വീണ്ടും വ്യാജ താത്രിക്കുട്ടി
--------------------------------------------------------------
ശ്രീജ ആറങ്ങോട്ടുകരയുമായി ഡോ: രാജന്‍ ചുങ്കത്ത് നടത്തിയ അഭിമുഖം (
മാതൃഭൂമി വാരാന്തപ്പതിപ്പ് , 17. 7 . 16 ) വായിച്ചു . താത്രീ സ്മാര്‍ത്തവിചാരം
സംബന്ധിച്ച വസ്തുതകളുടെ ( ആര്‍ക്കൈവ്‌സ് രേഖകളുടെ ) വലിയൊരു
ഭാഗം കഴിഞ്ഞ 10 കൊല്ലത്തിനകം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്
എനിക്ക് ( മലയാളം വാരിക , മാധ്യമം വാരിക , പച്ചക്കുതിര മാസിക ,
സുശിഖം മാസിക ) . അവയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ , ശ്രീജയുടെ
മിക്ക അഭിപ്രായങ്ങളും കഴമ്പില്ലാത്തവയാണ് . കഴിഞ്ഞ 110
കൊല്ലത്തിനകം താത്രിക്കഥ പ്രമേയമാക്കിയ ശ്രീജയുടേത് ഉള്‍പ്പെടെയുള്ള
സാഹിത്യ കൃതികളും ലേഖനങ്ങളും വാര്‍ത്തകളും സിനിമകളും
നാടകങ്ങളും മറ്റും വിശദമായി വിലയിരുത്തുന്നുണ്ട് , വൈകാതെ
പുറത്തുവരുന്ന എന്‍റെ ഗവേഷണ ഗ്രന്ഥത്തില്‍ . മലയാളത്തിലും
ഇംഗ്ളീഷിലും തമിഴിലും പ്രസിദ്ധീകരിക്കുന്ന ആ കൃതി , ബന്ധപ്പെട്ട
മുഴുവന്‍ ആര്‍ക്കൈവ്‌സ് രേഖകളും അതേപടി ഉള്ളടങ്ങുന്നതുമായിരിക്കും .
അതിനാല്‍ , അഭിമുഖത്തോടുള്ള പ്രതികരണം തത്‌കാലം ചില സൂചനകളില്‍
ഒതുക്കുന്നു :--
നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ
യത്‌നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന വാദം ഇനിയും
തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . വിചാരത്തിനു പിന്നാലെ കടന്നുവന്ന
യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍
പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . വിചാരം കഴിഞ്ഞു രണ്ട്
പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരു അമ്പലവാസിനിയോടു
സംബന്ധം കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍
കഴിയുമ്പോഴാണ് അദ്ദേഹം , നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി
വളരുന്നത് ; " അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് .
അക്കാലത്ത് ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ
തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്
; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . കൊച്ചി രാജ്യത്തെ
ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .
വല്ല സാമൂഹിക പരിഷ്കരണ യത്‌നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു
തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര
വസ്തുതകള്‍ തന്നെ വേണം .
ഒരു വ്യാഴവട്ടം മുന്‍പ് ശ്രീജ തന്‍റെ ഭാവനാധിഷ്ഠിതമായ " ഓരോരോ
കാലത്തിലും " എന്ന നാടകത്തില്‍ അവതരിപ്പിച്ച ഒരു
രാജമുദ്രമോതിരക്കഥയുണ്ട് . മറ്റു നാടകക്കാരും എഴുത്തുകാരുമൊക്കെ
തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഒരു മഞ്ഞ താത്രിക്കഥയാണത് .
ഇപ്പോള്‍ ശ്രീജയെ ഇന്‍റര്‍വ്യൂ ചെയ്ത ഡോ: രാജന്‍ ചുങ്കത്ത് തന്നെ ഒരാണ്ടു മുന്നേ
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ( 12 . 7 . 15 ) , പട്ടചോമയാരത്ത് കൃഷ്ണന്‍
നമ്പൂതിരിയുമായി നടത്തിയ ഒരു അഭിമുഖം എഴുതിയിരുന്നു . അതില്‍
നമ്പൂതിരിയും രാജാവിനെ താത്രിയുടെ ജാരനാക്കുന്ന കഥ ഏറ്റുപറഞ്ഞപ്പോള്‍
അതിനെ എതിര്‍ത്തു ഞാന്‍ ( വാരാന്തപ്പതിപ്പ് , 26 . 7 . 15 ) .
