Wednesday, June 17, 2020

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു  10  കൊല്ലം                FB ,31.12.19
--------------------------------------------
അയ്യന്‍‌കാളിയ്‌ക്ക്  ആദരത്തോടെ  എന്ന പുസ്‌തകത്തിന്‍റെ  പരിഷ്‌കരിച്ച പതിപ്പ്   സ്വന്തമായി  " ഉപരോധം  ബുക്‌സ് " എന്ന  ബാനറില്‍ പുറത്തിറക്കിയത്  2009 -ലാണ് .  ചുരുങ്ങിയത്  5 വ്യത്യസ്‌ത  പുസ്‌തകങ്ങളാക്കാന്‍ വേണ്ടത്ര അന്വേഷണ - പഠനങ്ങള്‍  കഴിഞ്ഞിരുന്നെങ്കിലും , ഓരോരോ പ്രബന്ധങ്ങളാക്കി ചുരുക്കി  ഒറ്റ പുസ്‌തകമാക്കുകയായിരുന്നു  (  കേരളീയ നവോത്ഥാന കാലം  കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തിയത്  അങ്ങനെയാണ്  .  അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ  അറിയപ്പെടാത്ത  ഏടുകള്‍ ഇനിയുമുണ്ടു  പുസ്‌തകരൂപത്തിലാക്കാന്‍  ;  സമയം കിട്ടിയാല്‍  നടക്കും  ) . സ്വന്തം പുസ്‌തകം  തനിച്ചുതന്നെ പ്രസിദ്ധീകരിക്കാതെ മറ്റു വഴിയില്ല എന്ന സ്‌ഥിതി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന്  സ്വയം ഉത്തരം കണ്ടെത്തി .  എല്ലാ  ജില്ലകളിലുമായി   125 -ല്‍ പരം വിതരണക്കാരെ  കണ്ടുപിടിച്ചു . ചുരുങ്ങിയ  സമയത്തിനകം  കോപ്പികള്‍  വിറ്റു തീര്‍‌ന്നു (  കെ. പി. വള്ളോന്‍  നിയമസഭയില്‍ , അംബേഡ്‌കറുടെ  മരണം  എന്നിവയും  കൂടെ പ്രസിദ്ധീകരിച്ചിരുന്നു ) . വ്യാജ  പുരോഗമനക്കാരില്‍നിന്നാണ് ദുരനുഭവങ്ങള്‍   അധികവും  നേരിട്ടത് .  അയച്ചുകൊടുത്ത സാമ്പിള്‍ കോപ്പി മടക്കിയയച്ച  ബുക്‌‌സ്‌റ്റാളും , കോപ്പി കൈപ്പറ്റി എന്നുപോലും വായനക്കാരെ അറിയിക്കാതെ വെറുപ്പ്  എന്നോടു  നേരിട്ടു പ്രകടിപ്പിച്ച   പത്ര  വാരാന്തക്കാരനും  ഓര്‍‌മയില്‍ വരുന്നു  ( ആ വാരാന്തത്തിന്‍റെ   മറ്റൊരു അധിപന്‍  ,  3 കൊല്ലം കഴിഞ്ഞു ഞാന്‍ അയച്ചുകൊടുത്ത  കായല്‍‌സമ്മേളന ലേഖനം  നിരസിച്ചുകൊണ്ടു   ചോദിച്ചതും ഓര്‍‌മയിലുണ്ട് :   " ഈ  പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തക്ക  പ്രാധാന്യമുണ്ടോ  അതിന് ? "  )   എല്ലാ പ്രധാന  ലൈബ്രറികളിലും  എന്‍റെ   "  അയ്യന്‍‌കാളി  "  ഉണ്ടായിരിക്കണം   എന്ന ആഗ്രഹംമൂലമാണ്  കണ്ണൂര്‍  യൂണിവേഴ്‌സിറ്റിയിലേയ്‌ക്കും  റെജിസ്‌റ്റേഡ്  ആയി  കോപ്പി അയച്ചത് .  ഏ.ഡി. കാര്‍‌ഡ്  മടങ്ങിയെത്തി .  പക്‌ഷെ ,  പിന്നീട്  അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത്  അവിടെയെത്തിയിട്ടില്ല എന്നാണ് . ഒടുവില്‍  വി.സി. യ്‌ക്കു വരെ പരാതി നല്‍‌കിയപ്പോഴാണ്   പുസ്‌തകം കൈപ്പറ്റിയിരുന്നു എന്ന് ബന്ധപ്പെട്ടയാള്‍  സമ്മതിച്ചത് !

           " അയ്യന്‍‌കാളി " യ്‌ക്ക്  വളരെയുണ്ടായി പകര്‍‌ത്തിയെഴുത്തുകള്‍   ,  ഗ്രന്ഥകാരന്‍റെ പേരുപോലും  സൂചിപ്പിക്കാതെ  .  എങ്കിലും സന്തോഷം , ഞാന്‍ അധ്വാനിച്ചു കണ്ടെത്തിയ  വിവരങ്ങള്‍  അങ്ങനെയും  വായനക്കാരിലെത്തിയല്ലോ !  ആ വ്യാജ എഴുത്തുകാരുടെ  നിലവാരം ഉയരാന്‍ എളുപ്പ വഴിയൊന്നുമില്ല .  ഉയര്‍‌ന്ന തരം  ഗവേഷണ രചനകള്‍ വായിക്കാന്‍  അവര്‍‌ക്ക്  അവസരമുണ്ടാകണം . അന്യരുടെ  രചനകളില്‍ നിന്ന്  ഒരൊറ്റ വാക്ക് കടമെടുക്കുമ്പോള്‍ പോലും ആ ഉറവിടം രേഖപ്പെടുത്തുന്ന തരം  കൃതികള്‍  (  ഉദാ : -  ഫിലിപ്   കെ .  ഹിറ്റിയുടെ History of the Arabs) വായിച്ച്  മനഃ സം‌സ്കരണം  നടന്നാലേ  അതുണ്ടാകൂ .

      പുതിയ  ആണ്ട്  എല്ലാ  സുഹൃത്തുക്കള്‍ക്കും  നന്നായ് വരട്ടെ .

No comments:

Post a Comment