തുകാരനാണ് . 
വലിയ പ്രതീക്‌ഷയോടെയാണു   ഞാന്‍ കാത്തിരുന്നത്  ആ നോവല്‍ വായിക്കാന്‍ .   പക്ഷെ ,   
അതിനു കഴിയും മുന്‍‌പ്  അദ്ദേഹം

ജീവിതത്തില്‍ നിന്നു വിടപറഞ്ഞു .  പിന്നെ പതിറ്റാണ്ടുകള്‍ക്കു ശേഷം  എന്‍റെ

സ്‌നേഹിതന്‍  അജയന്‍ ഓച്ചന്തുരുത്ത് ആണ് ആ ദൗത്യം   , " പുലച്ചോന്‍‌മാര്‍ " 
എന്ന നോവലിലൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്  . പ്രശസ്‌ത
മാധ്യമ പ്രവര്‍ത്തകനാണെങ്കിലും , ഈ കൃതിയിലൂടെയായിരിക്കും അജയനെ

ചരിത്രം ഓര്‍മിക്കുന്നത് . ഒരു നാടിന്‍റെ  നീണ്ട കാലത്തെ പ്രതീക്‌ഷയാണ്

അദ്ദേഹം നിറവേറ്റിയിരിക്കുന്നത് .  ഒരു അപകടത്തില്‍ പെട്ടു വലിയ യാതന 
അനുഭവിക്കുമ്പോഴാണ് അജയന്‍  അത് എഴുതിയത് .

              എന്നാല്‍  , എനിക്ക് വലിയൊരു അനിഷ്ടത്തിനു കൂടി

കാരണമായിരിക്കയാണ് ഈ കൃതി .  ചെറായിയും ഉള്‍‌പ്പെടുന്ന വൈപ്പിന്‍

ദ്വീപിനെ  , കായലിനപ്പുറത്തെ എറണാകുളം
വന്‍‌കരയോടു ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ ഉദ്‌ഘാടനം 15  കൊല്ലം

മുന്‍‌പായിരുന്നു . ആ  വേളയില്‍  ഒരു സൂവനീര്‍  പ്രസിദ്ധീകരിക്കാന്‍  , 
വൈപ്പിന്‍ കരയിലെ ഓച്ചന്തുരുത്ത് ഗ്രാമവാസിയായ 

അജയനും കൂട്ടരും തീരുമാനിച്ചു .
വൈ‌പ്പിന്‍ കരയോടു ബന്ധമുള്ള ഒരു വിഷയം  എഴുതിക്കൊടുക്കാന്‍ എന്നോട്

ആവശ്യപ്പെട്ടു .  തീര്‍ത്തും പുതിയതാവണം വിഷയം എന്നു തീരുമാനിച്ചു

ഞാന്‍ .  

        മുന്‍‌പേതന്നെ    ചോതി ചാത്തന്‍  എന്‍റെ മനസ്സിലുണ്ടായിരുന്നു . 
1913-ല്‍  കൊച്ചി പുലയ സഭയുടെ  , എറണാകുളത്തു ചേര്‍ന്ന  രണ്ടാം സമ്മേളനത്തില്‍
സ്വന്തം കവിത ചൊല്ലിയയാളാണെന്ന്  ആയിടെതന്നെ  തനിച്ച്  ഒരു ലേഖനത്തിലൂടെ
ഭാഷാപോഷിണി മാസിക പരിചയപ്പെടുത്തിയിരുന്നു .  വര്‍ഷങ്ങള്‍ക്കു മുന്‍‌പ്

ഒരു അന്വേഷണത്തിനിടയിലാണ്  ആ ലേഖനം  എന്‍റെ കണ്ണില്‍ പെട്ടത് .

പ്രസ്‌തുത  സമ്മേളന കവിതയില്‍‌ത്തന്നെ  കവി സൂചിപ്പിക്കുന്നുണ്ട് , താന്‍ നായരമ്പലം 
പുതുവനപ്പാപ്പുവിന്‍റെ ശിഷ്യനാണെന്ന് .  എന്‍റെ ചെറായിയില്‍ നിന്നു വെറും  10 കി. മീറ്റര്‍ 
അപ്പുറത്ത്  , വൈപ്പിന്‍  ദ്വീപില്‍ത്തന്നെയുള്ള മറ്റൊരു   ഗ്രാമ‌മാണു  നായരമ്പലം . എന്നിട്ടൂം
അദ്ദേഹത്തെ എനിക്കോ എന്‍റെ

തലമുറയ്ക്കോ അറിയില്ലായിരുന്നു !  നാടിന്‍റെ  പൊതുവായ ഓര്‍മയില്‍‌നിന്ന്

ആ പഴയ വിപ്ളവകാരി എന്നേ മറഞ്ഞുപോയി .   ചാത്തനെ കൂടുതല്‍ അറിയണമെന്ന ആഗ്രഹം
മനസ്സിലങ്ങനെ കിടക്കുന്നുണ്ടായിരുന്നു .  അതുകൊണ്ടാണ്  സൂവനീറില്‍ 
ചോതി   ചാത്തനെക്കുറിച്ചുതന്നെ അന്വേഷിച്ച് എഴുതണമെന്നു ഞാന്‍ തീരുമാനിച്ചത്.നീണ്ട 
അലച്ചില്‍ വേണ്ടിവന്നു  ഒരു  തുമ്പ് കിട്ടാന്‍ പോലും . എങ്കിലും  അന്വേഷിച്ചന്വേഷിച്ചു ചെന്നപ്പോള്‍
അറിഞ്ഞു കൊച്ചി രാജ്യത്തിലെ അടിത്തട്ടു സമൂഹങ്ങളില്‍ നിന്ന്     