അതുകൊണ്ടാണോ എന്നറിയില്ല , ശ്രീജ ഇപ്പോള്‍ തന്‍റെ പഴയ നാടകാന്ത
രാജമുദ്രമോതിരക്കഥ വേഷം മാറ്റിയാണ് അവതരിപ്പിക്കുന്നത് : "
സ്മാര്‍ത്തവിചാരണയ്ക്കുശേഷം താത്രിക്ക് കൊച്ചിരാജാവ് ചാലക്കുടിപ്പുഴയുടെ
തീരത്ത് കരമൊഴിവാക്കി കുറച്ചു ഭൂമിയും സഹായത്തിന് ഒരു ' ഇരിക്കണമ്മ '
യെയും കൊടുത്തിരുന്നുവത്രെ . " ഭ്രഷ്ടകള്‍ക്ക് കൊച്ചിയില്‍ സ്റ്റേയ്റ്റ്
പതിവായി ചെയ്തുകൊടുക്കുന്ന സഹായമാണിത് ; രാജാവ് ഇഷ്ടക്കാരിക്കു
നല്‍കിയ കൈമടക്കല്ല .
താത്രിയുടെ ജനനനേരത്തുണ്ടായ ജ്യോതിഷ പ്രവചനം കൂടി
ഏറ്റുപറഞ്ഞതോടെ ശ്രീജ , അവരെ ഒരു അവതാരത്തിന്‍റെ സ്റ്റാറ്റസ് നല്‍കി
ഉയര്‍ത്തുകയാണ് ! ഒപ്പം , " പ്രണയം അന്വേഷിച്ചു നടന്നിരുന്ന "
വാന്‍ഗോഗിനോട് ഉപമിച്ച് താത്രിക്ക് ഒരു ഇന്‍റര്‍നാഷണല്‍ സ്ഥാനവും
നല്‍കുന്നു . " താത്രിക്ക് ജീവിതത്തോട് പ്രണയമായിരുന്നു " എന്നും , "
കേരളം കണ്ട ഏറ്റവും വലിയ കലാസ്വാദകയായ " അവര്‍ " സ്വന്തം ശരീരം
ഉപയോഗിച്ചത് അവരുടെ കലാതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം എന്ന
നിലയ്ക്കായിരുന്നു " എന്നും നിരീക്ഷിച്ച് , ഇന്നലത്തെ കേരളത്തിന്‍റെ
വൃത്തികെട്ട ലൈംഗിക അരാജകത്വത്തിനു കാവ്യഭാഷ്യം ചമയ്ക്കുന്നു (
ഇങ്ങനെ ജീവിതത്തെ പ്രണയിച്ചു നടന്നിരുന്ന 30 നമ്പൂതിരിമാരുണ്ടല്ലോ
താത്രിയുടെ ജാരന്‍മാരില്‍ . അവരെയും വാന്‍ഗോഗിന്‍റെ പ്രണയക്കള്ളിയില്‍
ചേര്‍ക്കരുതോ ? എങ്കില്‍പ്പിന്നെ , നമ്പൂതിരി സമുദായത്തില്‍ വി. ടി. ക്കും മറ്റും
ഒരു പരിഷ്കരണവും നടത്തേണ്ടി വരുമായിരുന്നില്ലല്ലോ ! )
വ്യഭിചാരത്തിനു പ്രതിഫലമായി താത്രി കക്ഷികളോട്
ആവശ്യപ്പെട്ടത് പുസ്തകങ്ങളും കഥകളിയുമായിരുന്നു എന്ന പറച്ചിലും
അതിവായനയുടെ ഫലമാണ് . അതൊക്കെ ചിലരോടു ചോദിച്ചിട്ടുണ്ട് എന്നത്
ശരിയാണ് . എന്നാല്‍ , കൂടുതലും മറ്റു സാധാരണ സമ്മാനങ്ങള്‍ ( പണവും
പുടവയും ആഭരണങ്ങളും മറ്റും ) ആയിരുന്നു ചോദിച്ചത് . എന്തിന് ,
അവരുടെ ആരാധ്യപുരുഷനായ കാവുങ്കല്‍ ശങ്കരപ്പണിക്കരില്‍
നിന്നുപോലും " സേവന " ത്തിനു പണം വാങ്ങിയിട്ടുണ്ട് . പണിക്കരുടെ
കീചകവേഷം കഥകളി നടത്തിത്തരണം എന്നാണ് ദേശമംഗലം
നമ്പൂതിരിപ്പാടിനോട് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നു ശ്രീജ , ജീനിയസ്
താത്രിയെപ്രതി കോള്‍മയിര്‍കൊള്ളുന്നു . എന്നാല്‍ , അതേ താത്രി
അയാളില്‍ നിന്നു കൈപ്പറ്റിയത് " കല്ലുവച്ച മൊതിരം ... 18 പണത്തൂക്കം
സൊര്‍ണ്ണം ... കുഴലും മൊതിരം... പല ആവിശ്യങ്ങളും ... " ഇവയും കൂടിയാണ് .
ഈ " പ്രൊഫഷന്‍ " ഉയര്‍ന്ന നിലയില്‍ കൈകാര്യം ചെയ്യുന്ന പലരും ,
നാട്ടുഭരണ വ്യവസ്ഥയ്ക്കു പ്രിയമായ തരം സാഹിത്യവും , അതേ
ജനുസ്സില്‍പ്പെട്ട കലയുമൊക്കെ ഇഷ്ടപ്പെടുന്നവരും , ചില സവിശേഷ
ഭ്രമങ്ങളുള്ളവരുമാകുന്നത് അത്ര അദ്ഭുതമൊന്നുമല്ല . എന്നാല്‍ , ഈ
വിനോദമാത്ര യോഗ്യത മതിയാകുമായിരിക്കും താത്രിക്ക് ശ്രീജയുടെ "
അസാമാന്യ ജീനിയസ് " പട്ടം കിട്ടാന്‍ . ( താത്രിയുടെ കക്ഷി
വൃത്തങ്ങളില്‍ത്തന്നെ അത്തരം യോഗ്യതയുള്ള ആണ്‍പിറന്നവരുണ്ട് .
പണ്ഡിതരും വിദ്വാന്‍മാരുമാണു ചിലര്‍ . അവര്‍ക്കത് മറ്റുള്ളവരില്‍നിന്നു
തങ്ങളെ വ്യത്യസ്തരാക്കുന്ന ലേബലുകളുമാണ് . ആ തലയെടുപ്പ്
അനുകരണീയമായി തോന്നിയിരിക്കണം താത്രിക്ക് . ) . തുടക്കത്തില്‍
ആണധികാരത്തിന്‍റെ കാമക്കൈയേറ്റങ്ങള്‍ക്ക് അടിപ്പെട്ടുപോവുകയും
അതുവഴി , തുടര്‍ച്ചയായ കാമക്കുരുക്കുകളില്‍ ( അവസാനകാലത്തും
അതുണ്ടായി . ) പെട്ടുപോവുകയും ചെയ്ത താത്രി പിന്നീട് , ജാരന്‍മാരുടെ
എണ്ണം കൂടുന്നത് ഒരു ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍ .
ഒളിബന്ധങ്ങളുടെ എണ്ണം കൂടുന്നത് ഒരു ഗമയായിക്കരുതിയിരുന്ന
അക്കാലത്തെ ചില ആണധികാരികളെ താത്രി മാതൃകയാക്കിയിട്ടുണ്ടാകാം .