ഉയര്‍ന്നുവന്ന  രണ്ടാമത്തെ നവോത്ഥാന നായകന്‍റെ ( പണ്ഡിറ്റ്  കെ. പി . കറുപ്പനാണ്  ആദ്യ പോരാളി  ) 
മുന്നിലാണു ഞാന്‍  എത്തിയിരിക്കുന്നത്   !   കേരളത്തിലെ ആദ്യ ദലിത് 

എഴുത്തുകാരനാണ് എനിക്കു മുന്നില്‍ നില്‍‌ക്കുന്നത്  !  സഹോദരന്‍ അയ്യപ്പന്‍  പൊതുരംഗത്തു വരുന്നതിനു 
നാലു കൊല്ലം മുന്‍‌പ് , എറണാകുളം പട്ടണത്തില്‍ സമ്മേളിച്ച ഒരു വന്‍ സദസ്സിനു 

മുന്നില്‍ നിന്നു സ്വന്തം  വിപ്ളവ കവിത ചൊല്ലുകയായിരുന്നു  ചോതി !    അക്കാര്യം ,  അന്ന് ഏറ്റവും 
ഉന്നതിയില്‍ നിന്നിരുന്ന  ഭാഷാപോഷിണി മാസികയുടെ  1913  ഒക്‌റ്റോബര്‍ - ഡിസംബര്‍ 

ലക്കം വഴി  കേരളമാകെ അറിഞ്ഞതുമാണ് . അതിതീവ്രമായ  ആ ജാതിവിരുദ്ധ ആശയങ്ങള്‍ , മര്‍ദനം
നേരിട്ടുതന്നെ നാട്ടിടകളില്‍ പാടിയറിയിക്കയായിരുന്നു    ചോതി ചാത്തന്‍ !    

ചുരുക്കത്തില്‍ ,  വൈപ്പിന്‍ ദ്വീപില്‍  ആദ്യമായി ജാതിഭേദവിരുദ്ധമായ ഒരു സാമൂഹിക പോര്‍‌മുഖം തുറന്നത്  
സഹോദരന്‍ അയ്യപ്പനല്ല , ചോതി ചാത്തനായിരുന്നു  ! അദ്ദേഹം 

വൈപ്പിന്‍‌കരയിലും പരിസരങ്ങളിലും നടത്തിയ ജാതിഭേദവിരുദ്ധ പ്രചാരണങ്ങളുടെ സാമൂഹിക  സമ്മര്‍ദം 
മിശ്രഭോജന കലാപകാരികളെ സ്വാധീനിച്ചെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ .  

എന്നിട്ടൂം ആ വഴികാട്ടിയെ  " പുലച്ചോന്‍‌മാ " രില്‍  നമുക്കു കാണാന്‍ കഴിയുന്നത് ,  ഒരു കവിതയെഴുത്തുകാരന്‍ 
മാത്രമായാണ് . ജാതിമാനികള്‍ക്കു ഞെട്ടലുണ്ടാക്കും വിധം മുഴക്കമേറിയ 

കവിതാലാപന പ്രസ്‌ഥാനമായിരുന്നു അതെന്ന നേര്‍‌ച്ചിത്രമാണ് ഇവിടെ കാഴ്‌ചയില്‍നിന്നു മറഞ്ഞുപോയിരിക്കുന്നത് . 
സമൂഹത്തിന്‍റെ ഓര്‍മപ്പിശകുകളെ മറികടന്ന്   എന്‍റെ എളിയ 

വാക്കുകളിലൂടെ  പുതിയ കാലത്തിലേയ്ക്കു നടന്നു കയറിയ ചോതി ചാത്തന്‍ , നോവലില്‍ ഒരു അധ്യായത്തിന്‍റെ 
പേരായി മാറി എന്നതു സന്തോഷകരം . എന്നാല്‍ , കാലങ്ങളായി നാം 

പാടിവരുന്ന പോലെ , സ്വയംഭൂവായി വന്നു ഭവിച്ചതാണു മിശ്രഭോജന കലാപം എന്ന അപപാഠം തിരുത്താന്‍ 
നേരമായി.  മിശ്രഭോജനത്തിനു മുന്‍‌പ് അയ്യപ്പന്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തു 

താമസിക്കുമ്പോഴാണ്  അവിടെ അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ രൂക്‌ഷമായ ജാതിഭേദവിരുദ്ധ പോരാട്ടങ്ങള്‍ 
നടന്നിരുന്നത് . അതേക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍   1998 മുതല്‍ അഞ്ചു  

തവണ എഴുതിയിട്ടുണ്ട് .    
                      

                  ലേഖനം യഥാസമയം ഞാന്‍ സൂവനീര്‍‌കാരെ ഏല്‍‌പ്പിച്ചു . എന്നാല്‍ ,

എന്തോ കാരണത്താല്‍ , സൂവനീര്‍ പ്രസിദ്ധീകരണം അവര്‍ വേണ്ടെന്നു വച്ചു .

ലേഖനം തിരിച്ചു തന്നു . വൈകാതെ അതു ഞാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിനയച്ചു ;  2.7.2004 - ന്‍റെ 
ലക്കത്തില്‍ അച്ചടിച്ചുവന്നു . തുടര്‍ന്ന്    എന്‍റെ  " അയ്യന്‍‌കാളിയ്ക്ക്  ആദരത്തോടെ " എന്ന പുസ്‌തകത്തില്‍
2006 - ന്‍റെയും 2009 - ന്‍റെയും  പതിപ്പുകളില്‍ ചേര്‍ത്തു .  വര്‍ഷങ്ങളായി അത്

എന്‍റെ ബ്ളോഗിലും  ( cheraayiraamadaas.blogspot.com ) കിട്ടുന്നുണ്ട്  .

               

      

No comments:

Post a Comment