നമ്മളിപ്പോള്‍ ജീനിയസ് പട്ടം നല്‍കി ആദരിക്കുന്നയാള്‍ക്ക് ,
വ്യഭിചാരക്കുറ്റത്തിന് ഭ്രഷ്‌ഠയായി ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും ,
അയിത്തജാതിക്കാരില്ലാത്ത ഇടം വേണമായിരുന്നു പാര്‍ക്കാന്‍ !
താത്രി " ഒരു നായര്‍സ്ത്രീ ആയിരുന്നെങ്കില്‍ ഇത് അത്ര വലിയ
വിഷയമാകുമായിരുന്നോ " എന്നു ചോദിക്കുന്നു ശ്രീജ . അതായത് , നായര്‍
സ്ത്രീകള്‍ക്ക് ഇത്തരം " ജീനിയസ് " വ്യാപാരങ്ങള്‍ വെറും പതിവു
കാര്യങ്ങളാണെന്ന് ! എന്നാല്‍ , താത്രിയുടെ ചെമ്മന്തട്ടയുടെയും
ആറങ്ങോട്ടുകരയുടെയും സമീപ ദേശങ്ങളില്‍പ്പോലും അക്കാലത്ത് ഇത്തരം
എത്രയോ അന്തര്‍ജനക്കേസുകള്‍ കേട്ടു ജനമിളകിയിരിക്കുന്നു .
വസ്തുതാപരമായ പിശകുകള്‍ ഇനിയുമുണ്ട് ഈ അഭിമുഖത്തില്‍ .
ആ പരിശോധന എന്‍റെ , വരാനിരിക്കുന്ന പുസ്തകത്തിലേക്കു മാറ്റിവയ്ക്കുന്നു .
നേരമ്പോക്ക് വ്യഭിചാരം ഇന്‍ഡ്യയ്ക്ക് , വിശേഷിച്ചു കേരളത്തിന് പുതിയതല്ല
.താത്രിയുടെ കാലത്ത് കേരളം സവര്‍ണ പ്രമാണികളുടെ ഒരു തുറന്ന
ലൈംഗിക കോളനിയായിരുന്നു . ദേവദാസി സമ്പ്രദായം , സംബന്ധ വ്യവസ്ഥ
തുടങ്ങിയ നാമങ്ങളിലാണ് ആ ലൈംഗിക ചൂഷണം വിളയാടിയിരുന്നത് .
പുതിയ മനുഷ്യരുടെ സദാചാരബോധവുമായി വന്ന മിഷണറിമാരുടെയും
ആധുനികതയുടെയും വെളിച്ചം പരന്നതോടെ , ആ ദൈവിക
വ്യഭിചാരത്തിന്‍റെ നാറ്റം അസഹ്യമായി . അപ്പോഴാണ് സവര്‍ണരിലെതന്നെ
അഭിമാനികള്‍ മുന്‍കൈയെടുത്ത് , സവര്‍ണ ജാതികളുടെ പേരിട്ട ബില്ലുകള്‍
നിയമസഭകളില്‍ കൊണ്ടുവന്ന് പാസാക്കി നേരമ്പോക്ക് വ്യഭിചാരവ്യവസ്ഥയെ
ഇല്ലാതാക്കിയത് . പിന്നെ അഞ്ചാറു പതിറ്റാണ്ടുകള്‍ക്കു ശേഷം ആഗോള
സാമ്പത്തിക കുത്തകകളുടെ വ്യാപനത്തോടൊപ്പം പിടിമുറുക്കിയ
ഓണ്‍ലൈന്‍ സെക്സ് മാര്‍ക്കറ്റിന്‍റെ ഉത്സവകാലമായി . ആ മാംസച്ചന്തയ്ക്ക്
ബുദ്ധിജീവി നാട്യപരമായ വ്യാഖ്യാനങ്ങളും കൊഴുത്തതോടെയാണ് ,
താത്രിയേയും നളിനി ജമീലയേയും മറ്റും മുന്നില്‍ നിര്‍ത്തി , ദാമ്പത്യബാഹ്യ
നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങള്‍
കളംനിറഞ്ഞാടാന്‍ തുടങ്ങിയത് .
No comments:
Post a Comment